Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴരിയൂർ ബോംബ് കേസ്: ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒരു ഏട്

ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒരു ഏടാണ് കീഴരിയൂർ ബോംബ് കേസ്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭ കാലത്ത് മലബാറിന്റെ പല മേഖലകളിലും നടന്ന അട്ടിമറി ശ്രമങ്ങളുടെ പ്രഭവ കേന്ദ്രം കൂടിയായിരുന്നു കീഴരിയൂർ. ബ്രിട്ടീഷ് പട്ടാളത്തിന് അത്ര എളുപ്പം എത്തിപ്പെടാന്‍ സാധിക്കാത്ത ഭൂപ്രദേശം എന്നതാണ് കോഴിക്കോട് ജില്ലയിലെ ഈ ഗ്രാമപ്രദേശത്തെ ബോംബ് നിർമ്മാണത്തിനും മറ്റുമായി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്രസമര സേനാനികളെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര സമരദാഹികളായ പ്രദേശവാസികളുടെ സജീവ പങ്കാളിത്തവും ഇതില്‍ നിർണ്ണായകമാണ്.

അഖിലേന്ത്യാ പൗരസ്വാതന്ത്ര്യസംഘത്തിന്റെ സെക്രട്ടറിയായ ഡോ കെബി മേനോൻ സഹപ്രവർത്തകരുടെ സഹായത്തോടെ കീഴരിയൂർ കേന്ദ്രീകരിച്ച് ഗൂഡാലോചന നടത്തി അട്ടിമറി ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്നാണ് കേസ്. ഇതിനായി ആളപായമില്ലാതെ മലബാറിന്റെ വിവിധ മേഖലകളില്‍ ബോംബ് സ്ഫോടനം, പാലം തകർക്കല്‍, റെയില്‍വേ സ്റ്റേഷനകള്‍ക്ക് തീയിടല്‍ തുടങ്ങിയ പ്രവർത്തനങ്ങള്‍ നടന്നു.

keezhariyoor-

മഹാത്മാഗാന്ധിയുടെ ആഹ്വാനം

യഥാർത്ഥത്തില്‍ ബോംബൈയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജി നടത്തിയ ആഹ്വാനം മലബാറിലെ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. '1942 ഓഗസ്റ്റ് എട്ടാം തിയത് ബോംബൈയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തില്‍ 140 മിനുറ്റോളമാണ് മഹാത്മാഗാന്ധി സംസാരിച്ചത്. മുന്‍കൂട്ടി എഴുതി തയ്യാറാക്കാത്ത ആ പ്രസംഗത്തില്‍ സ്വാതന്ത്രത്തിലേക്കുള്ള ഇന്ത്യന്‍ ജനതയുടെ ഏറ്റവും ഉല്‍കൃഷ്ടമായ ആഗ്രഹത്തെ തുറന്ന് കാണിക്കുകയും അതുവരേയുള്ള സമരമാർഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രഖ്യാപനം നടത്തുകയും ചെയ്തു. പ്രവർത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നുള്ളതായിരുന്നു ആ പ്രഖ്യാപനം.' പ്രാദേശിക ചരിത്രകാരനും കൊയിലാണ്ടി കോടതിയിലെ ഉദ്യോഗസ്ഥനുമായി നജീഷ് എംടി വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ തീവ്രമായ ഒരു ആഹ്വാനം അതിന് മുമ്പ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നതാണ് സ്വാതന്ത്ര സമര ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നത്. ആളപായമില്ലാത്തെ ബ്രിട്ടീഷ് സർക്കാറിനെ ഏതൊക്കെ രീതിയില്‍ ബുദ്ധിമുട്ടിക്കാനും ഞെട്ടിക്കാനും കഴിയുമോ അതൊക്കെ നടപ്പിലാക്കുക എന്നതായിരുന്നു തീരുമാനം. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മലബാറിലെ സ്വാതന്ത്ര സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടായ കീഴരിയൂർ ബോംബ് കേസ് നടക്കുന്നത്.

1942 ആഗസ്റ്റ് മാസത്തിനും 1943 മെയ് വരേയും നടന്നിട്ടുള്ള സ്ഫോടനങ്ങളിലൊന്നും ഒരാള്‍പോലും മരിച്ചിട്ടില്ലെന്നത് പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്. ഹിംസാത്മകമായ ഒരു പാതയിലേക്ക് പോകാതെ മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ ഉയർത്തിപ്പിടിച്ചുകൊണ്ടു തന്നെയാണ് ആ സമരങ്ങള്‍ നടന്നിട്ടുള്ളത് - നജീഷ് വ്യക്തമാക്കുന്നു.

keezhariyoor

കെബി മേനോന്റെ വരവ്

അമേരിക്കയിലായിരുന്ന കെബി മേനോന്‍ ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് മലബാറിലേക്ക് തിരികെ എത്തുന്നത്. വേർക്കോട്ട് രാഘവന്‍ നായരുടെ ചാലപ്പുറത്തെ വീട്ടില്‍ ആദ്യ യോഗം ചേരുകയും നവംബർ ഒൻപത് വിധ്വംസക ദിനമായും പ്രഖ്യാപിച്ചു. ഈ യോഗത്തില്‍ തന്നെയാണ് കീഴരീയൂർ ഗ്രാമത്തെ ബോംബു നിർമാണത്തിനായി തിരഞ്ഞെടുക്കുന്നതും.

ബോംബ് നിർമ്മാണത്തിലുള്ള സാധനങ്ങള്‍ തീവണ്ടിമാർഗ്ഗം ബോംബൈയില്‍ നിന്നും രഹസ്യമായി കീഴരിയൂരില്‍ എത്തിച്ചു. കുറുമയില്‍ കേളുകുട്ടിയുടെ കുറുമയില്‍ വീട്, കൂന്തങ്കല്ലുള്ളതിൽ തുടങ്ങിയ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ബോംബ് നിർമ്മാണം. കുറുമയില്‍ വീട്ടില്‍ ചേർന്ന യോഗത്തിലാണ് വിജനമായി കിടക്കുന്ന മാവട്ട് മലയിലാണ് ബോംബുകള്‍ പരീക്ഷിക്കാന്‍ തീരുമാനിക്കുന്നത്.

കുറുമയില്‍ വീടും സ്വാതന്ത്ര സമരവും

1930 കാലഘട്ടം മുതല്‍ തന്നെ കുറുമയില്‍ വീട് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായിരുന്നുവെന്നാണ് കേളുകുട്ടിയുടെ കൊച്ചുമകനായ സന്തോഷ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. 'സ്വാതന്ത്ര സമര ചരിത്രത്തില്‍ മലബാറിലാകെ വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു കീഴരിയൂർ ബോംബ് കേസ്. കീഴരിയൂർ എന്ന കൊച്ചുഗ്രാമം ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തില്‍ അഭിമാനർഹമായ പങ്ക് വഹിച്ചിട്ടുണ്ട്. കീഴരിയൂരിലെ കുറുമയില്‍ എന്ന വീട്ടിലാണ് ഞാനിപ്പോള്‍ ഇരിക്കുന്നത്. എന്റെ അച്ഛാച്ചനായ കുറുമയില്‍ കേളുകുട്ടിയും അച്ഛന്റെ ജേഷ്ഠ സഹോദരനായ കുറുമയില്‍ നാരായണനും ജനിച്ച ഈ വീടിനും സ്വാതന്ത്രസമര ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്.' സന്തോഷ് വ്യക്തമാക്കുന്നു.

keezhariyoor

കെ കേളപ്പജിയും വാഗഭടാന്ദനും അടക്കമുള്ള നിരവധി സ്വാതന്ത്ര സമരസേനാനികള്‍ ഈ വീട്ടില്‍ താമസിച്ചിട്ടുണ്ട്. കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട പല നിർണ്ണായക തീരുമാനങ്ങളും സ്വാതന്ത്രസമര സേനാനികള്‍ സ്വീകരിച്ചിട്ടുള്ളത് ഈ വീട്ടില്‍ വെച്ചാണ്. സ്വതന്ത്ര ഭാരതം എന്ന പത്രത്തിന്റെ പ്രസ് കുറേക്കാലം സൂക്ഷിച്ചിരുന്നതും, അതുപോലെ തന്നെ ബോംബ് നിർമ്മിക്കാനായ സാധ്യനങ്ങള്‍ കൊണ്ടുവെച്ചതും ഈ വീട്ടിലായി. സ്വാതന്ത്ര സമര ചരിത്രത്തില്‍ കുറുമയില്‍ വീടിനുള്ള പ്രത്യേകത അതാണ്- സന്തോഷ് കൂട്ടിച്ചേർത്തു.

സ്ഫോടനം നടക്കുന്നു

1942 നവംബർ 17 നായിരുന്നു സ്ഫോടനങ്ങൾ നടന്നത്. എല്ലായിടത്തും ബോംബ് പൊട്ടിക്കാനുള്ള പദ്ധതി വിജയകരമായില്ലെങ്കിലും ബ്രിട്ടീഷ് സേനയെ ഞെട്ടിക്കാന്‍ സ്വാതന്ത്ര സമര സേനാനികള്‍ക്ക് സാധിച്ചു. കൊയിലാണ്ടിക്കും പരിസര പ്രദേശങ്ങള്‍ക്കും പുറമെ പാട്യം വില്ലേജ് ഓഫിസ്, തലശ്ശേരി പാത്തിപ്പാലം, പാലക്കാട് വിക്ടോറിയ കോളജ് ലാബ്, മുക്കാളി മത്സ്യം ഉണക്കു കേന്ദ്രം, പള്ളിക്കുന്ന് പോസ്റ്റ് ഓഫിസ്, കണ്ണൂർ ഗേൾസ് ഹൈസ്കൂൾ കീഴ്ത്തള്ളി വില്ലേജ് ഓഫിസ്, കോഴിക്കോട്ട് മദ്രാസ് ഗവർണർ പ്രസംഗിക്കുന്ന പന്തൽ, കല്ലായി റെയിൽവേ സ്റ്റേഷൻ, കല്ലായി ‍ടിംബർ കേന്ദ്രം, മലാപ്പറമ്പ് ഗോൾഫ് ക്ലബ്, എന്നിവിടങ്ങളിൽ ഒരേസമയം ബോംബ് സ്ഫോടനമുണ്ടായെന്നാണ് ചരിത്രം.

keezharyoor

കീഴരിയൂർ ബോബ് സ്ഫോടനം അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ദേശീയ നേതാക്കള്‍ക്കിടയില്‍ ചർച്ചയാകുകയും ചെയ്തു. ഇതോടെ കേസിനെപ്പറ്റി അന്വേഷിച്ച് നേതാജി സുബാഷ് ചന്ദ്ര ബോസ് കെ ബി മേനോനെഴുതിയ കത്തും പ്രസിദ്ധമാണ്.

പ്രമുഖരായ സ്വാതന്ത്ര സമര സേനാനികളെല്ലാം ജയിലില്‍ അടക്കപ്പെട്ട സമയത്ത് നടന്ന ജനകീയ പ്രക്ഷോഭം എന്ന നിലയില്‍ കീഴരിയൂർ ബോബ് കേസിന് സ്വാതന്ത്ര സമര ചരിത്രത്തില്‍ അതിന്റേതായ സ്ഥാനം ഉണ്ടെന്നും നജീഷ് പറയുന്നു.

കീഴരിയൂർ ബോംബ് കേസിന്റെ ചരിത്ര പ്രാധാന്യം

'ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനത്തിന് പിന്നാലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ജയിലില്‍ അടക്കപ്പെട്ടു. ഇതോടെ ഈ സമരം ബഹുജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരത്തിന്റെ അലയൊളികള്‍ ഉണ്ടായി. അതില്‍ പ്രധാനപ്പെട്ട സംഭവമാണ് കീഴരിയൂർ ബോംബ് കേസ് എന്ന് പറയുന്നത്. 1942 ഓഗസ്റ്റിനും 43 മെയ് മാസത്തിനും ഇടയിലായി ഈ സംഭവവികാസങ്ങള്‍ നീണ്ട് കിടക്കുന്നു' നജീഷ് ചരിത്രം വ്യക്തമാക്കുന്നു.

കുറുബ്രനാട് താലൂക്കിലെ ഒരു ഉള്‍നാടന്‍ പ്രദേശമാണ് കീഴരിയൂർ. സ്വാതന്ത്രദാഹികളായ ഒരു പറ്റം ചെറുപ്പക്കാർ ഈ സമരത്തില്‍ അണിചേരുകയും ഏതൊക്കെ രീതിയില്‍ ബ്രിട്ടീഷ് സർക്കാറിനെ അംഹിസ മാർഗ്ഗത്തില്‍ ഞെട്ടിക്കാന്‍ കഴിയുമോ അതിന് തയ്യാറാവുകയും ചെയ്തു. പ്രമുഖരമായ പല നേതാക്കളും മുന്‍നിരയിലുണ്ടായിട്ടുണ്ട്. എന്നിരുന്നാലും ആ സമരത്തിന് ബഹുജന അടിത്തറ ഉണ്ടാക്കാന്‍ സമരഭടന്മാർക്ക് സാധിച്ചു.

