കെസി വേണുഗോപാല്‍ ഇനി പാര്‍ലമെന്റ് അഗം: ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് സിന്ധ്യയടക്കമുള്ളവര്‍
ദില്ലി: കെസി വേണുഗോപാല്‍ ഉള്‍പ്പടേയുള്ള 45 എംപിമാര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് രാജ്യസഭാ ഹാളിലായിരുന്നു സത്യപ്രതിജ്ഞ. പാര്‍ലമെന്റ് സമ്മേളനത്തിലല്ലാതെ രാജ്യസഭാ ഹാളില്‍ സത്യപ്രതിജ്ഞ നടക്കുന്നത് ആദ്യമായാണ്. കെസി വേണുഗോപാലിന് പുറമെ ശരദ് പവാര്‍, കോണ്‍ഗ്രസ് മുന്‍ ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന് നേതാവ് ദിഗ് വിജയ് സിങ്, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
രാജ്യസഭ അംഗം
വിനീതനായ എന്നിൽ പാർട്ടി ഏൽപ്പിച്ച രാജ്യസഭ അംഗം എന്ന ഏറ്റവും പുതിയ ഉത്തരവാദിത്വം ഇന്ന് പാർലമെന്റിൽ വെച്ച് ഉപരാഷ്ട്രപതിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഔദ്യോഗികമായി ഏറ്റെടുക്കുകയാണെന്ന് സത്യപ്രതിജഞയ്ക്ക് ശേഷം കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വലിയൊരു ഉത്തരവാദിത്വമാണ്
നിയമ നിർമാണ പ്രക്രിയയിലും, രാജ്യത്തിൻറെ സർവോന്മുഖ വികസന കാര്യങ്ങളിലും സുപ്രധാനമായ പങ്കു വഹിക്കുന്ന രാജ്യസഭയിലെ ഉത്തരവാദിത്വം തികഞ്ഞ അർപ്പണ ബോധത്തോടെയും, ആത്മാർത്ഥതയോടെയും കൂടിയാണ് ഏറ്റെടുക്കുന്നത്. പ്രത്യേകിച്ച് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും, സ്ഥാപനങ്ങളും, നടപടികളും വലിയ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്തു വലിയൊരു ഉത്തരവാദിത്വമാണ് നിർവഹിക്കാനുള്ളത്.
ഹൃദയം നിറഞ്ഞ നന്ദി
ഈ സുപ്രധാന ചുമതല എന്നിൽ വിശ്വാസത്തോടെ ഏൽപ്പിച്ച ബഹുമാന്യയായ കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിക്കും, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും, രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാക്കിയ രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വത്തിനും, എം എൽ മാർക്കും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കടപ്പാട് വാക്കുകൾക്കതീതമാണ്
അതോടൊപ്പം കഴിഞ്ഞ കാലങ്ങളിൽ എന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച ജനങ്ങളോടും, കേരളത്തിലെ പാർട്ടി പ്രവർത്തകരോടും ഉള്ള കടപ്പാട് വാക്കുകൾക്കതീതമാണ്. സർവോപരി പാർലമെന്ററി പ്രവർത്തന മേഖലയിലേക്ക് ആദ്യമായി അവസരം നൽകിയ ആലപ്പുഴക്കാരോടുള്ള കടപ്പാട് എന്നും മനസിലുണ്ടാകും.
പ്രാർത്ഥനയും അനുഗ്രഹവും
നിങ്ങളുടെ പ്രാർത്ഥനകളും അകമഴിഞ്ഞ പിന്തുണയുമാണ് ഈ പടവുകൾ കയറാൻ എന്നെ പ്രാപ്തനാക്കിയതും. രാജ്യ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന ഈ വേളയിൽ നിങ്ങളേവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.