തിരുവനന്തപുരം ഉൾപ്പെടെ 3 തെക്കൻ ജില്ലകളിൽ നിന്ന് 15 സീറ്റ്; കൈവിട്ട കളം തിരിച്ച് പിടിക്കാൻ കോൺഗ്രസ്
തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും മുന്നേറാനുള്ള നീക്കത്തിലാണ്. ജോസ് കെ മാണിയുടെ പിൻബലത്തിൽ മധ്യകേരളത്തിൽ ഉൾപ്പെടെ നേടിയ മുന്നേറ്റം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ഇടതുപക്ഷം ആവർത്തിക്കുമ്പോൾ മധ്യകേരളത്തിലും മലബാറിലും തെക്കൻ ജില്ലകളിലും പ്രത്യേക ശ്രദ്ധകൊടുത്ത് മുന്നേറാനാണ് കോൺഗ്രസ് പദ്ധതി. മലബാറിൽ 20 വരെ സീറ്റുകൾ തനിച്ച് നേടാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. അതോടൊപ്പം തെക്കൻ കേരളത്തിൽ കൈവിട്ട മണ്ഡലങ്ങൾ പിടിക്കാൻ പ്രത്യക നീക്കവും കോൺഗ്രസ് നടത്തുന്നുണ്ട്.
21 സീറ്റുകൾ
സംസ്ഥാനത്ത് ആകെ 21 സീറ്റുകളാണ് കോൺഗ്രസിന് തനിച്ച് ഉളളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയം പ്രകടനം കോൺഗ്രസ് ആവർത്തിച്ചാൽ അധികാരത്തിൽ തിരിച്ചെത്തുകയെന്നത് ഏറെ പ്രയാസമാകുമെന്ന് ഘടകക്ഷികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ കോൺഗ്രസും കൂടുതൽ സീറ്റുകൾ നേടിയേ മതിയാകൂവെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
യുഡിഎഫ് പ്രതീക്ഷ
മലബാറിൽ 35 സീറ്റുളാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇതിൽ 15 സീറ്റുകൾ വരെയെങ്കിലും കോൺഗ്രസ് നേടണമെന്ന് ഘടകകക്ഷികൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ആറ് സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെയാണിത്. കഴിഞ്ഞ തവണ നഷ്ടമായ നാല് മണ്ഡലങ്ങളും സിറ്റിംഗ് മണ്ഡലങ്ങളും ഇത്തവണ തിരിച്ച് പിടിക്കാനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നത്.
തെക്കൻ കേരളത്തിലും
അതേസമയം കഴിഞ്ഞ തവണ ദയനീയ പ്രകടനം കാഴ്ചവെച്ച തെക്കൻ കേരളത്തിൽ നിന്നും കൂടുതൽ സീറ്റുകൾ നേടാനുള്ള നീക്കങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളിൽ 34 മണ്ഡലങ്ങളാണ് ഉള്ളത്.ഇതിൽ അഞ്ച് ഇടത്ത് മാത്രമായിരുന്നു കോൺഗ്രസ് വിജയിച്ചത്. തിരുവനന്തപുരത്ത് നിന്ന് നാലും ആലപ്പുഴയിൽ ജില്ലയിൽ നിന്ന് ഒന്നും.ചെന്നിത്തലയുടെ ഹരിപ്പാടാണ് ആലപ്പുഴയിൽ നിന്ന് ലഭിച്ച ഏക മണ്ഡലം.
ആലപ്പുഴയിൽ രണ്ട് മണ്ഡലം
2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനിലൂടെ അരൂർ മണ്ഡലം പിടിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം ജില്ലയിൽ ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പാർട്ടിക്ക് നഷ്ടമായി. കെ മുരളീധരൻറെ സീറ്റായിരുന്നു വട്ടിയൂർക്കാവായിരുന്നു കോൺഗ്രസിന് നഷ്ടമായത്. വികെ പ്രശാന്തിലൂടെ അട്ടിമറി വിജയമായിരുന്നു വട്ടിയൂർക്കാവിൽ സിപിഎം നേടിയത്.
ജനപ്രതിനിധികളില്ല
കൊല്ലം ജില്ലയിലാകട്ടെ കോൺഗ്രസിനോ യുഡിഎഫിനോ നിലവിൽ പ്രതിനിധികളില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെയുള്ള 11 സീറ്റിലും എൽഡിഎഫിനായിരുന്നു വിജയിക്കാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ നിന്ന് മാത്രം കൂടുതൽ സീറ്റുകൾ നേടേണ്ടുണ്ടെന്ന് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്.
15 എംഎൽഎമാർ
മൂന്ന് ജില്ലകളിലായി കുറഞ്ഞത് പതിനഞ്ചിനും ഇരുപതിനുമിടയിൽ എംഎൽഎമാരെ നേടാനായില്ലേങ്കിൽ തിരിച്ച് വരവ് അസാധ്യമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.താഴെതട്ടിലുള്ള ദൗർബല്യമാണ് തെക്കൻ ജില്ലകളിലെ തിരിച്ചടിക്ക് കാരണമെന്ന് നേതൃത്വം കണക്കാക്കുന്നു. അതുകൊണ്ട് ഇത് മറികടക്കുകയാണ് പ്രഥമ ലക്ഷ്യം.
ബൂത്തുകമ്മിറ്റികൾ
ഇതിനായി തെക്കൻമേഖലയുടെ ചുമതലയിലുള്ള എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിന്റെ നേതൃത്വത്തിൽ ഓരോ നിയോജനക മണ്ഡലത്തിൽ പ്രത്യേകം ബൂത്തുകമ്മിറ്റികൾ വിളിച്ച് ചേർക്കും. ഒരു നിയമസഭാ മണ്ഡലത്തിൽ 180 മുതൽ 200 വരെ ബൂത്തുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇഴകീറി പരിശോധിക്കും
ഒരു കേന്ദ്രത്തിൽ മണ്ഡലം പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ മുഴുവൻ ബൂത്ത് അദ്ധ്യക്ഷന്മാരെയും വിളിച്ച് ചേർത്ത് പരാജയത്തിന്റെ കാരണങ്ങൾ ഇഴകീറി പരിശോധിക്കും. ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരും അതത് ജില്ലകളിൽ നിന്നുള്ള കെപിസിസി ഭാരവാഹികളും യോഗത്തിന്റെ ഭാഗമാകും.തുടർന്നാകും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരുക്കുക.
കൂടുതൽ സീറ്റുകളിൽ
ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയാൽ വിജയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നേതൃത്വം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട മധ്യകേരളത്തിൽ ഇത്തവണ കൂടുതൽ സീറ്റുകൾ ഏറ്റെടുത്ത് മത്സരിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ജോസ് കെ മാണി വിഭാഗത്തിന്റെ അഭാവത്തിൽ കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യം വെയ്കക്ുന്നത്.
Recommended Video
മുഴുവൻ സീറ്റുകളിലും
എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിലും ഇക്കുറിയും തങ്ങൾ തന്നെ മത്സരിക്കുമെന്നും കോൺഗ്രസിന് സീറ്റുകൾ വിട്ടുകൊടുക്കില്ലെന്നുമാണ് പിജെ ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്. അതേസമയം സീറ്റ് ഏറ്റെടുക്കുന്നതിൽ ഘടകക്ഷികൾ ഉടക്ക് നിൽക്കുന്നത് വരും ദിവസങ്ങളിൽ കോൺഗ്രസിന് കടുത്ത തലവേദനയാകും.
163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