വാഗ്ദാനങ്ങള്‍ വേണ്ടേ വേണ്ട: ഓടിത്തളര്‍ന്ന് സ്ഥാനാര്‍ഥികള്‍; ആരെ സ്വീകരിക്കും ഒല്ലൂര്‍?
തൃശ്ശൂര്‍: വെറുംവാഗ്ദാനങ്ങള്‍ കൊണ്ട് ഒല്ലൂരിനെ മെരുക്കാനാകില്ല. ഒട്ടേറെ വാഗ്ദാനങ്ങള്‍ കേട്ടതാണ്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് വരുന്ന മുഖ്യമന്ത്രിമാരെല്ലാം കല്ലിട്ടിട്ടും എങ്ങും എത്തിയിട്ടില്ല. മലയോര കര്‍ഷകര്‍, കുടിയേറ്റക്കാര്‍, ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ ഒട്ടേറെ തടസ്സങ്ങളാണ് ഒല്ലൂരിനെ ചാടിക്കടക്കാന്‍ സ്ഥാാനര്‍ഥികളെ കാത്തിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് ഒരിക്കല്‍ കൂടി അവസരം തേടിയാണ് സിറ്റിങ് എം.എല്‍.എ.യായ എം.പി.വിന്‍സെന്റ് യുഡി.എഫിന് വേണ്ടി തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയിരിക്കുന്നത്.

വികസനമൊന്നും ഒല്ലൂരില്‍ എത്തിയില്ലെന്ന് പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ എല്‍.ഡി.എഫിന്റെ അഡ്വ.കെ.രാജനുണ്ട്. ചരിത്രത്തെ മാറ്റി മറിക്കാനാണ് തന്റെ ശ്രമമെന്ന് പറഞ്ഞാണ് എന്‍.ഡി.എ.യുടെ പി.കെ.സന്തോഷ് രംഗത്തുള്ളത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കട്ടയ്ക്ക് കട്ടയായാണ് പോരാട്ടം. നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലമായതിനാല്‍ ഒല്ലൂരിലെ പോരാട്ടം അഭിമാനത്തിന്റേത് കൂടിയാണ്.
യു.ഡി.എഫിന് മണ്ഡലം നിലനിര്‍ത്തുകയെന്നതാണ് വലിയ വെല്ലുവിളി. എം.പി.വിന്‍സെന്റിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് പല കോണുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഒരവസരം കൂടി നല്‍കാന്‍ അവസാന ഘട്ടത്തിലാണ് തീരുമാനിച്ചത്. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടുന്നത്. കവല പ്രസംഗങ്ങളേക്കാള്‍ വോട്ടര്‍മാരുടെ അടുത്തെത്തി മനസിലേക്ക് കയറുന്ന രീതിയിലുള്ള അടവുകളാണ് പുറത്തെടുക്കുന്നത്. എതിര്‍സ്ഥാനാര്‍ഥികള്‍ നേരത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനാല്‍ ഓടി ഒപ്പമെത്താന്‍ അല്പം പ്രയാപ്പെടേണ്ടി വന്നു. ഗ്രാമപ്പഞ്ചായത്തുകളുടെ ചില സ്ഥലങ്ങളിലേക്ക് എത്തുമ്പോള്‍ വികസനം എത്തിയില്ലെന്ന വിമര്‍ശങ്ങളും കേള്‍ക്കേണ്ടി വരുന്നുണ്ട്.

എല്‍.ഡി.എഫിന് ഒല്ലൂരില്‍ ജയിച്ചേ മതിയാകൂ. സി.പി.ഐക്ക് വിട്ടു കിട്ടിയ സീറ്റായതിനാല്‍ മണ്ഡലം തിരിച്ച് പിടിച്ച് ജില്ലയില്‍ ശക്തി തെളിയിക്കാനുള്ള അവസരം കൂടിയാണിത്. പാതി നഗരത്തിലും മറുപാതി ഗ്രാമത്തിലും കിടക്കുന്ന ഭൂപ്രകൃതിയാണ് ഒല്ലൂരിലേത്. രണ്ട് രീതിയിലേക്കും മാറിമാറി വോട്ടഭ്യര്‍ത്ഥന നടത്തിയിലെങ്കില്‍ പണി പാളുമെന്ന് സ്ഥാനാര്‍ഥിക്കറിയാം. പ്രചാരണ വേളയില്‍ ജനങ്ങളോട് അടുത്തിടപ്പെടുന്ന തന്ത്രമാണ് രാജനും സ്വീകരിക്കുന്നത്. ഗൃഹസന്ദര്‍ശനമാണ് പ്രധാന നമ്പര്‍.
സ്വീകരണ സ്ഥലങ്ങളില്‍ പരിസര പ്രദേശങ്ങളിലെ വീടുകളില്‍ കൂടി കയറി വോട്ട് ചോദിച്ച് മടങ്ങുന്നതാണ് ശീലം. ഭരണം കൂടെയുണ്ടായിട്ടും വികസനമെത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെന്ന പ്രാദേശിക വിഷയങ്ങളും സംസ്ഥാനത്തെ യു.ഡി.എഫ്. ഭരണ പരാജയങ്ങളുമാണ് പ്രധാന വിഷയം.

എന്‍.ഡി.എ.യ്ക്ക് വേണ്ടി ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയായി പി.കെ.സന്തോഷ് നിന്ന് പോരാടുമ്പോള്‍ വിജയമാണ് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാരിന്റെ ഗുണങ്ങളും മാറ്റത്തിന് വേണ്ടിയുള്ള പോരാട്ടവുമാണ് പ്രധാന വിഷയം. മണ്ഡലത്തില്‍ സ്വദേശിയായ മുന്നണി പോരാളി കൂടിയാണ് സന്തോഷ്. കന്നിയങ്കമായതിനാല്‍ മറ്റ് മുന്നണി പോരാളികള്‍ക്കുള്ള തന്ത്രങ്ങള്‍ അല്പം കുറവാണ്. വോട്ടര്‍മാരെ ഒപ്പം ചേര്‍ക്കുകയും രണ്ട് മുന്നണികളുടെയും കുറവുകളുമാണ് പ്രചാരണ വിഷയങ്ങള്‍. എസ്.എന്‍.ഡി.പി.ക്ക് മണ്ഡലത്തിലുള്ള സ്വാധീനം വോട്ടായി മാറുമെന്നാണ് എന്‍.ഡി.എ.യുടെ പ്രതീക്ഷ.












Click it and Unblock the Notifications