രണ്ടാഴ്ച ഗണേഷ് കുമാര്‍ ആശുപത്രിയില്‍; ഒരു പരിചിതമുഖം പോലും കാണാനാകാതെ... ആകെ തളര്‍ത്തുന്ന മാരക രോഗം
കൊല്ലം: കൊവിഡ് വ്യാപനം ഞെട്ടിക്കുന്ന രീതിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഭയപ്പെടുത്തുന്ന നിരക്കിലേക്ക് എത്തിക്കഴിഞ്ഞു. എന്നിട്ടും കൊവിഡിനോടുള്ള കരുതലില്‍ ജനങ്ങള്‍ ഏറെ പിറകിലാണെന്ന് പറയാതെ വയ്യ.
രോഗം ബാധിച്ച് വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയ അനവധിപേരുടെ ഉദാഹരണങ്ങളാകും പലര്‍ക്കും ഉയര്‍ത്തിപ്പിടിക്കാനുണ്ടാവുക. എന്നാല്‍ എല്ലാവരുടേയും അവസ്ഥ അങ്ങനെയല്ല. പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍ അദ്ദേഹത്തിന്റെ സ്വന്തം അനുഭവം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നത് കണ്ടിരിക്കേണ്ടതാണ്...
വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം
രണ്ടാഴ്ച
പതിനാറ് ദിവസത്തോളം കൊവിഡ് ബാധിച്ച് ഗണേഷ് കുമാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ചിലര്‍ക്കെല്ലാം കാര്യമായ പ്രശ്‌നങ്ങളില്ലാതെ കടന്നുപോകുമെങ്കിലും മറ്റ് ചിലര്‍ക്ക് ഇത് വലിയ അപകടമാണ് എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.
മരണം മുഖാമുഖം
ചിലര്‍ക്കെങ്കിലും, മരണത്തെ മുഖാമുഖം കാണുന്ന ഒരു അവസ്ഥയുണ്ടാകും. മറ്റ് രോഗങ്ങളെ പോലെ അല്ല ഇത്. രോഗം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ പിന്നെ നാം ഒറ്റയ്ക്കായിരിക്കും. പരിചിതരായ ആരും നമ്മുടെ കൂടെയുണ്ടാവില്ല. നമ്മെ പരിചരിക്കുന്ന ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മുഖം പോലും പിപിഇ കിറ്റിനുള്ളില്‍ തിരിച്ചറിയാന്‍ ആവില്ല.
മാനസികാവസ്ഥ
ഒരു പരിചിത മുഖം പോലും കാണാനാകാതെ ഒറ്റപ്പെട്ട് ഒരു മുറിയില്‍ കഴിയേണ്ടി വരും. ഒറ്റപ്പെട്ട മാനസികാവസ്ഥയില്‍ ഈ രോഗത്തിന്റെ സ്ഥിതി എങ്ങനെ വേണമെങ്കിലും മാറാം. ഇന്ന് കാണുന്ന സ്ഥിതി ആയിരിക്കില്ല അടുത്ത ദിവസം.
തിരിച്ചറിയാന്‍ ആവില്ല
എന്ത് സംഭവിക്കുന്നു എന്ന് ഡോക്ടര്‍മാര്‍ക്ക് പോലും പ്രവചിക്കാന്‍ ആവില്ല. എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമാണ്, ഡോക്ടര്‍മാര്‍ക്ക് മരുന്ന് പ്രയോഗിക്കാന്‍ കഴിയുന്നത്. ആ മരുന്ന് ഫലിക്കുമെന്ന് ഒരു ഉറപ്പും ഇല്ല. അങ്ങനെ ഒറ്റയ്ക്ക് കഴിയുമ്പോള്‍ പ്രാര്‍ത്ഥനയും ദൈവവും മാത്രമേ ഉണ്ടാവുകയുള്ളു.
വലിയ ബുദ്ധിമുട്ട്
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മണ്ഡലത്തില്‍ എല്ലായിടത്തും ഓടിയെത്തി നാട്ടുകാര്‍ക്ക് വേണ്ട സഹായം ചെയ്തപ്പോഴൊന്നും രോഗം പിടിപെട്ടില്ല. എന്നാല്‍ രോഗം വന്നപ്പോള്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത് എന്ന് ഗണേഷ് കുമാര്‍ പറയുന്നു.
നിസ്സാരമായി കാണരുത്
എല്ലാവരും നന്നായി ശ്രദ്ധിക്കാന്‍ വേണ്ടിയാണ് താനിത് പറയുന്നത് എന്നും ഗണേഷ് പറഞ്ഞു. ഈ രോഗത്തെ നിസ്സാരമായി കാണരുത്. ഇത് നമ്മളെ ആകെ തളര്‍ത്തിക്കളയും. ശാരീരികമായും മാനസികമായും മനുഷ്യരെ തളര്‍ത്തുന്ന ഒരു മാരക രോഗമാണിത് എന്നും ഗണേഷ് സ്വന്തം അനുഭവത്തിലൂടെ പറയുകയാണ്.
വരാതിരിക്കാന്‍ നോക്കണം
രോഗം വന്നുകഴിഞ്ഞ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനേക്കാള്‍ നല്ലത് , വരാതിരിക്കാനുള്ള കരുതല്‍ കാണിക്കുകയാണ്. തന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്ന് പറയുകയാണ്- ഏറ്റവും അധികം കരുതല്‍ വേണം, ഏറ്റവും അധികം ശ്രദ്ധിക്കണം, ഈ രോഗം വരാതിക്കാന്‍.
ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