എന്താണ് കരിപ്പൂരിൽ സംഭവിച്ചത്? അതിനു തൊട്ടു മുമ്പു സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണ് വ്യക്തത വരേണ്ടത്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ എയർ ട്രാഫിക് കൺട്രോളിനു വീഴ്ച പറ്റിയിട്ടുണ്ടോയെന്നതടക്കമുള്ള കാരണങ്ങൾ വ്യക്തമാകേണ്ടിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ കെസി വേണുഗോപാല്‍. ഭാവിയിൽ സമാനമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും, മുൻകരുതലുകൾ സ്വീകരിക്കാനും ഇക്കാര്യങ്ങളിൽ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി യഥാർത്ഥ ചിത്രം വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സുരക്ഷിതമായി വീടണയാൻ
കോവിഡ് മഹാമാരിയിൽ പ്രവാസലോകത്ത് കുടുങ്ങിപ്പോയി, ഒടുവിൽ സുരക്ഷിതമായി വീടണയാൻ കാത്തിരുന്നവരുടെ സ്വപ്നങ്ങളാണ് കരിപ്പൂരിൽ തകർന്നു പോയത്. സ്വപ്നങ്ങൾ ബാക്കിയാക്കി അവരിൽ പതിനെട്ടു പേർ യാത്രയായി. ഒട്ടേറെപ്പേർ ഗുരുതരമായ പരിക്കുകളുമായി വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നു. ദുരന്തങ്ങളുടെ കാർമേഘം നമ്മെ ഇരുട്ടിലാക്കിയ ദിവസമായിരുന്നു വെള്ളി.
രംഗബോധമില്ലാത്ത കോമാളി
പെട്ടിമുടിയിൽ ഉരുൾപൊട്ടലിന്റെ രൂപത്തിൽ ഒരുപ്രദേശത്തെ മൊത്തം തുടച്ചു നീക്കിയ നടുക്കം വിട്ടുമാറും മുമ്പാണ് കരിപ്പൂരിൽ വിമാനം തകർന്ന് വീണ്ടും ദുരന്തമെത്തിയത്. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് നാമേവരും നടുക്കത്തോടെ മനസിലാക്കിയ സമയങ്ങളാണ് കടന്നു പോയത്. എന്താണ് കരിപ്പൂരിൽ സംഭവിച്ചതെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.
ദീപക് സാത്തെ
അവസാന നിമിഷങ്ങളിൽ പരിചയ സമ്പന്നനായ ക്യാപ്റ്റൻ ദീപക് സാത്തെയുടെ മനഃസാന്നിധ്യവും, അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലും ദുരന്തത്തിന്റെ വ്യാപ്തി കുറക്കാൻ കാരണമായിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിനു അദ്ദേഹത്തിന് ബലിയായി നൽകേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു. അതിനു തൊട്ടു മുമ്പു സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണ് വ്യക്തത വരുത്തേണ്ടതുള്ളത്.
ടേബിൾ ടോപ് റൺവേ
ടേബിൾ ടോപ് റൺവേ, പ്രതികൂല കാലാവസ്ഥ, യന്ത്രത്തകരാർ അങ്ങനെ പലവിധ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചു ശാസ്ത്രീയമായ ഒരു അന്വേഷണത്തിലൂടെ ഇനിയും വ്യക്തത വരുത്തേണ്ടിയിരിക്കുന്നു. കനത്ത മൂടൽമഞ്ഞും, മഴയും ഉള്ള പ്രതികൂല കാലാവസ്ഥയിൽ വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയതിൽ എയർ ട്രാഫിക് കൺട്രോളിനു എന്തെങ്കിലും തരത്തിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ?
യന്ത്രത്തകരാറാണോ
ഏതെങ്കിലും തരത്തിലുള്ള യന്ത്രത്തകരാറാണോ അപകട കാരണം? റൺവേയിലെ ജലസാന്നിധ്യം അപകടത്തിന് കാരണമായിട്ടുണ്ടോ? ലാൻഡിങ് സമയത്തു പൈലറ്റ് ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടോ? റൺവേയുടെ ടെച്ചിങ് ലൈൻ പകുതിയോളം കഴിഞ്ഞാണ് വിമാനം ലാൻഡിംഗ് ചെയ്തതെന്ന് വ്യക്തമായിരിക്കെ കാഴ്ചക്കുറവ് അപകടകാരണമായിട്ടുണ്ടോ?
മുൻകൂട്ടി കാണുന്നതിൽ
ഇക്കാര്യം മുൻകൂട്ടി കാണുന്നതിൽ എയർ ട്രാഫിക് കൺട്രോളിനു വീഴ്ച പറ്റിയിട്ടുണ്ടോ തുടങ്ങിയ കാരണങ്ങൾ വ്യക്തമാകേണ്ടിയിരിക്കുന്നു. ഭാവിയിൽ സമാനമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും, മുൻകരുതലുകൾ സ്വീകരിക്കാനും ഇക്കാര്യങ്ങളിൽ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി യഥാർത്ഥ ചിത്രം വ്യക്തമാക്കേണ്ടതുണ്ട്.
