കേരളവും ഗുജറാത്തും തികച്ചും വ്യത്യസ്തം: കേരളം ഏറെ മുന്നിലാണ്: തോമസ് ഐസക്
കേരളവും ഗുജറാത്തും തികച്ചും വ്യത്യസ്തമായ രണ്ട് വികസന മാതൃകകളാണെന്ന് സി പി എം നേതാവ് തോമസ് ഐസക്. പ്രതിശീർഷ സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തിൽ രണ്ട് സംസ്ഥാനങ്ങളും ഏതാണ്ട് ഒരേ നിലയാണ്. കൃത്യമായി പറഞ്ഞാൽ കോവിഡിനു മുമ്പ് 2019-20-ൽ 221904 രൂപ പ്രതിശീർഷ വരുമാനം ഉണ്ടായിരുന്ന കേരളം 8-ാം സ്ഥാനത്തും, 213936 രൂപ വരുമാനം ഉണ്ടായിരുന്ന ഗുജറാത്ത് 11-ാം സ്ഥാനത്തുമായിരുന്നു. എന്നാൽ ജനങ്ങളുടെ ക്ഷേമം എടുത്താൽ ഗുജറാത്തിനേക്കാൾ എത്രയോ മുന്നിലാണ് കേരളമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പ്രധാന ഭാഗം ഇങ്ങനെ..
നീതി ആയോഗിന്റെ കണക്ക് പ്രകാരം കേരളത്തിലെ അതിദാരിദ്ര്യ നിരക്ക് കേവലം 0.71 ശതമാനമാണ്. ഗുജറാത്തിലേത് 8.06 ശതമാനമാണ്. കേരളം 1-ാം സ്ഥാനത്തും ഗുജറാത്ത് 23-ാം സ്ഥാനത്തുമാണ്. മാനവവികസന സൂചിക എടുത്താൽ 0.782 പോയിന്റോടുകൂടി കേരളം 1-ാം സ്ഥാനത്തും 0.672 പോയിന്റോടുകൂടി ഗുജറാത്ത് 21-ാം സ്ഥാനത്തുമാണ്.

ഏത് മാതൃകയാണ് അഭികാമ്യം? ജനങ്ങൾക്കു കൂടുതൽ നല്ലത് ഏത്? ഇതു സമ്മതിച്ചു തരാൻ സംഘികൾ തയ്യാറല്ല. കേരളം ഈ ക്ഷേമനേട്ടം കൈവരിച്ചത് കൂടുതൽ മെച്ചപ്പെട്ട കൂലി വഴി സാധാരണ ജനങ്ങളുടെ വരുമാനം ഉയർത്തിയതും ഭൂപരിഷ്കരണം വഴി ജനങ്ങളുടെ സമ്പത്ത് നീതിപൂർവ്വമായി വിതരണം ചെയ്തതും സർക്കാർ മുൻകൈയെടുത്ത് വിദ്യാഭ്യാസവും ആരോഗ്യവുമെല്ലാം ഉറപ്പുവരുത്തിയതുമൂലമാണ്. അതുകൊണ്ട് റിസർവ്വ് ബാങ്കിന്റെ ഏറ്റവും അവസാനത്തെ ഹാൻഡ് ബുക്ക് പ്രകാരം കൂലി നിരക്കുകളിലെ കേരളവും ഗുജറാത്തവും തമ്മിലുള്ള അജഗജാന്തരം സംബന്ധിച്ച് ഒരു പോസ്റ്റിനു കീഴിൽ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിക്കാൻ സംഘികൾ നോക്കിയിട്ടുള്ളത്. ഇത് ഇവരുടെ സഹജസ്വഭാവമായിട്ടുണ്ട്. ആധുനിക കേരളം കെട്ടിപ്പടുക്കാൻ ഒരുപങ്കും വഹിച്ചിട്ടില്ലാത്ത ഇക്കൂട്ടർ നമ്മുടെ സംസ്ഥാനം എന്തെങ്കിലും കാര്യത്തിൽ മികവു കാണിക്കുന്നത് സഹിക്കില്ല.
ചില ചോദ്യങ്ങളോടുള്ള മറുപടി -
വസീം: കേരളവും ഗുജറാത്തും താരതമ്യം ചെയ്തുള്ള കുറിപ്പുകളിൽ കേരളം മുന്നിട്ട് നിൽക്കുന്നതായി കണ്ടു. അങ്ങനെയെങ്കിൽ ഇന്നും എങ്ങനെയാണ് ഗുജറാത്ത് മോഡലിന് ഇത്രയും സ്വീകാര്യതയും പ്രശംസയും ലഭിക്കുന്നത്?
