രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം; 29 ന് ചേരേണ്ട നിയമസഭാ സമ്മേളനം മാറ്റിവെച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച ചേരേണ്ട നിയമസഭാ സമ്മേളനം മാറ്റിവെച്ചു. പകരം ഫെബ്രുവരി ഒന്നിന് സഭ ചേരും. പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ച്ചത്തെ നിയമസഭാ സമ്മേളനം മാറ്റിവെച്ചത്. ഇന്നലെ ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതിയാണ് തീരുമാനമെടുത്തത്. ഏഴിന് സഭ പിരിയുന്നതിന് പകരം 12 വരെ സമ്മേളനം നീട്ടുകയും ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സന്ദര്‍ശന പരിപാടികളുടെ ഭാഗമായിട്ടാണ് 29 ന് രാഹുല്‍ കൊച്ചിയിലെത്തുന്നത്. ദേശീയ അധ്യക്ഷന്‍റ സന്ദര്‍ശന പരിപാടിയില്‍ പ്രതിപക്ഷത്തെ മിക്ക എംഎല്‍എമാരും പങ്കെടുക്കുന്നുണ്ട്. ഇതേ തുടര്‍ന്നായിരുന്നു സഭ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
കൊച്ചിയിലെത്തുന്ന രാഹുല്‍ഗാന്ധി മറൈന്‍ഡ്രൈവില്‍ ബൂത്ത് പ്രസിഡന്‍റുമാരുടേയും മഹിളാ വൈസ് പ്രസിഡന്‍റുമാരുടേയും യോഗത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. രാവിലെ 10.30 ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന രാഹുല്‍ എംഐ ഷാനവാസിന്‍റെ വീട് സന്ദര്‍ശിക്കും.
2.30 മുതൽ ഗസ്റ്റ്ഹൗസിൽ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ചചെയ്യും. 3.15-ന് ബ്ലോക്ക് പ്രസിന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തില്‍ പങ്കെടുത്ത ശേഷം വൈകീട്ട് 5.45 ന് രാഹുല്‍ ദില്ലിയിലേക്ക് മടങ്ങും.