നിയമസഭാ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പുളള സീറ്റുകൾക്ക് വേണ്ടി കോൺഗ്രസിൽ പിടിവലി, പിസി ചാക്കോയും എത്തിയേക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിച്ചേക്കും എന്നുളള ആശങ്ക യുഡിഎഫില്‍ ശക്തമാണ്. വിവാദങ്ങള്‍ക്കിടെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതിന് നേട്ടം കൊയ്യാനായതില്‍ വികസന പദ്ധതികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇതോടെ യുഡിഎഫും വികസന വാഗ്ദാനങ്ങള്‍ നിറച്ച പ്രകടന പത്രികയുമായി കളം നിറയാനുളള ശ്രമത്തിലാണ്.
അതോടൊപ്പം മികച്ച സ്ഥാനാര്‍ത്ഥികളേയും കളത്തില്‍ ഇറക്കിയാല്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ പഴയ പടക്കുതിരകള്‍ ഇതിനകം തന്നെ ജയം ഉറപ്പുളള സീറ്റുകള്‍ക്ക് വേണ്ടിയുളള ചരട് വലികള്‍ ആരംഭിച്ചിരിക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാവുകയാണ്.
മുളയിലേ ഹൈക്കമാന്‍ഡ് നുള്ളി
കോണ്‍ഗ്രസ് എംപിമാരില്‍ കെ മുരളീധരന് അടക്കമുളളവര്‍ സ്ഥാനം രാജി വെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിക്കുളളിലും പുറത്തും വലിയ വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ നിയമസഭയിലേക്ക് മത്സരിക്കാനുളള എംപിമാരുടെ ആഗ്രഹത്തെ മുളയിലേ ഹൈക്കമാന്‍ഡ് നുള്ളിക്കളഞ്ഞു.
പുതിയ തലവേദന
ആ തലവേദന ഒഴിഞ്ഞതിന് പിറകേ മുതിര്‍ന്ന ചില നേതാക്കള്‍ സീറ്റിന് വേണ്ടി കരുക്കള്‍ നീക്കുന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ തലവേദന ആയിരിക്കുന്നത്. സുരക്ഷിതമായ മണ്ഡലം ലഭിക്കുന്നതിന് വേണ്ടിയാണ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത് കെവി തോമസും കെപി ധനപാലനും പിജെ കുര്യനും ഡൊമിനിക് പ്രസന്റേഷനും അടക്കമുളള നേതാക്കലാണ് ഇക്കുറി സീറ്റ് ആവശ്യപ്പെട്ട് രംഗത്തുളളത്.
വൈപ്പിനോ കൊച്ചിയിലൊ
മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കെവി തോമസിന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതോടെ നേതൃത്വവുമായി അകല്‍ച്ചയിലായ കെവി തോമസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈപ്പിനോ കൊച്ചിയിലൊ സീറ്റ് നല്‍കണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ കെവി തോമസ് ഇടതുപക്ഷത്തേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്.
കുര്യന്റെ നോട്ടം തിരുവല്ല
മുന്‍ രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യന്റെ നോട്ടം തിരുവല്ല സീറ്റിലേക്കാണ്. നിലവില്‍ കേരള കോണ്‍ഗ്രസിന്റെ കയ്യിലുളള സീറ്റാണ് തിരുവല്ല. റാന്നി കേരള കോണ്‍ഗ്രസിന് നല്കി തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും തനിക്ക് ടിക്കറ്റ് നല്‍കണം എന്നുമാണ് പിജെ കുര്യന്റെ ആവശ്യം. അതേസമയം പിജെ കുര്യന് എതിരെ കോണ്‍ഗ്രസിനുളളില്‍ പടയൊരുക്കം നടക്കുന്നുമുണ്ട്.
ചാലക്കുടിയോ കൊടുങ്ങല്ലൂരോ
തിരുവല്ലയില്‍ മത്സരിക്കാനുളള പിജെ കുര്യന്റെ നീക്കത്തിന് എതിരെയാണ് കോണ്‍ഗ്രസിനുളളില്‍ അതൃപ്തി ഉയര്‍ന്നിരിക്കുന്നത്. പത്തനംതിട്ട മല്ലപ്പളളിയില് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിജെ കുര്യന്റെ കോലം കത്തിച്ചിരുന്നു. ഡൊമിനിക് പ്രസന്റേഷന് ആവശ്യപ്പെടുന്ന വൈപ്പിന്‍ സീറ്റാണ്. കെപി ധനപാലന് ചാലക്കുടിയോ കൊടുങ്ങല്ലൂരോ നല്‍കണം എന്നാണ് ആവശ്യം.
ഹൈക്കമാന്‍ഡ് തീരുമാനം
അതേസമയം ചാലക്കുടിയില്‍ മുതിര്‍ന്ന നേതാവ് പിസി ചാക്കോ സ്ഥാനാര്‍ത്ഥിയായി എത്താനും സാധ്യതയുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പിസി ചാക്കോ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനായി മടങ്ങി എത്തുമോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനം അനുസരിച്ചായിരിക്കും. മൂവാറ്റുപുഴ സീറ്റിന് വേണ്ടിയാണ് ജോസഫ് വാഴക്കന് ശ്രമം നടത്തുന്നത്.
സുരക്ഷിത മണ്ഡലം
ഇരിക്കൂറില്‍ ഇക്കുറി പരാജയ ഭീതിയുളള കെസി ജോസഫും സുരക്ഷിത മണ്ഡലം തേടുകയാണ്. ഇരിക്കൂറില്‍ 8 തവണ വിജയിച്ചയാളാണ് കെസി ജോസഫ്. എന്നാല്‍ ഇത്തവണ ചങ്ങനാശ്ശേരി സീറ്റാണ് കെസി ജോസഫ് ലക്ഷ്യമിടുന്നത്. നിലവില്‍ കേരള കോണ്‍ഗ്രസിന്റെ കയ്യിലുളള സീറ്റാണ് ചങ്ങനാശ്ശേരി. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ കെസി ജോസഫ് ഇരിക്കൂറില്‍ നിന്ന് ഇവിടേക്ക് എത്തിയേക്കും.
Recommended Video