കേരളം പിടിക്കാൻ കോൺഗ്രസ്; നാല്‍പത് അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ കെവി തോമസും പിസി ചാക്കോയും, 5 സ്ത്രീകളും
ദില്ലി/തിരുവനന്തപുരം: ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ കാര്യമാണ്. ഇത്തവണ അധികാരത്തിലെത്തിയില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ അവതാളത്തിലാകുമെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് നേരിടാന്‍ 40 അംഗം തിരഞ്ഞെടുപ്പ് സമിതിയെ ആണ് എഐസിസി നിയോഗിച്ചിരിക്കുന്നത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യമുളള സമിതിയില്‍ കെവി തോമസ്, പിസി ചാക്കോ, പിജെ കുര്യന്‍ തുടങ്ങിയ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. വിശദാംശങ്ങള്‍...
നാല്‍പതംഗ സമിതി
കേരളത്തിലെ തിരഞ്ഞെടുപ്പ് നയിക്കുന്നതിനായിട്ടാണ് നാല്‍പതംഗ തിരഞ്ഞെടുപ്പ് സമിതിയെ എഐസിസി നിയോഗിച്ചിരിക്കുന്നത്. നേരത്തെ പത്തംഗ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയേയും നിശ്ചയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് മേല്‍നോട്ട സമിതി.
കലഹിച്ചുനിന്നവരെ
കോണ്‍ഗ്രസ് വിട്ടേക്കും എന്ന അഭ്യൂഹം ഏറെ നിലനിന്നിരുന്ന രണ്ട് മുതിര്‍ന്ന നേതാക്കളാണ് പ്രൊഫ കെവി തോമസും പിസി ചാക്കോയും. കെവി തോമസ് ഇടതുപക്ഷത്തോടൊപ്പം പോയേക്കുമെന്നും പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നേക്കും എന്നൊക്കെ ആയിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചിരിക്കുന്നത്.
കുര്യനും സമിതിയില്‍
പാര്‍ട്ടി പരിപാടികളില്‍ കുറച്ച് നാളായി അത്ര സജീവമല്ല പിജെ കുര്യന്‍.തിനിടെ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നും ചില പ്രചാരണങ്ങളുണ്ടായിരുന്നു. എന്തായാലും നാല്‍പതംഗ തിരഞ്ഞെടുപ്പ് സമിതിയില്‍ പിജെ കുര്യനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം.
യുവാക്കള്‍ക്കും പ്രാതിനിധ്യം
36 അംഗ സമിതിയും നാല് എക്‌സ് ഒഫീഷ്യോ അംഗങ്ങളും ആണ് സമിതിയില്‍ ഉണ്ടാവുക. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും സമിതിയില്‍ ഉണ്ട്. യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍.
അഞ്ച് സ്ത്രീകള്‍
കോണ്‍ഗ്രസ് നേതൃസമിതികളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലെന്ന ആക്ഷേപം അടുത്തിടെ ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ ഒരു വനിത പോലും ഉണ്ടായിരുന്നില്ല. എന്തായാലും എഐസിസി നിയോഗിച്ച തിരഞ്ഞെടുപ്പ് സമിതിയില്‍ അഞ്ച് അംഗങ്ങള്‍ ഉണ്ട്. ലതിക സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍, വിദ്യ ബാലകൃഷ്ണന്‍, രമ്യ ഹരിദാസ് തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്.
ജീവന്‍മരണ പോരാട്ടം
ഇത്തവണ ജീവന്‍മരണ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്. ഏത് വിധേനയും വിജയം കാണുക എന്നത് മാത്രമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമവും കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയിട്ടുണ്ട്. ലീഗിനെതിരെയുള്ള സിപിഎം വിമര്‍ശനങ്ങളേയും തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.
ആരാണ് നായകന്‍
കേരളത്തില്‍ ഇത്തവണ യുഡിഎഫിനെ നയിക്കാന്‍ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുള്ളത് ഉമ്മന്‍ ചാണ്ടിയെ ആണ്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഐശ്വര്യകേരളം യാത്ര നയിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആണ്. ഭരണം ലഭിക്കുകയാണെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ദേശീയ നേതൃത്വവും ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല.
തദ്ദേശത്തിലെ തിരിച്ചടി
വലിയ പ്രതീക്ഷയോടെ ആയിരുന്നു യുഡിഎഫ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണ ശരങ്ങളില്‍ പെട്ട് ഉഴലുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, യുഡിഎഫും കോണ്‍ഗ്രസും നേരിട്ടത് കനത്ത പരാജയം തന്നെ ആയിരുന്നു. തുടക്കത്തില്‍ ഈ പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെങ്കിലും പിന്നീട് തോല്‍വി അംഗീകരിക്കേണ്ടി വന്നു.
എല്‍ഡിഎഫ് മുന്നേറ്റം
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകള്‍ നോക്കിയാല്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷമാണ് നിയമസഭാ മണ്ഡലങ്ങളിലും ഉള്ളത്. 100 ല്‍പരം സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ യുഡിഎഫിന് മേല്‍ക്കൈയ്യുള്ളത് 39 ഇടത്ത് മാത്രമാണ്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയും രമേശ് ചെന്നിത്തലയും ഹരിപ്പാടും വരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡിന് സാക്ഷ്യം വഹിച്ചു.
സോളാര്‍ കേസും
ഇതിനിടെയാണ് സോളാര്‍ പീഡന കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വന്നത്. ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും ഹൈബി ഈഡനും എപി അനില്‍കുമാറും ഉള്‍പ്പെടെ കോണ്‍ഗ്രസിനെ പ്രമുഖ നേതാക്കള്‍ ഈ കേസില്‍ പ്രതികളാണ്. തിരഞ്ഞെടുപ്പിന് മുമ്പായി സിബിഐ കേസ് ഏറ്റെടുത്താല്‍ അത് യുഡിഎഫിന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും ഉണ്ട്.
ലീഗിന് മുട്ടന്‍ പണി വരുന്നു; എംസി മായിന്‍ ഹാജിയ്‌ക്കെതിരെ സമസ്ത നടപടി ഉടന്‍?
Recommended Video