സുരേന്ദ്രന് കോന്നി, കാസർകോട് അബ്ദുളളക്കുട്ടി, സെൻകുമാറിനും അലി അക്ബറിനും ടിക്കറ്റ്, ബിജെപി കരട് പട്ടിക
കൊച്ചി: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി ബിജെപി വന്‍ നേട്ടമുണ്ടാക്കും എന്നാണ് പാര്‍ട്ടിയും എതിരാളികളും അടക്കം കരുതിയിരുന്നത്. എന്നാല്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല എന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ബിജെപി പുതിയ കണക്ക് കൂട്ടലുകളിലും ആസൂത്രണങ്ങളിലുമാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമത്തിലൂടെ ബിജെപിക്ക് കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കാനായി. ഇക്കുറി കൂടുതല്‍ സീറ്റുകള്‍ ബിജെപി ലക്ഷ്യമിടുന്നു. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാര്‍ത്ഥി പ്രാഥമിക പരിഗണനാ കരട് പട്ടിക തയ്യാറായി. എപി അബ്ദുളളക്കുട്ടി മുതല്‍ ടിപി സെന്‍കുമാര്‍ വരെ ഉളളവരെ ആണ് ബിജെപി കളത്തിലിറക്കാന്‍ ആലോചിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച ഫലം
ശബരിമല സ്ത്രീ പ്രവേശന വിവാദത്തോടെ കേരളത്തില്‍ സുവര്‍ണാവസരം ഒരുങ്ങി എന്ന് പ്രതീക്ഷിച്ച ബിജെപിയുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അടുത്ത് തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ മുന്‍നിരക്കാരെയെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സര രംഗത്തിറക്കും.
അബ്ദുളളക്കുട്ടിക്ക് കാസർകോട്
അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നുമെത്തി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ വരെയായ എപി അബ്ദുളളക്കുട്ടിയെ ബിജെപി കാസര്‍കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് സാധ്യത. അബ്ദുളളക്കുട്ടിയിലൂടെ മുസ്ലീം ന്യൂനപക്ഷ വോട്ടുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നി സീറ്റില്‍ തന്നെ മത്സരിക്കാനാണ് സാധ്യത.
സുരേന്ദ്രന് കോന്നി
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്ന് മത്സരിച്ച കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ പതിനായിരത്തിലധികം വോട്ട് ഭൂരിപക്ഷത്തിലാണ് കോന്നി പിടിച്ചത്. കെ സുരേന്ദ്രന് 39786 വോട്ട് ലഭിച്ചു. കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിനേക്കാളും വോട്ട് കൂടി എന്നതാണ് ഇക്കുറിയും കോന്നിയില്‍ തന്നെ കെ സുരേന്ദ്രനെ ഇറക്കാന്‍ ബിജെപി ആലോചിക്കാനുളള കാരണം.
കാട്ടാക്കടയില്‍ ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം കാട്ടാക്കടയില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും. പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കെ സുരേന്ദ്രനോട് ഉടക്കി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും നിലവില്‍ വിട്ട് നില്‍ക്കുകയാണ് കെ സുരേന്ദ്രന്‍. കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ് ആണ് കഴിഞ്ഞ തവണ മത്സരിച്ചത്. എന്നാല്‍ മൂന്നാമത് എത്താനേ കൃഷ്ണദാസിന് സാധിച്ചിരുന്നുളളൂ.
നേമത്ത് ഒ രാജഗോപാല്‍ തന്നെ
ബിജെപിക്ക് ഏക എംഎല്‍എ ഉളള മണ്ഡലമായ നേമത്ത് ഒ രാജഗോപാല്‍ തന്നെ മത്സരിച്ചേക്കും. രാജഗോപാല്‍ മത്സരിക്കാന്‍ തയ്യാറല്ലെങ്കില്‍ മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവും നേമത്ത് നറുക്ക് വീഴുക. കുമ്മനത്തെ പരിഗണിക്കുന്ന മറ്റൊരു സീറ്റ് ചെങ്ങന്നൂരാണ്. നേരത്തെ മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിളള ആണ് ചെങ്ങന്നൂര്‍ സീറ്റില്‍ മത്സരിച്ചത്.
