'കുറ്റപ്പെടുത്തുവാൻ ഒരു കോൺഗ്രസ്സ് നേതാവിനെ കിട്ടിയ സന്തോഷത്തിലായിരിക്കാം'; വിമർശനം
തിരുവനന്തപുരം; ഇടുക്കി ചെറുതോണി സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ പി ഉസ്മാന് കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പാർട്ടി പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയായ ഇദ്ദേഹം നിയമസഭാ മന്ദിരത്തിലടക്കം എത്തി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരുമായി അടുത്തിടപഴകിയെന്ന് കണ്ടെത്തിയിയിരുന്നു. ഉസ്മാന്റെ പ്രവൃത്തിയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അദ്ദേഹം നിരുത്തരവാദപരമായാണ് പെരുമാറിയതെന്നായിരുന്നു മുഖ്യമന്ത്രി വിമർശിച്ചത്.
എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് കെസി ജോസഫ് രൂക്ഷ വിമർശനമാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

എന്നാണ് എന്റെ വിശ്വാസം
രോഗം ഒരു ക്രിമിനൽ കുറ്റമോ ?*രോഗം ഒരു ക്രിമിനൽ കുറ്റമല്ല എന്നാണ് എന്റെ വിശ്വാസം. ഇടുക്കിയിലെ കൊറോണ രോഗബാധിതനായ കോൺഗ്രസ്സ് നേതാവ് ഞങ്ങളുടെ സഹപ്രവർത്തകൻ ശ്രീ എ പി ഉസ്മാനാണ്. ഇന്നലെ പത്രസമ്മേളനത്തിൽ ബഹു. മുഖ്യമന്ത്രി കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കാതെ ഇടുക്കിയിലെ കോൺഗ്രസ്സ് നേതാവ് നിരുത്തരവാദപരമായി പെരുമാറിയെന്ന് കുറ്റപ്പെടുത്തിയത് വളരെ നിർഭാഗ്യകരമായിപ്പോയി.

ഒരിക്കലും യാത്ര ചെയ്യുമായിരുന്നില്ല
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ സംഘടനാ നേതാവായ ഉസ്മാൻ അവരുടെ സമരത്തിനും, മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കുമായി യാത്ര ചെയ്ത് മാർച്ച് 11ന് തിരുവനന്തപുരത്ത് വന്നപ്പോൾ എം എൽ എ ഹോസ്റ്റലിലെ എന്റെ ഓഫീസിലും, നിയമസഭയിലും വന്നിരുന്നു. രോഗം ഉണ്ടായിരുന്നോ എന്ന നേരിയ സംശയം പോലും അന്ന് ഉസ്മാന് ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ അദ്ദേഹം ഒരിക്കലും യാത്ര ചെയ്യുമായിരുന്നില്ല.

മറ്റൊരിടത്തും ഉസ്മാൻ പോയിട്ടില്ല
മാർച്ച് 16 നും 18 നും പനിയെ തുടർന്ന് ഉസ്മാൻ ഇടുക്കി ജില്ലാ ആശുപത്രിയിൽ പോയി വിവരം പറഞ്ഞ് മരുന്നു വാങ്ങി. ആശുപത്രിയിൽ നിന്നും മറ്റൊരു സൂചന പോലും ഉസ്മാന് നൽകിയിരുന്നില്ല. 16ന് ശേഷം പള്ളിയിൽ നിസ്കാരത്തിന് പോയതല്ലാതെ മറ്റൊരിടത്തും ഉസ്മാൻ പോയിട്ടില്ല. രോഗം വിട്ടുമാറാതെ വന്നപ്പോൾ വീണ്ടും മാർച്ച് 23നും 24നും ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് രക്ത പരിശോധനയും സ്രവ പരിശോധനയും നടത്തിയത്.

മുഖ്യമന്ത്രി പരിശോധിക്കണം
26 ന് രോഗം സ്ഥിരീകരിച്ച ഉസ്മാനെ ആശുപത്രിയിലേക്ക് മാറ്റി. രോഗം ഉണ്ടെന്നറിയാതെ, ഒരു സംശയവും ഇല്ലാതെ യാത്ര ചെയ്ത ഉസ്മാനാണോ , 16നും 18 നും ആശുപത്രിയിൽ പോയപ്പോൾ ഒരു നിർദ്ദേശവും നൽകാതെ പറഞ്ഞുവിട്ട ആശുപത്രി അധികൃതരാണോ നിരുത്തരവാദപരമായി പെരുമാറിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം.
കുറ്റപ്പെടുത്തുവാൻ ഒരു കോൺഗ്രസ്സ് നേതാവിനെ കിട്ടിയ സന്തോഷത്തിലായിരിക്കാം, മറ്റൊന്നും ആലോചിക്കാതെ കോൺഗ്രസ്സ് നേതാവ് നിരുത്തരവാദപരമായി പെരുമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത്. രോഗം ഒരു കുറ്റമാണോ?

എനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ്
ആശുപത്രിയിൽ അഡ്മിറ്റ് ആയ ഒരു രോഗിയെ മാനസികമായി പീഠിപ്പിക്കുന്നതു ശരിയാണോ ?ബഹുമാനപ്പെട്ട മുഖ്യമന്ത്രി ? അങ്ങയുടെ പരാമർശം അങ്ങ് വഹിക്കുന്ന ഉന്നത പദവിക്ക് അനുയോജ്യമായില്ല.ഒരു കാര്യം കൂടി. മാർച്ച് 17 ന് ശേഷം ഞാൻ വീടിനു പുറത്തു ഇറങ്ങിയിട്ടില്ല .ഉസ്മാൻ എന്നെ കണ്ടത് മാർച്ച് 11 നാണ്. അതിനു ശേഷം മാർച്ച് 26 നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഞാൻ ഈ കാര്യം ഡോക്ടറന്മാരെ അറിയിച്ചു. ഞാൻ ഉസ്മാനെ കണ്ടതിനുശേഷം 15 ദിവസം കഴിഞ്ഞിട്ടും എനിക്ക് അസുഖ ലക്ഷണം ഒന്നുമില്ലാത്തതിനാൽ എനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് ഡോക്ടർമാർ എന്നോട് പറഞ്ഞത്.

കൂടുതൽ ജാഗ്രത പാലിക്കാം
എങ്കിലും ഞാൻ ഹോം ക്വാറന്റയിനിൽ തന്നെയാണ്. പോരെങ്കിൽ വീട് വിട്ട് പുറത്തിറങ്ങരുതെന്നാണല്ലോ ഇപ്പോൾ സർക്കാർ നിർദ്ദേശം.അത് പൂർണമായും അനുസരിക്കും
ഏതായാലും നമുക്ക് കൂടുതൽ ജാഗ്രത പാലിക്കാം. തീർച്ചയായും നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ മഹാമാരിയെ അതിജീവിക്കുവാൻ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം, സംശയമില്ല. സ്നേഹപൂർവ്വം കെ സി ജോസഫ് എം എൽ എ












Click it and Unblock the Notifications