പിജെ ജോസഫിന് 15 സീറ്റും വേണം, 24ൽ മത്സരിച്ച ലീഗിന് 30 സീറ്റ്, കോൺഗ്രസിന് കീറാമുട്ടിയായി സീറ്റ് വിഭജനം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന കോണ്‍ഗ്രസിന് തലവേദനയായി മുന്നണിയിലെ സീറ്റ് വിഭജനം. സഖ്യകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിക്കുന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്.
മുസ്ലീം ലീഗ് മുതല്‍ ആര്‍എസ്പി വരെയുളള പാര്‍ട്ടികള്‍ കൂടുതല്‍ സീറ്റെന്ന ആവശ്യം പരസ്യമായി ഉയര്‍ത്തിക്കഴിഞ്ഞു. ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് പോയതോടെ പിജെ ജോസഫ് വിഭാഗവും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നു.
ലീഗിന് 30 സീറ്റുകൾ
ഈ വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കുകയാണ്. ആദ്യ ദിവസം മുസ്ലീം ലീഗുമായും പിജെ ജോസഫുമായാണ് ചര്‍ച്ച നടത്തുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് ഇത്തവണ ആവശ്യപ്പെടുന്നത് 30 സീറ്റുകളാണ്.
തെക്കൻ കേരളത്തിലും
എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് മുസ്ലീം ലീഗിന് അധികമായി നല്കാന് സാധ്യത. മലബാറില്‍ മത്സരിക്കുന്ന മുസ്ലീം ലീഗ് തെക്കന്‍ കേരളത്തില്‍ കൂടി സ്വാധീനമുണ്ടാക്കാനുളള ശ്രമത്തിലാണ്. തെക്കന്‍ കേരളത്തില്‍ ഇക്കുറി ലീഗിന് സീറ്റ് നല്‍കിയേക്കും. ജോസ് കെ മാണി വിഭാഗവും ലോക് താന്ത്രിക് ദളും മുന്നണി വിട്ടത് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നത്.
15 സീറ്റുകളും വേണം
പിജെ ജോസഫ് ആവശ്യപ്പെടുന്നത് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റുകളും തങ്ങള്‍ക്ക് തന്നെ വേണം എന്നാണ്. എന്നാല്‍ പത്ത് സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ഇക്കുറി നല്കാന് സാധ്യത. ജോസ് കെ മാണി വിഭാഗം മത്സരിച്ചിരുന്ന ചില സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ചില സീറ്റുകള്‍ ജോസഫുമായി വെച്ച് മാറാനും സാധ്യത ഉണ്ട്.
7 സീറ്റ് തേടി ആർഎസ്പി
2016ലെ തിരഞ്ഞെടുപ്പില്‍ 5 സീറ്റുകളില്‍ മത്സരിച്ച ആര്‍എസ്പിക്ക് ഇത്തവണ രണ്ട് സീറ്റ് അധികം വേണം എന്ന ആവശ്യമാണ് ഉളളത്. ഈ അഞ്ച് സീറ്റുകളിലും കഴിഞ്ഞ തവണ ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച് തോറ്റു. ഇത്തവണ 7 സീറ്റെന്ന ആവശ്യം യുഡിഎഫ് പരിഗണിക്കാനിടയില്ല. അങ്ങനെയെങ്കില്‍ ആറ്റിങ്ങലിനും കയ്പമംഗലത്തിനും പകരം സീറ്റുകള്‍ ആര്‍എസ്പി ആവശ്യപ്പെടും.
കൂടുതൽ വേണമെന്ന് അനൂപ് ജേക്കബും
യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും പരസ്യമായി തന്നെ കൂടുതല്‍ സീറ്റുകളെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടി മത്സരിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫില്‍ ആവശ്യപ്പെടുമെന്ന് അനൂപ് ജേക്കബ് പറയുന്നു. അനൂപിന്റെ സഹോദരന് അമ്പിളി ജേക്കബിനെ പാര്‍ട്ടി മത്സരിപ്പിക്കാനും സാധ്യത ഉണ്ട്.
സീറ്റ് വിഭജനം വീണ്ടും കീറാമുട്ടി
യുഡിഎഫിന്റെ ഭാഗമായ ഫോര്‍വേര്‍ഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കാനും സാധ്യതയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ചില കക്ഷികള്‍ കൂടി യുഡിഎഫിന്റെ ഭാഗമാവും എന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. പിസി ജോര്‍ജിന്റെ ജനപക്ഷവും പിസി തോമസിന്റെ പാര്‍ട്ടിയുമടക്കം യുഡിഎഫ് പ്രവേശനം കാത്ത് കിടപ്പുണ്ട്. ഈ പാര്‍ട്ടികള്‍ കൂടി യുഡിഎഫിലെത്തിയാല്‍ സീറ്റ് വിഭജനം വീണ്ടും കീറാമുട്ടിയാവും.