ആ എട്ടിടത്ത് മുട്ടുവിറയ്ക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം ഇങ്ങനെ... നടന്നില്ലെങ്കില്‍ വൻ തോൽവി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയയാത്ര നടന്നുകൊണ്ടിരിക്കുകയാണ്. ഏത് വിധേനയും മെച്ചപ്പെട്ട വിജയം നേടുക എന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം.
ബിജെപി കേന്ദ്ര നേതൃത്വം ഇത്തവണ ആവശ്യപ്പെടുന്നത് എട്ട് മണ്ഡലങ്ങളിലെ വിജയം ആണ്. അത് സാധ്യമാക്കാന്‍ ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിന് കഴിയുമോ എന്നതാണ് ചോദ്യം. ഏതൊക്കെയാണ് ആ മണ്ഡലങ്ങള്‍? എന്തൊക്കെയാണ് ബിഡെപിയുടെ സാധ്യതകള്‍? പരിശോധിക്കാം...
രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍
2016 ലെ റെക്കോര്‍ഡ്
കേരളത്തിലെ ബിജെപിയുടെ റെക്കോര്‍ഡ് പ്രകടനം കണ്ടത് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു നിയമസഭാ സീറ്റില്‍ വിജയിച്ചു എന്നത് മാത്രമല്ല അത്. മറ്റ് ഏഴ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി എന്നത് കൂടിയായിരുന്നു.
ഇടതിനും വലതിനും വെല്ലുവിളി
നേമത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആയിരുന്നു ബിജെപി പിടിച്ചെടുത്തത്. മറ്റ് ഏഴിടങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കടുത്ത വെല്ലുവിളി ഉയര്‍ത്തിയായിരുന്നു സ്വന്തമാക്കിയ രണ്ടാം സ്ഥാനം. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് പരാജയപ്പെട്ടത് വെറും 89 വോട്ടുകള്‍ക്കും.
എട്ടും പിടിക്കണം
ഇത്തവണ കേരളത്തില്‍ ഭരണം പിടിക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിനും അറിയാം. അതുകൊണ്ട് തന്നെ എടുത്താല്‍ പൊങ്ങാത്ത ടാര്‍ജറ്റ് ഒന്നും കേരള നേതൃത്വത്തിന് നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ വിജയിച്ച സീറ്റും രണ്ടാം സ്ഥാനത്തെത്തിയ ഏഴ് സീറ്റുകളും പിടിക്കുക എന്നതാണ് ഏല്പിച്ച ദൗത്യം.
സാധിക്കുമോ?
നിലവിലെ സാഹചര്യത്തില്‍ എട്ട് സീറ്റുകള്‍ നേടാന്‍ ആയാല്‍ അത് ബിജെപിയുടെ റെക്കോര്‍ഡ് വിജയമാകുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് സാധിക്കുമോ ന്ന ചോദ്യവും നിര്‍ണായകമാണ്. പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയ പ്രശ്നങ്ങള്‍ മാത്രമല്ല പ്രശ്നം. കേരളത്തിലെ സവിശേഷമായ വോട്ടിങ് പാറ്റേൺ കൂടിയാണ്.
മഞ്ചേശ്വരത്ത്
1982 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍, മഞ്ചേശ്വരത്തെ ബിജെപിയുടെ ശക്തി വെളിപ്പെടും. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഒരു തവണ മാത്രമാണ് ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തായത്. അത് 1982 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. 2016 ല്‍ വെറും 89 വോട്ടിനായിരുന്നു ഇവിടെ തോല്‍വി. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പിന്നേയും പിറകിലായി. ഉപതിരഞ്ഞെടുപ്പിന്റെ കണക്കില്‍ 3,334 വോട്ടിന് മാത്രം പിറകിലാണ് മഞ്ചേശ്വരത്ത് ബിജെപി.
കാസര്‍ഗോഡിന്റെ റെക്കോര്‍ഡ്
ബിജെപിയുടെ വോട്ടിങ് ശക്തിയില്‍ അഭേദ്യമായ ഒരു റെക്കോര്‍ഡ് ഉണ്ട് കാസര്‍ഗോഡ് മണ്ഡലത്തിന്. 1982 മുതല്‍ ഇതുവരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്ത് ബിജെപി മാത്രമേ വന്നിട്ടുള്ളു. നാല് പതിറ്റാണ്ടായിട്ടും ബിജെപിയ്ക്ക് ഇവിടെ ഇതുവരെ വിജയം നേടാന്‍ സാധിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് പ്രകാരം 13,243 വോട്ടുകള്‍ക്ക് പുറകിലാണ് ഇവിടെ ബിജെപി.
