കേരളത്തില്‍ കളി മാറ്റാന്‍ കോണ്‍ഗ്രസ്; ഉമ്മന്‍ചാണ്ടി അപ്രതീക്ഷിത സ്ഥാനത്തേക്ക്, നിര്‍ണായക നീക്കം ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ വമ്പന്‍ പദ്ധതികാളാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താന്‍ ഹൈക്കമാന്‍ഡും വലിയ രീതിയിലാണ് ഇടപെടുന്നത്.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നീ മുതിര്‍ന്ന നേതാക്കള്‍ ദില്ലിയിലാണ്. സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുകയാണെങ്കില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ അപ്രതീക്ഷിതമായ ഒരു നീക്കത്തിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...
മുഖ്യമന്ത്രി പദം
സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം പിടിച്ചടക്കിയാല്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കാണെന്നതില്‍ തര്‍ക്കം ഉയരാനുള്ള സാധ്യത കൂടുതലാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേര പങ്കിടണമെന്ന ഫോര്‍മുല നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇതിലൂടെ ഗ്രൂപ്പുകളെ കൂടെ ചേര്‍ത്ത് ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
വിജയത്തിനായി പ്രവര്‍ത്തിക്കും
ഇങ്ങനെ ഒരു ഫോര്‍മുല മുന്നോട്ടുവച്ചാല്‍ രണ്ട് ഗ്രൂപ്പുകളും വിജയത്തിനായി ശക്തമായി പ്രവര്‍ത്തിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ഇരുവരുടെയും മണ്ഡലങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി മറികടക്കാന്‍ ഇവര്‍ ഒന്നിക്കണമെന്ന ആവശ്യമാണ് നേതൃത്വത്തിന് ഉള്ളത്. ഈ നീക്കം ഫലം കാണുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം.
ചര്‍ച്ച
ദില്ലിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരാണ് ദില്ലിയിലുള്ളത്. ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായക പദവി നല്‍കാനുള്ള സാധ്യതും കാണുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉമ്മന്‍ചാണ്ടി വരണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയിലും ഉയര്‍ന്നിരുന്നു.
ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായക സ്ഥാനം
മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിക്ക് സംസ്ഥാനത്ത് നിര്‍ണായക പദവി നല്‍കാനാണ് നേതൃത്വം ആലോചിക്കുന്നത്. യുഡിഎഫ് ചെയര്‍മാന്‍ പദവിയായിരിക്കും ഉമ്മന്‍ചാണ്ടിയെ തേടിയെത്തുക. ഈ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കാനുള്ള സാധ്യതയുണ്ട്. താരിഖ് അന്‍വര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നയിക്കണമെന്നാണ് ഉള്ളത്.
വിജയ സാധ്യത
ഉമ്മന്‍ ചാണ്ടിക്ക് കേരളത്തില്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്ന വിലയിരുത്തല്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഹൈക്കമാന്‍ഡും ഇങ്ങനെ ഒരു കാര്യം മുന്നോട്ടുവച്ചെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചത് യുഡിഎഫ് ചെയര്‍മാനായി പ്രഖ്യാപിക്കാനാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അഴിച്ചുപണി
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസി തലത്തില്‍ അഴിച്ച് പണിയുന്നതിനോട് എ,ഐ ഗ്രൂപ്പുകള്‍ക്ക് യോജിപ്പില്ല. ഇങ്ങനെ ഒരു അഴിച്ചുപണി നടത്തിയാല്‍ അത് ഗുണത്തിലേറെ ദോഷമാണ് വരുത്തിവയ്ക്കുക എന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്.
മുല്ലപ്പള്ളിയെ മാറ്റുമോ
അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റുമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന. ഇന്നത്തെ ചര്‍ച്ചയില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. മുല്ലപ്പള്ളിക്ക് നിയമസഭയില്‍ മത്സരിപ്പിക്കാന്‍ സീറ്റ് നല്‍കിേക്കുമെന്ന സൂചനയുമുണ്ട്. ഇക്കാര്യത്തില്‍ താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടും പാര്‍ട്ടി പരിഗണിക്കും.
കേരളത്തിൽ പിണറായി അനുകൂല തരംഗമെന്ന് സർവ്വേ..ജനപ്രിതി ഇടിഞ്ഞ് രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാർ
ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഏക നേതാവ്, ചരിത്രം രാഹുലിനെ ഓര്‍മിക്കുമെന്ന് മെഹബൂബ!!