'കൊറോണക്കാലമല്ലേ, ജീവിച്ചിപ്പിരിപ്പില്ലെന്ന് ആളുകൾ കരുതിയാലോ', പാർവ്വതിയെ പരിഹസിച്ച് ഗണേഷ് കുമാർ
കൊച്ചി: നടി ഭാവനയെ അപമാനിച്ച അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാപ്പ് പറയണം എന്ന ആവശ്യം ശക്തമാണ്. സിനിമാ രംഗത്ത് നിന്ന് തന്നെ നിരവധി പേര് ഇടവേള ബാബുവിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. നടി പാര്‍വ്വതി തിരുവോത്ത് പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് രാജി സമര്‍പ്പിച്ചു.
പാര്‍വ്വതിയുടെ നിലപാടിന് സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും കയ്യടി ലഭിക്കുന്നു. അതിനിടെ പാര്‍വ്വതിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും ഭരണപക്ഷ എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. വിശദാംശങ്ങള്‍ ഇങ്ങനെ...
ഭാവനയ്ക്ക് എതിരെ
റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖ പരിപാടിയായ മീറ്റ് ദ എഡിറ്റേഴ്സില്‍ സംസാരിക്കവേയാണ് ഭാവനയ്ക്ക് എതിരെ ഇടവേള ബാബു വിവാദ പരാമര്‍ശം നടത്തിയത്. താരസംഘടനയായ അമ്മ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ എന്ന് ഇടവേള ബാബു മറുപടി നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
അമ്മയില്‍ നിന്നും രാജി
പിന്നാലെ ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്ന പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജി പ്രഖ്യാപിച്ചു. നടന് ഹരീഷ് പേരടി, സംവിധായകരായ വിധു വിന്‍സെന്റ്, എംഎ നിഷാദ് അടക്കമുള്ളവര്‍ പാര്‍വ്വതിക്ക് പിന്തുണയുമായി രംഗത്ത് എത്തി. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും ഇടവേള ബാബുവിനെതിരെ രംഗത്ത് വന്നു
അഭിപ്രായം പറയാനില്ല
അമ്മ സംഘടനയിൽ നിന്നുളള നടി പാര്‍വ്വതിയുടെ രാജിയെക്കുറിച്ചുളള ചോദ്യത്തിന് പരിഹാസ രൂപേണെയുളള മറുപടിയാണ് നടനും ജനപ്രതിനിധിയുമായ കെബി ഗണേഷ് കുമാര്‍ നല്‍കിയിരിക്കുന്നത്. രാജി വെയ്ക്കാനൊക്കെയുളള സ്വാതന്ത്ര്യം ആളുകള്‍ക്കുണ്ട്. നമ്മളതില് അഭിപ്രായം പറയാനില്ലെന്നാണ് ഗണേഷ് കുമാര്‍ പാര്‍വ്വതി തിരുവോത്തിന് നേര്‍ക്ക് ഒളിയമ്പ് എയ്തത്.
പരിഹാസ രൂപേണ മറുപടി
കൊറോണയുടെ കാലമൊക്കെയല്ലേ, വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ എന്നും ഗണേഷ് കുമാര്‍ പരിഹാസ രൂപേണ പറഞ്ഞു. എല്ലാവര്ക്കും അതിനുളള അവകാശം ഉണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം എന്നും ഗണേഷ് പ്രതികരിച്ചു.
എല്ലാവരും പറയട്ടേ
ആര്‍ക്കും അവരുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പ്രകടിപ്പിക്കാം. അതൊന്നും ചോദ്യം ചെയ്യാനുളള അധികാരം നമുക്കില്ല. എല്ലാവരും പറയട്ടേ എന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താരസംഘടനയായ അമ്മ ആരുടേയും അവസരങ്ങള്‍ ഇതുവരെ ഇല്ലാതാക്കിയിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ബി എംഎല്‍എ വ്യക്തമാക്കി.
ആളുകള്‍ വെറുതെ പറയുന്നതാണ്
അമ്മ സംഘടന ആരെയും വിളിച്ച് ആര്‍ക്കും അവസരം കൊടുക്കരുത് എന്ന് പറയില്ല. അതൊക്കെ ആളുകള്‍ വെറുതെ പറയുന്നതാണ് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മോഹന്‍ലാലിനെ പോലെയും മമ്മൂട്ടിയെ പോലെയും ഇന്നസെന്റിനേയും പോലെ ഉളള ആളുകള്‍ ആരെയെങ്കിലും വിളിച്ച് ചാന്‍സ് കൊടുക്കരുത് എന്നൊക്കെ പറയുമോ എന്നും ഗണേഷ് കുമാര്‍ എംഎല്‍എ പ്രതികരിച്ചു.
പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു
ഭാവനയെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടു എന്നാണ് ഇടവേള ബാബു വാദിക്കുന്നത്. താന്‍ ഉദ്ദേശിച്ചത് ട്വന്റി ട്വന്റി എന്ന സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നു എന്നാണെന്ന് ഇടവേള ബാബു പറയുന്നു. പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കാതെ വേറൊരു രൂപത്തില്‍ എടുത്താല്‍ ഒന്നും ചെയ്യാനാകില്ലെന്നും ഭാവന ജീവിച്ചിരിക്കുന്നുണ്ടെന്ന് തനിക്ക് അറിഞ്ഞൂടേ എന്നും താന്‍ കേരളത്തിലല്ലേ ജീവിക്കുന്നത് എന്നും ഇടവേള ബാബു പറഞ്ഞു.
ഇടവേള ബാബുവിന് രൂക്ഷ വിമർശനം
ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ചാണ് പാർവ്വതി അമ്മയിൽ നിന്ന് രാജി വെച്ചത്. പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' 2018 ൽ എന്റെ സുഹൃത്തുക്കൾ എഎംഎംഎയിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നു കൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്.
മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഉപേക്ഷിക്കുന്നു
പക്ഷെ എഎംഎംഎ ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
അയാളോട് പുച്ഛം മാത്രം
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.
പാർവ്വതിക്ക് പിന്തുണ
ഞാൻ എഎംഎംഎയിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു'' എന്നാണ് പാർവ്വതി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. പാർവ്വതിയുടെ തീരുമാനത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ അടക്കം ലഭിക്കുന്നത്.
Recommended Video