പാലക്കാട് മണ്ഡലം
ബിജെപിയ്ക്ക് അത്രയേറെ സ്വാധീനം ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത മണ്ഡലം ആയിരുന്നു പാലക്കാട്. എന്നാല്‍ 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന് ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു. 2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയും ആയ എന്‍എന്‍ കൃഷ്ണദാസിനെ പിറകിലാക്കി ശോഭ രണ്ടാമതെത്തി. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് പ്രകാരം ഇവിടെ ബിജെപി വളരെയേറെ പിന്നിലാണ്.
മലമ്പുഴ
വിഎസ് അച്യുതാനന്ദന്റെ സ്വന്തം മണ്ഡലമായിരുന്ന മലമ്പുഴയില്‍ 2016 ല്‍ നടന്നത് അവിശ്വസനീയമായ ബിജെപി മുന്നേറ്റം ആയിരുന്നു. കോണ്‍ഗ്രസിന്റെ വിഎസ് ജോയിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രണ്ടാമതെത്തി. ഇരുപത്തിയേഴായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തോല്‍വി. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോഴേക്കും ബിജെപി ഇവിടെ കോണ്‍ഗ്രസിനും ഏറെ പിറകിലാണ്.
ചാത്തന്നൂരിലെ സാധ്യത
2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 3,839 വോട്ടുകളായിരുന്നു ചാത്തന്നൂരില്‍ ബിജെപിയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 2016 ല്‍ എത്തിയപ്പോള്‍ അത് 33,199 ആയി. കോണ്‍ഗ്രസിന്റെ ശക്തനായ ശൂരനാട് രാജശേഖരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി ബിബി ഗോപകുമാറിന്റെ മുന്നേറ്റം. എന്നാല്‍ ആ മുന്നേറ്റം ഇത്തവണ ഉണ്ടാകുമോ എന്ന് പറയാന്‍ ആവില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറെ പിറകിലാണ് ബിജെപി.
വട്ടിയൂര്‍ക്കാവ്
2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം ശരിക്കും ഞെട്ടിത്തരിച്ചത് വട്ടിയൂര്‍ക്കാവിലെ ഫലം വന്നപ്പോള്‍ ആണ്. കേന്ദ്ര കമ്മിറ്റി അംഗമായ ടിഎന്‍ സീമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു കുമ്മനം രാജശേഖരന് രണ്ടാമതായത്. ഇതേ പോരാട്ട വീര്യം പക്ഷേ, ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കാണിക്കാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി തന്നെയാണ് രണ്ടാമത്.
കഴക്കൂട്ടം
ഇത്തവണ ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് കഴക്കൂട്ടം. കേന്ദ്ര മന്ത്രി വി മുരളീധരന് തന്നെ ഇവിടെ മത്സരിച്ചേക്കും. 2016 ല്‍ മുരളീധരന് രണ്ടാമത്തെത്തിയ മണ്ഡലമാണിത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറെ ദയനീയമാണ് ബിജെപിയുടെ ഇവിടത്തെ സ്ഥിതി.
നേമം
ബിജെപിയുടെ ഏക സിറ്റിങ് സീറ്റ് ആണ് നേമം. എന്ത് സംഭവിച്ചാലും ഈ സീറ്റ് നിലനിര്‍ത്തുക എന്നത് പ്രസ്റ്റീജ് വിഷയമാണ്. ഇത്തവണ കുമ്മനം രാജശേഖരന് ആയിരിക്കും ഇവിടെ സ്ഥാനാര്‍ത്ഥി എന്നാണ് വിവരം. 2016 ലെ വിജയത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം തന്നെ ബിജെപിയ്ക്ക് വ്യക്തമായ ലീഡ് സ്വന്തമാക്കാന്‍ പറ്റിയ മണ്ഡലം കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പിലും ഇവിടെ ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്.
നടന്നില്ലെങ്കിൽ
വലിയ ലക്ഷ്യമൊന്നുമല്ല സംസ്ഥാന ബിജെപിക്ക് നൽകുന്നത് എന്ന ബോധ്യം കേന്ദ്ര നേതൃത്വത്തിനും ഉണ്ട്. ഈ ലക്ഷ്യം പോലും സാധ്യമാക്കിയില്ലെങ്കിൽ സംസ്ഥാന നേതൃത്വത്തിൽ വലിയ അഴിച്ചുപണിയുണ്ടാകും എന്നാണ് സൂചന. നിലവിലെ വിഭാഗീയ പ്രശ്നങ്ങളിലും കടുത്ത അതൃപ്തിയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.
മഞ്ഞയിൽ തിളങ്ങി ഈഷ റെബ്ബ- ചിത്രങ്ങൾ കാണാം
Recommended Video