ഉത്തരം; ബിജെപിയുടെ പ്രചാരണതന്ത്രം തന്നെ. 2002-ൽ ആണല്ലോ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയത്. അന്ന് ഗുജറാത്തിന്റെ പ്രതിശീർഷ വരുമാനത്തിന്റെ റാങ്ക് 12. ഇന്ന് 11. ഒരു മാറ്റം മറിക്കലും നടന്നിട്ടില്ല. അതേസമയം കേരളത്തിന്റെ റാങ്ക് 2002-ൽ 11 ആയിരുന്നത് ഇന്ന് 8 ആയി. പക്ഷേ, ഗുജറാത്ത് എന്തോ ഭയങ്കര കുതിച്ചുചാട്ടം നടത്തിയിരിക്കുന്നുവെന്നാണ് പ്രചാരണം. ഇങ്ങനെ പെരുപ്പിച്ചുകാട്ടിയ ഗുജറാത്ത് വികസന മോഡൽ കാട്ടിയാണ് മോദി രാജ്യഭരണം പിടിച്ചത്.
ഏലിയാസ് പൗലോസ്: കണക്ക് കൊള്ളാം, കേരളത്തിലെ പ്രതിശീർഷ വരുമാനം പ്രവാസി പണം കൂട്ടാതെ ഒന്ന് പറയാമോ?
ഉത്തരം; മകളിൽ ഉദ്ദരിച്ച പ്രതിശീർഷ വരുമാനത്തിൽ പ്രവാസി പണം ഉൾപ്പെടില്ല. നമ്മുടെ നാട്ടിലെ തൊഴിൽ മേഖലകളിൽ സൃഷ്ടിക്കപ്പെടുന്ന വരുമാനത്തിന്റെ കണക്കാണ്. പ്രവാസി പണം ഉപയോഗിച്ച് ഏതെങ്കിലും വരുമാനമാർഗ്ഗം സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഈ കണക്കിൽ ഉണ്ടാവും. എന്നാൽ ഗൾഫിൽ നിന്നും വരുന്ന പണത്തിന്റെ ആദ്യ റൗണ്ട് ജിഡിപിയിൽ ഉൾപ്പെടില്ല. ജിഡിപിയുടെ ഫുൾഫോം തന്നെ മൊത്തം അഭ്യന്തര ഉൽപ്പാദനം എന്നാണ്.
ഗുജറാത്തിന്റെ കണക്കും ഇങ്ങനെതന്നെ. ഗുജറാത്തിൽ നിന്നും വലിയ തോതിൽ വിദേശത്തേക്കു കുടിയേറുന്നുണ്ട്. എന്നാൽ കേരളത്തിൽ നിന്നു വ്യത്യസ്തമായി അവരിൽ നല്ലപങ്കും കച്ചവടക്കാരോ സംരംഭകരോ ആണ്. അതുകൊണ്ട് കുടിയേറ്റം കേരളത്തിന്റെ മാത്രം എന്തോ പ്രത്യേകതയാണെന്നു ധരിക്കണ്ട.
റാം മാധവ്: കേരളത്തിൽ കർഷക തൊഴിലാളികൾക്ക് 727 രൂപ. ഗുജറാത്തിൽ 220 രൂപ. കേരളത്തിൽ വിലക്കയറ്റം കാരണം സാധരണക്കാരന് ജീവിക്കണമെങ്കിൽ കൂലി കിട്ടിയ 727-ൽ 650 ചെലവാകും. അതാണ് വ്യത്യാസം...നബി. സർക്കാര് ചിലവിൽ ഉണ്ട് ഉറങ്ങുമ്പോൾ ശാസ്ത്രജ്ഞന് അതൊന്നും പ്രശ്നമായി തോന്നില്ല.
2021-22-ൽ ഗുജറാത്തിലെ ചില്ലറ വിലക്കയറ്റം 4.9 ശതമാനം ആണ്. കേരളത്തിലേത് 4 ശതമാനവും.
വജയകുമാർ വലിയവീട്ടിൽ: 296 രൂപക്ക് ഗുജറാത്തിൽ ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ സമ്മതിക്കണം...
