സര്‍പ്രൈസ് സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസ്; ലക്ഷ്യം 50 മണ്ഡലം, ഹൈക്കമാന്റ് സര്‍വെ അടിസ്ഥാനം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വേറിട്ട നീക്കത്തിന് കോണ്‍ഗ്രസ്. ശക്തരായ സ്ഥാനാര്‍ഥികളെയാണ് ഇത്തവണ മല്‍സരിപ്പിക്കുക. ഗ്രൂപ്പ് സമവാക്യം നോക്കുമെങ്കിലും ജയസാധ്യതയ്ക്ക് കൂടുതല്‍ പരിഗണന നല്‍കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏറെകുറേ പൂര്‍ത്തിയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫുമായുള്ള ചര്‍ച്ച മാത്രമാണ് പ്രതിസന്ധിയിലുള്ളത്. ഇതിന് സമാന്തരമായി കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ച മറ്റൊരു ഭാഗത്ത് നടക്കുന്നു. 90 സീറ്റിലാണ് ഇത്തവണ കോണ്‍ഗ്രസ് മല്‍സരിക്കുക എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം
ഹൈക്കമാന്റ് സര്‍വ്വെ
ഓരോ മണ്ഡലത്തിലെയും ജയസാധ്യത സംബന്ധിച്ച് അറിയാന്‍ ഹൈക്കമാന്റ് മുന്‍കൈയ്യെടുത്ത് ഒരു സര്‍വ്വെ കേരളത്തില്‍ നടത്തിയിരുന്നു. ഈ സര്‍വ്വെ ഫലം അടിസ്ഥാനമാക്കിയാണ് പ്രധാനമായും സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. ജയസാധ്യത മാത്രമാണ് പരിഗണിക്കുന്നത് എന്ന് നേതാക്കള്‍ പ്രതികരിക്കുന്നുണ്ടെങ്കിലും ഗ്രൂപ്പ് സമവാക്യം ഒഴിവാക്കാന്‍ സാധിക്കില്ല.
90ല്‍ 50 നേടുക ലക്ഷ്യം
90 സീറ്റിലാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക. 50 സീറ്റിലെ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും പാര്‍ട്ടിക്ക് പ്രാതിനിധ്യമുണ്ടെങ്കിലും മലബാര്‍ മേഖലയില്‍ സ്വാധീനം കുറയുകയാണ്. ഇതിനുള്ള പരിഹാരവും സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടാകും. യുവാക്കളില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥികളുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതികരണം.
സുധീരനും മുല്ലപ്പള്ളിയും
പ്രമുഖരായ നേതാക്കളെ മലബാര്‍ മേഖലയില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. മല്‍സരിക്കാനില്ല എന്ന് ഹൈക്കമാന്റിനെ അറിയിച്ച കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍, നിലവിലെ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ മലബാറില്‍ ഇറക്കാന്‍ ആലോചനയുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
ക്ഷീണിതനാണ് എന്ന് സുധീരന്‍
വിഎം സുധീരനുമായി ഹൈക്കമാന്റ് പ്രതിനിധികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. രാഷ്ട്രീയ സാഹചര്യം, സ്ഥാനാര്‍ഥികള്‍ എന്നിവ ചര്‍ച്ച ചെയ്തു. ഇത്തവണ മല്‍സരിക്കാനില്ല എന്നും ആരോഗ്യപരമായി ക്ഷീണിതനാണ് എന്നും ഹൈക്കമാന്റ് പ്രതിനിധികളെ സുധീരന്‍ അറിയിച്ചു എന്നാണ് വിവരം. ജില്ലകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികളുടെ പട്ടിക വാങ്ങി തിരഞ്ഞെടുപ്പ് സമിതി പരിശോധിക്കുകയാണ്. സ്ഥാനാര്‍ഥി പാനലുമായി ഈ സമിതി ദില്ലിയിലേക്ക് പോകും. ശേഷമാകും അന്തിമ പട്ടിക.
പ്രമുഖരെ ഇറക്കുന്നതിന്റെ ലക്ഷ്യം
മുല്ലപ്പള്ളി രാമചന്ദ്രനെ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ മല്‍സരിപ്പിക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യം നേരത്തെ ചര്‍ച്ചയായിരുന്നെങ്കിലും പിന്നീട് അദ്ദേഹം പിന്‍മാറി. പ്രമുഖരായ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയ ട്രെന്‍ഡ് അനുകൂലമാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
മുസ്ലിം ലീഗ് രംഗത്ത്
കല്‍പ്പറ്റ മണ്ഡലത്തില്‍ മുസ്ലിം ലീഗും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രതിനിധി തന്നെ എത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മുസ്ലിം ലീഗിന് നിര്‍ണയാക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കല്‍പ്പറ്റ. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റ് പിടിക്കണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
കെസി ജോസഫ് കോട്ടയത്ത്
ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് മാറുന്ന മുന്‍ മന്ത്രി കെസി ജോസഫിന് കോട്ടയം ജില്ലയില്‍ അവസരം നല്‍കുമെന്നാണ് സൂചന. അദ്ദേഹം മല്‍സരിക്കില്ല എന്നും കേള്‍ക്കുന്നുണ്ട്. അതേസമയം, ഏറ്റുമാനൂരോ ചങ്ങനാശേരിയോ കെസി ജോസഫ് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
തലസ്ഥാനത്ത് ത്രികോണ മല്‍സരം
തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും ത്രികോണ മല്‍സരമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ പ്രമുഖരെ ജില്ലയില്‍ കളത്തിലിറക്കും. വിഎം സുധീരന്റെ പേര് തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും പറഞ്ഞുകേള്‍ക്കുന്നുണ്ട്. പക്ഷേ, അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ശബരീനാഥനും വിന്‍സെന്റും
അരുവിക്കരയില്‍ സിറ്റിങ് എംഎല്‍എ ശബരീനാഥനെ തന്നെ മല്‍സരിപ്പിക്കും. കോവളത്ത് സിറ്റിങ് എംഎല്‍എ എം വിന്‍സറ്റിനു തന്നെയാണ് സാധ്യത. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ആരെ ഇറക്കുമെന്ന കാര്യം ഇപ്പോഴും ആശങ്കയിലാണ്. ജ്യോതി വിജയകുമാറിന്റെയും വേണു രാജാമണിയുടെയും പേരുകള്‍ പരിഗണിക്കുന്നു എന്നാണ് സൂചന.
കൊല്ലത്തും ആലപ്പുഴയിലും യുവാക്കള്‍
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള വിവരം. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി പ്രത്യേകനിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഐശ്വര്യ കേരള യാത്ര കഴിയുമ്പോള്‍ സാഹചര്യം മാറി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സ്ഥാനാര്‍ഥി പ്രഖ്യാപനം
രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുടെ മണ്ഡലങ്ങളില്‍ മാറ്റമുണ്ടാകില്ല. ജോസഫ് വാഴയ്ക്കനെ മൂന്ന് മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്. മൂവാറ്റുപുഴയിലാണ് സാധ്യത കൂടുതല്‍. അതേ സമയം, കുട്ടനാട്, പൂഞ്ഞാര്‍ എന്നിവിടങ്ങളിലും ചര്‍ച്ചയിലുണ്ട്. മൂവാറ്റുപുഴയാണ് ജോസഫ് വാഴയ്ക്കന് താല്‍പ്പര്യം. ഈ മാസം സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടും.
പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍
അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം
Recommended Video