രാഹുൽ ഗാന്ധി പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു, പിണറായിക്ക് മുന്നിൽ രാഹുലിനെ ഉയർത്തിക്കാട്ടി കെസി വേണുഗോപാൽ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വേദനയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത ദേവിക കേരളത്തിന് വേദനയായി മാറിയിരിക്കുകയാണ്. വീട്ടിലെ ടിവി കേടായതും സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കാരണം ദേവികയ്ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
ദേവികയുടെ മരണത്തില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. യാതൊരു മുന്നൊരുക്കവും കൂടാതെ തിരക്കിട്ട് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതിന്റെ രക്തസാക്ഷിയാണ് ദേവികയെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു.
കേരള മോഡലിന്റെ അടിത്തറ
'' പാർശ്വവലിക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുൾപ്പെടെ, എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സൗജന്യവും പ്രാപ്യവുമായ ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പു നൽകാൻ കഴിയുന്നു എന്നതാണ് നാമേവരും അഭിമാനത്തോടെ പറയുന്ന മാറി മാറി വന്ന സർക്കാരുകളുടെ പ്രവർത്തനഫലമായി നേടിയെടുത്ത കേരള മോഡലിന്റെ അടിത്തറ. ചരിത്രപരമായി സാമൂഹികവും, സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന സാമൂഹ്യപരിസ്ഥിതിയിൽ നിന്നും വരുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ചേർത്ത് പിടിച്ചുകൊണ്ടാണ് നാമിന്ന് കാണുന്ന വിദ്യഭ്യാസ ഉന്നതി കരസ്ഥമാക്കിയത്.
രക്തസാക്ഷിയാണ് ദേവിക
ഏതു വിപരീത സാഹചര്യത്തിലും ഈ സമത്വവും, അടിസ്ഥാന വികസന ലഭ്യതയും ഉറപ്പു നൽകാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സ്കൂൾ തുറക്കാൻ കഴിയാത്തതിനാൽ നവീന സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ പഠന സംവിധാനം അഭികാമ്യം തന്നെയാണ്. പക്ഷെ അത് പ്രയോജനപ്പെടുത്താനുള്ള ഡിജിറ്റൽ ഉപകരണങ്ങളും ഭൗതീക സാഹചര്യങ്ങളും എത്ര വിദ്യാർത്ഥികൾക്കുണ്ട് എന്ന ഏറ്റവും പ്രാഥമികമായ ചോദ്യത്തിന് പോലും ഉത്തരം കാണാതെ ജൂൺ ഒന്നിന് തന്നെ തിരക്കിട്ട് ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിന്റെ രക്തസാക്ഷിയാണ് ദേവിക.
തിരക്കിട്ട് ഓൺലൈൻ ക്ലാസ്സുകൾ
ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങളില്ലാത്ത വലിയൊരു വിഭാഗം കുട്ടികൾ നമുക്കിടയിലുണ്ട് എന്ന വസ്തുത അറിയാതെയാണ് ജൂൺ ഒന്നിനു തന്നെ സർക്കാർ തിരക്കിട്ട് ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയതെന്നു കരുതാനാവില്ല. പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളെക്കുറിച്ചുള്ള ചോദ്യങ്ങളോട് സർക്കാർ പാലിച്ച മൗനമാണ് ദേവികയെപ്പോലെ മിടുക്കിയായ ഒരു വിദ്യാർത്ഥിനിയെ അത്രമേൽ സങ്കടത്തിലാക്കിയത്.
തരം തിരിവിന് വേദിയൊരുക്കി
സൗകര്യങ്ങളില്ലാത്തവർ പഠിക്കേണ്ട എന്ന തരത്തിൽ കുട്ടികൾക്കിടയിൽ ഉള്ളവരും ഇല്ലാത്തവരുമെന്ന തരം തിരിവിന് വേദിയൊരുക്കി കൊടുക്കലായി ഈ ധൃതിയിലുള്ള പരിഷ്ക്കാരങ്ങൾ. എല്ലാവർക്കും തുല്യത ഉറപ്പുവരുത്തിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ടതിനു പകരം കുട്ടികൾക്കിടയിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കാൻ മാത്രമുതകുന്ന ഒരു വികലമായ നീക്കമായി മാത്രമേ തിരക്കിട്ടുള്ള ഈ ഓൺലൈൻ അധ്യയനത്തെ കാണാനാവൂ.