ഇതോടൊപ്പം പറയേണ്ടത്
ഇതോടൊപ്പം എടുത്ത് പറയേണ്ടത് മലപ്പുറത്തെയും കൊണ്ടോട്ടിയിലെയും ജനങ്ങളുടെ കൈമെയ് മറന്നുള്ള സ്നേഹവായ്പുകളും സമയോചിതവും സ്തുത്യർത്ഥവുമായ ഇടപെടലുകളാണ്. വിദ്വേഷ പ്രചാരണങ്ങൾക്കും, നുണ പ്രചാരണങ്ങൾക്കും വിശാലമായ മനുഷ്യസ്നേഹം കൊണ്ട് മറുപടി പറയുകയാണ് അന്നാട്ടുകാർ. കണ്ടൈൻമെൻറ് സോണായിട്ടു പോലും സ്വന്തം സുരക്ഷ പോലും മറന്ന് ആരെയും കാത്തു നിൽക്കാതെ വിലപ്പെട്ട മനുഷ്യജീവനുകളെ കോരിയെടുത്തു ആശുപത്രികളിലേക്ക് ഓടിയ ആ മനുഷ്യരുടെ ത്യാഗത്തിനും, രക്ഷാപ്രവർത്തനത്തിനും എങ്ങനെ നന്ദി പറഞ്ഞാലാണ് മതിയാവുക.
കോരിച്ചൊരിയുന്ന മഴയിൽ
കോരിച്ചൊരിയുന്ന മഴയിൽ സ്വന്തം വാഹനങ്ങളിൽ പരിക്ക് പറ്റിയവരെ യഥാസമയം ആശുപത്രികളിലെത്തിച്ച കൊണ്ടോട്ടിയിലെയും, സമീപ പ്രദേശങ്ങളിലെയും നാട്ടുകാർ, ആശുപത്രികളിൽ രക്തം ദാനം ചെയ്യാൻ സ്വമനസ്സാലെ രാത്രി വൈകിയും വാരി നിൽക്കുന്ന ചെറുപ്പക്കാർ, അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലന്‍സുകൾക്കും, സ്വകാര്യ വാഹനങ്ങൾക്കും വഴിയൊരുക്കുന്ന നാനാ ജാതി മതത്തിൽപ്പെട്ട പേരറിയാത്ത നൂറുകണക്കിന് പേർ.
പെട്ടിമുടിയിലും
സമാനമായ ചിത്രങ്ങൾ തന്നെയാണ് പെട്ടിമുടിയിലും നാം കണ്ടത്. രക്ഷാപ്രവർത്തകർ എത്തും മുമ്പേ ദുർഘടമായ കാലാവസ്ഥയിൽ ജീവൻ രക്ഷിക്കാൻ മുന്നോട്ടു വന്നത് അന്നാട്ടുകാർ തന്നെയാണ്. മണ്ണിലമർന്ന ജീവനുകളെ കോരിയെടുക്കാൻ കോരിച്ചൊരിയുന്ന മഴയിലും മുന്നോട്ടുവന്ന നാട്ടുകാരാണ് ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്തിയത്.
മാതൃകയാവുന്നത്
ഈ ദുരന്തങ്ങൾക്കിടയിലും നമ്മുടെ നാട് മാതൃകയാവുന്നത് ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്. ഏത് ദുരന്തത്തെയും നമ്മൾ ഒന്നായി നേരിട്ട് കൈകോർത്തുപിടിച്ചു അതിജയിക്കുമെന്ന മഹത്തായ സന്ദേശമാണ് നിസ്വാർത്ഥരായ മലപ്പുറത്തെയും, കോഴിക്കോട്ടെയും,ഇടുക്കിയിലെയും നാട്ടുകാർ നമ്മോടു വിളിച്ചു പറയുന്നത്.
മാനുഷിക ഇടപെടലുകൾ
ദുരന്തങ്ങളുടെ കാർമേഘപ്പെയ്ത്തിൽ പ്രതീക്ഷയുടെ തുരുത്തായി മാറുന്നത് ഇത്തരം നിസ്വാർത്ഥമായ ഇടപെടലുകളും, കരുണയാർന്ന കൈത്താങ്ങുകളുമാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകൾ ഒന്നും ഉദാത്തമായ ഈ മാനുഷിക ഇടപെടലുകൾക്ക് മുന്നിൽ തടസം നിൽക്കില്ലെന്നുള്ള യാഥാർഥ്യം ഒരു രജത രേഖയായി നമുക്ക് മുന്നിൽ എന്നും നിലനിൽക്കും.