ഉത്തരം; മലയാളി 290 രൂപയ്ക്ക് ഒരിടത്തും പണിയെടുക്കില്ല. 800 രൂപയ്ക്കുപോലും നാട്ടിൽ പണിയെടുക്കാൻ തയ്യാറല്ല. സംഘടിത മേഖലയിലെ ശമ്പള പണികളാണ് മലയാളി അന്വേഷിക്കുന്നത്. അല്ലെങ്കിൽ അത്രയ്ക്ക് ഉയർന്ന കൂലി ലഭിക്കണം.
രാകേഷ് വയൽവാരം: Unskilled തൊഴിലാളികൾക്ക് കൂലി കൂടുന്നത് അത്ര നല്ല കാര്യം അല്ല മാത്രമല്ല അത് കൊണ്ടുപോകുന്നത് അന്യ സംസ്ഥാന തൊഴിലാളികൾ ആണ്. നാട്ടിൽ ചെറുകിട വ്യവസായികൾ, കൃഷിക്കാർ അവർക്ക് ഈ കൂലി താങ്ങാൻ പറ്റില്ല അതുകൊണ്ട് ഫലത്തിൽ എല്ലാ സാധനങ്ങളും അന്യായ വില കൊടുത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥ ആണ്. കൂലി കൂടുതലും കൊടുക്കണം കാർഷിക ഉത്പന്നങ്ങൾക്കും ഇരട്ടി വില. ആദ്യം ചെയ്യേണ്ടത് unskilled തൊഴിലാളികളുടെ കൂലി കുറക്കുക എന്നതാണ് അല്ലെങ്കിൽ അതിൻ്റെ ഫലം എല്ലാവരും അനുഭവിക്കേണ്ടി വരും.
ഇതാണ് പിന്തിരിപ്പൻ സമീപനം. എത്രയോ പതിറ്റാണ്ടുകളുടെ ത്യാഗപൂർണ്ണമായ സമരങ്ങളിലൂടെയാണ് കേരളത്തിലെ തൊഴിലാളികൾ അടിമക്കൂലിയിൽ നിന്നു കരകയറിയത്. ഇന്ന് അതിന്റെ വില നാം അറിയുന്നില്ല. പഴയ മിനിമം വേജസ് റിപ്പോർട്ടുകൾ വായിച്ചാൽ എന്തൊരു വലിയ വ്യത്യാസമാണ് നാട്ടിൽ സംഭവിച്ചതെന്നു തിരിച്ചറിയാനാകും. പിന്നെ നമ്മൾ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പോയി പണിയെടുക്കുന്നപോലെ മറ്റു സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർ നമ്മുടെ നാട്ടിൽ പണിയെടുക്കാൻ വരുന്നു. അവർക്കും നല്ലകൂലി കിട്ടട്ടേയെന്ന്.
കൂലി കൂടുമ്പോൾ രാകേഷ് പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാകും. നമ്മുടെ കൃഷിക്കും വ്യവസായത്തിനും മറ്റു സംസ്ഥാനങ്ങളോടു മത്സരിക്കാനുള്ള ശേഷി കുറയുന്നു. അനാദായകരമാകാം. എന്താണ് ഇതിനു പ്രതിവിധി? നമ്മുടെ കൃഷിയേയും പരമ്പരാഗത വ്യവസായങ്ങളേയും സാങ്കേതികമായി നവീകരിച്ച് ഉൽപ്പാദനക്ഷമത ഉയർത്തണം. അതാണ് പുരോഗതിയുടെ മാർഗ്ഗം. അല്ലാതെ കൂലി കുറയ്ക്കൽ അല്ല. ഇതാണ് നവകേരള നിർമ്മിതിയിലെ ഒരു പ്രാധന ഘടകം.
അഭ്യസ്തവിദ്യരായ നമ്മുടെ പൗരന്മാർക്ക് അനുയോജ്യമായ നല്ല ഉദ്യോഗങ്ങൾ കേരളത്തിൽ സൃഷ്ടിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയാണ് നവകേരള വികസന പദ്ധതി. ആ ലക്ഷ്യം നേടാനാകും. അനുയോജ്യമായ വ്യവസായതുറകളിൽ ഊന്നണം. അവയ്ക്ക് ആവശ്യമായ പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിക്കണം. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതു വിജയിച്ചാൽ കേരളവികസന മാതൃകയുടെ പുതിയ പതിപ്പായിരിക്കും. അതോടെ ഈ വിമർശകരുടെ വായ അടയും. പിന്നെ ഗുജറാത്ത് മാതൃകയെ തിരിഞ്ഞു നോക്കാൻപോലും ആരും ഉണ്ടാവില്ല.












Click it and Unblock the Notifications