മടങ്ങി വന്നാൽ ചെങ്ങന്നൂർ
മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് ശ്രീധരന്‍ പിളള സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണ് എങ്കില്‍ ചെങ്ങന്നൂരില്‍ തന്നെ മത്സരിക്കാനാണ് സാധ്യത. മുന്‍ ഡിജിപി കൂടിയായ ടിപി സെന്‍കുമാറിനേയും ബിജെപി ഇക്കുറി കളത്തില്‍ ഇറക്കിയേക്കും. മന്ത്രി കടകംപളളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്ത് സെന്‍കുമാറിനെ ഇറക്കാനാണ് ബിജെപി ആലോചിക്കുന്നതെന്നാണ് സൂചന.
സുരേന്ദ്രന്‍ മത്സരിച്ചാല്‍ കഴക്കൂട്ടം പിടിക്കാം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി മുരളീധരന്‍ ആയിരുന്നു കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് യുഡിഎഫിനെ പിന്നിലാക്കി രണ്ടാമത് എത്താന്‍ മുരളീധരന് സാധിച്ചിരുന്നു. ഇക്കുറി സുരേന്ദ്രന്‍ മത്സരിച്ചാല്‍ കഴക്കൂട്ടം പിടിക്കാം എന്നുളള പ്രതീക്ഷ ബിജെപിയില്‍ ഒരു വിഭാഗത്തിനുണ്ട്. 2016ല്‍ കെ സുരേന്ദ്രന്‍ മത്സരിച്ചത് മഞ്ചേശ്വരത്ത് ആയിരുന്നു. 89 വോട്ടിന്റെ വ്യത്യാസത്തില്‍ കപ്പിനും ചുണ്ടിനുമിടയ്ക്കാണ് ബിജെപിക്ക് അന്ന് ജയം നഷ്ടപ്പെട്ടത്.
സെൻകുമാറും ജേക്കബ് തോമസും
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയില്‍ മത്സരിപ്പിച്ചേക്കും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാ്ന്‍ ജി മാധവന്‍ നായരേയും ബിജെപി പരിഗണിക്കുന്നു. നെയ്യാറ്റിന്‍കര സീറ്റിലാണ് മാധവന്‍ നായരെ ഇറക്കാന്‍ സാധ്യത. ബിജെപി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ പാലക്കാട് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല മത്സരിച്ചേക്കുമെന്നാണ് സൂചന.
തിരുവനന്തപുരം സെന്‍ട്രല്‍ സുരേഷ് ഗോപിയോ
ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി കുന്ദമംഗലത്ത് മത്സരിച്ചേക്കും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭനേയും കുന്ദമംഗലം സീറ്റില്‍ പരിഗണിക്കുന്നു. രാജ്യസഭാ എംപി കൂടിയായ നടന്‍ സുരേഷ് ഗോപിക്ക് സാധ്യത ഉളളത് തിരുവനന്തപുരം സെന്‍ട്രല്‍, നേമം മണ്ഡലങ്ങളിലാണ്. നടന്‍ മുകേഷ് എംഎല്‍എയായ കൊല്ലത്തും സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
പിസി ജോർജും ഷോണും
മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കാഞ്ഞിരപ്പളളിയില്‍ മത്സരിപ്പിച്ചേക്കും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷിനേയും വാമനപുരത്ത് എസ് സുരേഷിനേയും മത്സരിപ്പിക്കാനാണ് സാധ്യത. സംവിധായകന്‍ അലി അക്ബറിനെ ബേപ്പൂരില്‍ മത്സരിപ്പിച്ചേക്കും. ഒറ്റപ്പാലത്ത് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്കാണ് സാധ്യത. ജനപക്ഷം സഖ്യത്തിന് തയ്യാറായാല്‍ പൂഞ്ഞാറില്‍ പിസി ജോര്‍ജും കോട്ടയത്ത് ഷോണ്‍ ജോര്‍ജും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും.