തൃശ്ശൂരില്‍ വീണ്ടും തേറമ്പില്‍ വരുമോ? അതോ എല്‍ഡിഎഫ് പിടിച്ചെടുക്കുമോ?
തൃശ്ശൂര്‍: കാല്‍നൂറ്റാണ്ടായി തൃശ്ശൂര്‍ നിയോജക മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നാണ് നിയമസഭയില്‍ സംസാരിച്ചത്. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ തൃശ്ശൂരിന്റെ പ്രതിനിധിയായി. വീണ്ടുമൊരങ്കം നടക്കുമ്പോള്‍ തൃശ്ശൂര്‍ മാറി ചിന്തിക്കാന്‍ തയ്യാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എല്‍.ഡി.എഫില്‍ സീറ്റ് ആര്‍ക്ക് കൊടുക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ല. കഴിഞ്ഞ വര്‍ഷം സി.പി.ഐയാണ് ഇവിടെ മത്സരിച്ചത്. തൃശ്ശൂര്‍ പിടിച്ചെടുക്കണമെങ്കില്‍ കരുത്തരായ നേതാക്കള്‍ വരണം.
കോര്‍പ്പറേഷനിലെ ഭൂരിഭാഗം ഡിവിഷനുകളും ഉള്‍പ്പെടുന്നതാണ് തൃശ്ശൂര്‍ മണ്ഡലം. നഗരവാസികള്‍ നിര്‍ണ്ണയിക്കുന്ന തീരുമാനമാണ് ഇവിടെ പ്രധാനം. ചില ഡിവിഷനുകള്‍ ഒല്ലൂര്‍ മണ്ഡലത്തിലുമാണ്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പമെന്ന രീതിയിലാണ് മത്സരം നടന്നത്. ഇടതുപക്ഷത്തിന് 63955 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫ്. 63852 വോട്ടുകള്‍ നേടി. ബി.ജെ.പി.ക്ക് 31505 വോട്ടുകള്‍ ലഭിച്ചു.

മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഡിവിഷനുകളില്‍ 2800 വോട്ടിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസിനുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫിനാണ് 6853 വോട്ടിന്റെ ഭൂരിപക്ഷം. എല്‍.ഡി.എഫിന് 40318 വോട്ടുകളും യു.ഡി.എഫിന് 47171 വോട്ടുകളും ലഭിച്ചു. ബി.ജെ.പി. 12166 വോട്ടുകള്‍ നേടി. 9200 വോട്ടുകള്‍ ആംആദ്മിക്കും ലഭിച്ചു.
അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ വീണ്ടും മത്സരിക്കാന്‍ എത്തുമെന്നാണ് തൃശ്ശൂരുകാര്‍ പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തീരുമാനമുണ്ടായിട്ടില്ല. പ്രായം നോക്കി ഒഴിവാക്കപ്പെടുന്നതില്‍ തേറമ്പില്‍ നേതൃത്വത്തോട് നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തേറമ്പില്‍ മാറി നില്‍ക്കണമെന്ന അഭിപ്രായം പല വേദികളിലും തുറന്ന് പറയുന്നുമുണ്ട്.
സി.പി.എമ്മില്‍ തൃശ്ശൂര്‍ സീറ്റിനെ കുറിച്ച് ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ട് വട്ടം സി.പി.ഐ.ക്ക് കൊടുത്തിട്ടും ജയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനിയും പരീക്ഷണം വേണോയെന്നാണ് ചിന്ത. തൃശ്ശൂരല്ലാതെ വിട്ടുകൊടുക്കാന്‍ മറ്റ് മണ്ഡലങ്ങളുമില്ല. ബി.ജെ.പി.യും ആംആദ്മിയുമെല്ലാം ഇത്തവണയും രംഗത്തുണ്ടാകും. ഔദ്ദ്യോഗിക പ്രഖ്യാപനങ്ങളില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെ അനിശ്ചിതത്വങ്ങളും തുടരുകയാണ്.












Click it and Unblock the Notifications