സ്വതന്ത്ര ഭാരതം എന്ന് പറയുന്ന പത്രത്തിന് നിർണ്ണായക സ്വാധീനം ജനങ്ങളിലുണ്ടാക്കാന്‍ സാധിച്ചു. തികച്ചും രഹസ്യാത്മകമായിരുന്നു പ്രവർത്തനം. എന്നിരുന്നാലും സമരത്തിന്റെ വിവിധ രൂപങ്ങള്‍ നമ്മള്‍ കാണാന്‍ തുടങ്ങി. 1942 ഓഗസ്റ്റ് പത്തൊന്‍പതാം തീയതി തിരുവങ്ങൂർ റെയില്‍വേ സ്റ്റേഷന്‍, ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍, സബ് രജിസ്ട്രാർ ഓഫീസ് തുടങ്ങി ആ മേഖലയിലെ പല അംശ കച്ചേരികളും കത്തിക്കുകയോ അല്ലെങ്കില്‍ പൊളിക്കുന്ന പ്രവർത്തനങ്ങളുണ്ടായി. ഇതേ കാലയളവില്‍ തന്നേയാണ് ഉള്ള്യേരി പാലവും പൊളിക്കുന്നത്.

ഈ കേസിലൊക്കെ ആ പ്രദേശ വാസികളായ സാധാരണക്കാരായ പ്രവർത്തകരാണ് അറസ്റ്റിലായത്. ഇതൊക്കെ സൂചിപ്പിക്കുന്നത് സമരത്തിന്റെ ബഹുജന സ്വാധീനമാണ്. കേരളത്തിലെ കോണ്‍ഗ്രസിന് അകത്ത് വ്യക്തമായ ചേരികള‍ുണ്ടാകുന്ന ഒരു കാലമാണ് അതെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അത് സ്വാതന്ത്ര സമര പ്രവർത്തനങ്ങളെ ബാധിച്ച ഘട്ടത്തില്‍ തന്നെയാണ് ഇത്തരം പ്രവർത്തനങ്ങള്‍ മലബാറിലുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം.

കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട പലപ്പോഴും എടുത്ത് പറയാറുള്ളത് ഫറോഖ് പാലത്തിലെ സ്ഫോടനമാണ്. എന്നാല്‍ ആ കാലയളവില്‍ കോട്ടയം, കുറുബ്രനാട് താലൂക്കുകളിലും മയ്യഴിയും ഉള്‍പ്പെടെ സംഭവിച്ച പലകാര്യങ്ങളും പരിശോധിക്കുമ്പോള്‍ അതിന്റെ കണ്ണികള്‍ കീഴരിയൂരിലേക്കും നീളന്നത് കാണാന്‍ സാധിക്കും. എന്ത് തന്നെയായാലും ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തില്‍ മലബാറിലുണ്ടായ ഏറ്റവും അവേശകരമായ സമര പരമ്പരയായിരുന്നു കീഴരിയൂർ ബോംബ് കേസ് - നജീഷ് പറഞ്ഞു.

keezhariyoor

ബോംബ് സ്ഫോടനത്തിന് ശേഷം കിരാതമായ അഴിഞ്ഞാട്ടമായിരുന്നു ബ്രീട്ടീഷ് സേന കീഴരിയൂരിലും പരിസര പ്രദേശങ്ങളിലും നടത്തിയത്. പ്രക്ഷോഭകാരികളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ സാധാരണക്കാരായ നാട്ടുകാർ എന്നിവർക്കെല്ലാം മർദനമേറ്റു.

അറസ്റ്റിലായ സ്വാതന്ത്രസമര സോനാനികള്‍

കെബി മേനോന്‍ മത്തായി മാഞ്ഞൂരാന്‍ സിപി ശങ്കരൻ നായർ, വിഎ കേശവൻ നായ‍ർ, ഡി ജയദേവ റാവു, ഒ രാഘവൻ നായർ, കാര്യാൽ അച്യുതൻ, ഇ വാസുദേവൻ, കെ കുഞ്ഞിരാമൻ, കെവി ചാമു, വി പ്രഭാകരൻ, കെ മുഹമ്മദ് നഹ, പി മമ്മൂട്ടി, പി അബ്ദുല്ലക്കോയ തങ്ങൾ, എൻപി അബു, എസ്എൻ വള്ളിൽ, വികെ അച്യുതൻ വൈദ്യർ, കെ ഗോപാലൻ, സി ദാമോദരൻ, കെടി അലവി, സി ചോയുണ്ണി. കെ നാരായണൻ നായർ, കുറുമയിൽ കേളുക്കുട്ടി, ടി പാച്ചർ, കുറുമയിൽ നാരായണൻ, എന്നിവരായിരുന്നു പ്രതികൾ. 12 പേർക്ക് ഏഴു കൊല്ലം തടവും ഒരാൾക്കു 10 കൊല്ലം കഠിന തടവുമായിരുന്നു ശിക്ഷയെങ്കിലും സ്വാതന്ത്ര പ്രഖ്യാപനത്തോടെ ഇവർ ജയില്‍ മോചിതരായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+