ഒന്നാം ദിവസം തന്നെ ബലി
ഒരു മിടുക്കിയായ പെൺകുഞ്ഞിന്റെ ജീവനാണ് മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ ഈ പരിഷ്ക്കാരത്തിനു ഒന്നാം ദിവസം തന്നെ ബലി നൽകേണ്ടി വന്നത്. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ, ഭൗതീക സാഹചര്യങ്ങളെ ക്കുറിച്ച് പ്രാഥമിക ധാരണയില്ലാതെയാണ് സർക്കാർ ഇത്തരമൊരു ബൃഹത്തായ പരിഷ്ക്കരണത്തിന് തുടക്കംകുറിച്ചതെന്നത് ആശ്ചര്യജനകമാണ്. ദേവിക ഒറ്റപ്പെട്ട ഒരാളല്ല. ഓൺലൈൻ പഠനത്തിന് വേണ്ടത്ര സാഹചര്യങ്ങളില്ലാത്ത ധാരാളം കുട്ടികൾ നമുക്കിടയിലുണ്ടാകും.
മുൻകൂട്ടി കണ്ട് രാഹുൽ ഗാന്ധി
പൊതുവിദ്യാഭ്യാസ സംവിധാനം ശക്തമെന്നഭിമാനിക്കുന്ന നമ്മൾ ഇല്ലായ്മകളുടെ മറുപുറം കാണാതെ പോകരുത്. പഠനസൗകര്യങ്ങളില്ലാത്തവർക്ക് അതൊരുക്കാൻ സർക്കാർ മുൻഗണന നൽകണം. വയനാട്ടിലെ ആദിവാസി കോളനികളിലടക്കം ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ മുൻകൂട്ടി കണ്ട് രാഹുൽ ഗാന്ധി എംപി കഴിഞ്ഞ ദിവസം തന്നെ അവർക്ക് സഹായമേകാൻ സന്നദ്ധത അറിയിച്ചിരുന്നു.
ഡിജിറ്റൽ സൗകര്യങ്ങൾ
വൈദ്യുതി പോലുമെത്താത്ത എഴുന്നൂറോളം ഗോത്ര വിഭാഗ കോളനികളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഒപ്പം ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത അർഹരായ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യങ്ങൾ അദ്ദേഹം ഉറപ്പു നൽകിയിരുന്നു. ഇതിനാവശ്യമായ അടിസ്ഥാന വിവരക്കണക്കുകളും മറ്റ് ആവശ്യമായ വിവരങ്ങളും തനിക്ക് ലഭ്യമാക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് കളക്ടർക്കും രാഹുൽ ഗാന്ധി കത്തു നൽകിയിട്ടുമുണ്ട്.
ഒരുപോലെ പഠിക്കാനുള്ള സൗകര്യങ്ങൾ
വിദ്യാഭ്യാസ പദ്ധതികൾക്ക് മറ്റെന്തിനെക്കാളുമേറെ മുൻഗണന നൽകുന്ന നമ്മുടെ എം പിമാരും എം എൽ എമാരുമൊക്കെ ഇത്തരം സഹായങ്ങളുമായി മുന്നോട്ടുവരുമെന്നുറപ്പാണ്. ധൃതി കൂട്ടാതെ വിദ്യാർത്ഥികളുടെ സാഹചര്യങ്ങൾ വിലയിരുത്തിയാകട്ടെ ഓൺലൈൻ പരിഷ്ക്കാരം നടപ്പിൽ വരുത്തുന്നത്. ഒരാഴ്ച വൈകിയാലും ഒരു കുഞ്ഞിന്റേയും മുഖം വാടാതിരിക്കാനാകണം സർക്കാർ മുൻ്ഗണന നൽകേണ്ടത്. തങ്ങൾ അവഗണിക്കപ്പെട്ടു എന്ന തോന്നലുളവാക്കാതെ എല്ലാവർക്കും ഒരുപോലെ പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഇനിയെങ്കിലും ശ്രമിക്കണം''.