ചെങ്ങന്നൂരില്‍ വിഷ്ണുനാഥ് തോറ്റു, ജയം രാമചന്ദ്രൻ നായർക്ക്
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ യുഡിഎഫിന് കനത്ത പരാജയം. സിറ്റിംഗ് എംഎൽഎ പിസി വിഷ്ണുനാഥിനെ സിപിഎമ്മിൻറെ കെകെ രാമചന്ദ്രൻ നായർ 7,983 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ളയ്ക്ക് 42,682 വോട്ടുകൾ സ്വന്തമാക്കി കരുത്ത് തെളിയിച്ചു.
രാമചന്ദ്രൻ നായർക്ക് ലഭിച്ചത് 52,880 വോട്ടുകളാണ്. വിഷ്ണുനാഥിന് 44,897 വോട്ടുകളേ നേടാൻ കഴിഞ്ഞുള്ളു. ശോഭന ജോർജ്ജ് 3966 വോട്ടുകൾ നേടി.
നിരീക്ഷകരുടെ പോലും കണക്കുകള്‍ തകിടം മറിയ്ക്കുന്ന പാരമ്പര്യമുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. വോട്ട് മറിയ്ക്കല്‍ ഉള്‍പ്പടെയുള്ളവ ഉണ്ടായാല്‍ അപ്രതീക്ഷിത വിജയത്തിന് പോലും സാധ്യതയുള്ള മണ്ഡലം. രണ്ട് മുന്നണികളേയും ഒരുപോലെ അനുഗ്രഹിച്ച പാരമ്പര്യമായിരുന്നു ചെങ്ങന്നൂരിന്റേത്. 1957 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍ ശങ്കരനാരായണന്‍ തമ്പിയെ വിജയിപ്പിച്ചാണ് ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത്.
2006 മുതല്‍ പിസി വിഷ്ണുനാഥിന്റെ കൈയ്യില്‍ ഭദ്രമാണ് ഈ മണ്ഡലം. 2006ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ സജി ചെറിയാനെയാണ് പിസി വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്. 2011 ല്‍ സിഎസ് സുജാതയെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി.