പാലക്കാട് ഷാഫി, തൃശൂരില്‍ പദ്മജ, മധ്യകേരളത്തില്‍ അഞ്ചിടത്ത് 24 സീറ്റ് ഉറപ്പിച്ച് കോണ്‍ഗ്രസ്?
കൊച്ചി: മധ്യകേരളത്തിലെ അഞ്ച് ജില്ലകളില്‍ ഇത്തവണ കോണ്‍ഗ്രസ് സീറ്റ് വര്‍ധിപ്പിക്കുമെന്ന് പോളിംഗിന് ശേഷമുള്ള കണക്കുകള്‍. 2016ലെ കണക്ക് പരിശോധിക്കുമ്പോള്‍ ഇടതുപക്ഷം ആധിപത്യം പുലര്‍ത്തിയ ഇടങ്ങളാണ് ഇത്. 53 സീറ്റുകളാണ് ഈ അഞ്ച് ജില്ലകളിലായിട്ടുള്ളത്. ഇതില്‍ 32 എണ്ണവും ഇടതിനൊപ്പം നിന്നു. കോണ്‍ഗ്രസിനും യുഡിഎഫിനുമായി കിട്ടിയതാകട്ടെ വെറും 21 സീറ്റും. മധ്യകേരളത്തില്‍ സീറ്റ് വര്‍ധിപ്പിച്ചാല്‍ അധികാരത്തില്‍ എത്താനാവുമെന്ന ധാരണയാണ് പൊതുവിലുള്ളത്. കോണ്‍ഗ്രസിന് ആധിപത്യം ഈ ഇടങ്ങളില്‍ നിലവിലുണ്ട്.
ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍
പാലക്കാട്ട് ഷാഫി
പാലക്കാട് സീറ്റില്‍ ഷാഫി പറമ്പില്‍ ഉറപ്പായും ജയിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ സംസാരം. ജനപ്രിയ എംഎല്‍എയാണ് അദ്ദേഹം. പക്ഷേ ജില്ലയിലെ ആറിടത്ത് മത്സരം ത്രില്ലറിലാണ്. ആറ് സീറ്റുകള്‍ ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മലമ്പുഴ, തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. എങ്ങോട്ട് വേണമെങ്കിലും ചായാം. ഷൊര്‍ണൂരും കോങ്ങാട്ടും സിപിഎം ജയം ഉറപ്പിച്ചെന്നാണ് വിവരം. ഷാഫി ജയിക്കുമെങ്കിലും ഇത്തവണ ഭൂരിപക്ഷം കുറയാന്‍ സാധ്യത ശക്തമാണ്.
ചിറ്റൂരില്‍ തരൂരിലും പ്രതീക്ഷ
ചിറ്റൂരില്‍ കോണ്‍ഗ്രസ് ഇളക്കി മറിച്ച സീറ്റാണ്. അടിയൊഴുക്കുണ്ടാവുമെന്നാണ് പ്രതീക്ഷ. മലമ്പുഴയില്‍ പക്ഷേ കാര്യമായ പ്രചാരണം നടന്നില്ലെന്ന് കോണ്‍ഗ്രസ് സമ്മതിക്കുന്നു. തൃത്താലയാണ് പേടിയുള്ള മറ്റൊരു മണ്ഡലം. ഇവിടെ എംബി രാജേഷ് തലപ്പൊക്കമുള്ള നേതാവാണ്. ബല്‍റാം ഇത് രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. മണ്ണാര്‍ക്കാട്ട് മലയോര മേഖലയിലെ വോട്ടുകള്‍ ഒപ്പം നിന്നില്ലെങ്കില്‍ ജയം പ്രതീക്ഷിക്കുന്നില്ല. തരൂരില്‍ പക്ഷേ സിപിഎമ്മിലെ പ്രശ്നം നേട്ടമാകുമെന്നാണ് പ്രതീക്ഷ. ഒറ്റപ്പാലവും ശക്തമായ മത്സരമാണ് നടക്കുന്നത്.
തൃശൂരില്‍ കടുപ്പം
തൃശൂരില്‍ ഇത്തവണ വോട്ടുകുറഞ്ഞിട്ടുണ്ട്. പക്ഷേ അത് പൂര്‍ണമായും കോണ്‍ഗ്രസിന് നേട്ടമാകില്ല. പക്ഷേ തിരിച്ചുവരവുണ്ടാകും. സുനില്‍ കുമാര്‍ മാറിയ സാഹചര്യത്തില്‍ തൃശൂര്‍ തിരിച്ചുപിടിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷവും പത്മജ മണ്ഡലത്തില്‍ സജീവമായി ഉണ്ടായിരുന്നു. ഇത്തവണ ജയം ഉറപ്പാണ്. നിഷ്പക്ഷ വോട്ടുകള്‍ കൂടുതലായി പദ്മജയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ 13ല്‍ 12 സീറ്റും എല്‍ഡിഎഫായിരുന്നു നേടിയത്. ഇത്തവണ മൂന്ന് സീറ്റോളം അവര്‍ക്ക് കുറയാനാണ് സാധ്യത. എന്നാല്‍ ഒരു സീറ്റേ കുറയൂ എന്നാണ് ഇടതുപക്ഷം പറയുന്നത്.
കോണ്‍ഗ്രസ് ഉറപ്പിച്ച സീറ്റുകള്‍
തൃശൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചാലക്കുടി, എന്നീ സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. ചാലക്കുടി ഇല്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ കൂടെ പോരുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ ആറും ഒപ്പം ഒല്ലൂരും അടക്കം ഏഴ് സീറ്റ് ഉറപ്പെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ കണക്കുകൂട്ടലിലുള്ളത്. കുന്നംകുളവും കയ്പമംഗലവും അട്ടിമറിയില്‍ വരുന്ന മണ്ഡലങ്ങളാണ്. എസി മൊയ്തീനെതിരെ കടുത്ത ജനവികാരമുണ്ടെന്നാണ് വിലയിരുത്തല്‍. വടക്കാഞ്ചേരി ഇത്തവണ അനില്‍ അക്കര ഭൂരിപക്ഷം ഉയര്‍ത്തുമെന്ന് കെപിസിസിയും വിലയിരുത്തുന്നു.
എറണാകുളത്ത് മാറ്റമില്ല
എറണാകുളത്ത് കഴിഞ്ഞ തവണത്തെ പോലെ തന്നെ സംഭവിക്കുമെന്നാണ് വിവരം. 9 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് വിലയിരുത്തല്‍. കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ, കുന്നത്തുനാട്, കോതമംഗലം, സീറ്റുകളില്‍ കടുത്ത മത്സരമുണ്ട്. തൃപ്പൂത്തുറയില്‍ നിഷ്പക്ഷ വോട്ടുകള്‍ സ്വരാജിനൊപ്പം നില്ക്കും. കുന്നത്തുനാട്ടില്‍ ട്വന്റി ട്വന്റി അട്ടിമറി ജയം തന്നെ നേടാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷം ഇവിടെ വല്ലാതെ ഇടിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
കോതമംഗലം പിടിക്കും
കോതമംഗലത്ത് തിരിച്ചുവരുമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാല്‍ ഇടതുപക്ഷം വിരുദ്ധ വികാരം മണ്ഡലത്തില്‍ കാണുന്നുമില്ല. മൂവാറ്റുപുഴ, പിറവം, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, കളമശ്ശേരി, തൃക്കാക്കര, എറണാകുളം സീറ്റുകളാണ് യുഡിഎഫ് ഉറപ്പിക്കുന്നത്. മൂവാറ്റുപുഴയില്‍ കടുത്ത മത്സരം നേരിടുന്നുണ്ടെന്ന് നേതൃത്വം സമ്മതിക്കുന്നു. പിറവത്ത് നല്ല ഭൂരിപക്ഷം ഉറപ്പാണ്. കളമശ്ശേരിയില്‍ ജയം പ്രതീക്ഷിച്ചെങ്കിലും ഉറപ്പില്ലാത്ത സാഹചര്യമാണ്. ആലുവ, പറവൂര്‍, തൃക്കാക്കര, എറണാകുളം യാതൊരു അട്ടിമറിയും ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്കുന്നു.
ഇടുക്കിയില്‍ കടുപ്പം
ഇടുക്കിയില്‍ മൂന്ന് സീറ്റ് വരെയാണ് കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്. ബിജിമോള്‍ കഷ്ടിച്ച രക്ഷപ്പെട്ട പീരുമേട് ഇത്തവണ യുഡിഎഫിനൊപ്പം നില്ക്കും. തൊടുപുഴയില്‍ പക്ഷേ കടുത്ത മത്സരമാണുള്ളത്. ജോസഫ് കടന്ന് കൂടാനേ സാധ്യതയുള്ളൂ. ജോസ് വിഭാഗം കൂടെയുള്ളത് കൊണ്ട് അട്ടിമറി തന്നെ നടന്നേക്കും. ഉടുമ്പന്‍ചോലയില്‍ എംഎം മണിയെ മുമ്പ് തോല്‍പ്പിച്ച ഇഎം അഗസ്തി ഇത്തവണയും ആ നേട്ടം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അടിയൊഴുക്കുകള്‍ ശക്തമാമ് ഉടുമ്പന്‍ ചോലയില്‍. ദേവികുളത്താണ് ത്രില്ലര്‍ പോര് നടക്കുന്നത്. ഇവിടെ 50-50 ചാന്‍സാണ്.
കോട്ടയം മാറുമോ?
കോട്ടയത്ത് ആറ് സീറ്റില്‍ കുറഞ്ഞൊന്നും കോണ്‍ഗ്രസ് സ്വപ്നം കാണുന്നില്ല. ഏറ്റുമാനൂരില്‍ പക്ഷേ എല്‍ഡിഎഫിനാണ് മുന്‍തൂക്കമുള്ളത്. കോട്ടയവും പുതുപ്പള്ളിയും ഉറപ്പിച്ച സീറ്റുകളാണ്. ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് നിലപാട് കോണ്‍ഗ്രസിനുള്ള പ്രതീക്ഷയാണ്. സമുദായ വോട്ടുകള്‍ മറിയാനാണ് സാധ്യത. പാലായും പൂഞ്ഞാറും ഒരു വശത്തേക്കും ചാഞ്ഞിട്ടില്ല. അന്തിമ ഫലം അമ്പരിപ്പിച്ചേക്കും. കാപ്പന് നേരത്തെ പ്രചാരണം തുടങ്ങിയെങ്കിലും കത്തോലിക്കാ വോട്ടുകള്‍ ഉറപ്പിച്ച് ജോസ് ബഹുദൂരത്തേക്ക് കുതിക്കുകയായിരുന്നു. എന്നാലും വിജയം ഉറപ്പിക്കാനായിട്ടില്ല. പൂഞ്ഞാറില്‍ ഇടതിന് മുന്‍തൂക്കമുണ്ട്.
ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം