നന്ദൻകോട് കൂട്ടക്കൊലപാതകം: ഡോക്ടർമാരായ അമ്മയും സഹോദരിയും വിദേശത്ത് പോകുന്നത് ഇല്ലാതാക്കാൻ...!!!
ഡോ. ജീന്‍ പത്മയുടെ മകള്‍ ഈയിടെയാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം ചൈനയില്‍ നിന്ന് തിരിച്ചെത്തിയത്.
തിരുവനന്തപുരം: നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ ഡോക്ടറേയും കുടുംബത്തേയും മകന്‍ കൊല്ലാന്‍ കാരണം, അമ്മയും സഹോദരിയും വിദേശത്തേയ്ക്ക് പോകുന്നതിലുള്ള എതിര്‍പ്പ് കൊണ്ടാണെന്ന് അന്വേഷണ സംഘം സംശയിയ്ക്കുന്നു. ജനറല്‍ ആശുപത്രിയില്‍ ആര്‍എംഒ ആയിരുന്ന ഡോ. ജീന്‍പത്മ സ്വയം വിരമിച്ച് വിദേശത്ത് ജോലി നോക്കിയിരുന്നു. അവിടേക്ക് തിരികെ പോകാനിരുന്നത് മകന്‍ കേഡല്‍ ജീന്‍സണ്‍ രാജ എതിര്‍ത്തിരുന്നു.
ഡോ. ജീന്‍ പത്മയുടെ മകള്‍ ഈയിടെയാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം ചൈനയില്‍ നിന്ന് തിരിച്ചെത്തിയത്. അമ്മയും സഹോദരിയും വിദേശത്തേയ്ക്ക് പോകുന്നത് കേഡല്‍ എതിര്‍ത്തിരുന്നു.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ ശേഷം സൗദി അറേബ്യയിലും ബ്രൂണയിലും ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ജീന്‍ പത്മ. അവിടുത്തെ കരാര്‍ അവസാനിച്ച ശേഷം നാട്ടിലെത്തി ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. മകള്‍ക്ക് കൂടി ബ്രൂണയില്‍ ജോലി ശരിയാക്കിയ ശേഷം അങ്ങോട്ട് പോകാനിരിയ്ക്കുകയായിരുന്നു ജീന്‍ പത്മ.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിദഗ്ദ്ധനായിരുന്നു കേഡല്‍. ഓസ്‌ട്രേലിയയില്‍ ആയിരുന്നു ഇയാള്‍ പഠനം നടത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് പുറത്തെങ്ങും പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു.
വിദേശത്ത് ബിസിനസ്സ് തുടങ്ങാന്‍ കേഡല്‍ ആഗ്രഹിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇത് അച്ഛനും അമ്മയും എതിര്‍ത്തു. ഇതും കേഡലിന് കുടുംബത്തോട് ദേഷ്യം തോന്നാന്‍ കാരണമാകാമെന്ന് പോലീസ് പറയുന്നു.