3 ഡിസിസി അധ്യക്ഷന്മാര് തെറിക്കും, കോണ്‍ഗ്രസിലെ ആദ്യ മാറ്റം, ഉമ്മന്‍ ചാണ്ടിക്ക് ഇരട്ട പദവി!!
തിരുവനന്തപുരം: ഹൈക്കമാന്‍ഡ് പിടിമുറുക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മാറ്റം വേഗത്തിലാവുന്നു. ഡിസിസി അധ്യക്ഷന്മാരാണ് ആദ്യം മാറുന്നത്. ആറോളം ജില്ലകളിലെ അധ്യക്ഷന്മാരെ പുറത്തുപോവാതെ കാത്തത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ്. പക്ഷേ മൂന്ന് ജില്ലകളില്‍ മാറ്റം ഒരുങ്ങി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വിജയിച്ച വയനാട്ടില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. രാഹുല്‍ പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടിയോടൊപ്പം ചുക്കാന്‍ പിടിക്കുമെന്ന് കേരളത്തിലെ നേതൃത്വം പറയുന്നു.
Recommended Video
മൂന്ന് ഡിസിസിയില്‍ മാറ്റം
മൂന്ന് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തെറിക്കുക. പാലക്കാട്, എറണാകുളം, വയനാട് ഡിസിസി അധ്യക്ഷന്മാരെയാണ് മാറ്റുന്നത്. ഇരട്ട പദവി വഹിക്കുന്നവരാണ് ഇവര്‍. വികെ ശ്രീകണ്ഠനാണ് പാലക്കാട്ടെ അധ്യക്ഷന്‍. ഇയാള്‍ എംപിയാണ്. വയനാട്ടില്‍ ഐസി ബാലകൃഷ്ണനും എറണാകുളത്ത് ടിജെ വിനോദുമാണ്. ഇവര്‍ രണ്ട് പേരും എംഎല്‍എമാരാണ്. അതേസമയം പുതിയ അധ്യക്ഷന്മാരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടക്കും.
ഒന്നിച്ച് ചാണ്ടിയും ചെന്നിത്തലയും
തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പത്തനംതിട്ട അടക്കമുള്ള ഡിസിസി പ്രസിഡന്റുമാരെ മാറ്റാനായിരുന്നു രാഹുലിന്റെയും സോണിയയുടെയും ശ്രമം. എന്നാല്‍ മാറ്റാന്‍ പറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നിലപാടെടുത്തു. പകരമാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത് പോലെ ഇരട്ടപദവിയുള്ളവരെ മാറ്റാന്‍ സമ്മതിച്ചത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് അധ്യക്ഷന്മാരെ മാറ്റാനായി സോണിയ നിര്‍ബന്ധിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
കരുത്തനായി ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം തിരഞ്ഞെടുപ്പ് സമിതിയില്‍ മാത്രം ഒതുങ്ങില്ല. ഈ മാസം 31ന് മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയിലും ഉമ്മന്‍ ചാണ്ടിക്ക് നിര്‍ണായക റോളുണ്ടാവും. അതേസമയം സോണിയയുടെ ഈ നിലപാടിനോട് ഐ ഗ്രൂപ്പിന് എതിര്‍പ്പുണ്ട്. എന്നാല്‍ പുറത്ത് കാണിക്കാന്‍ തയ്യാറല്ല. തിരഞ്ഞെടുപ്പ് ജയിക്കുന്നത് വരെ എന്ത് വിട്ടുവീഴ്ച്ചയുമാവാമെന്ന് ഐ ഗ്രൂപ്പ് പറയുന്നു. ഇനി മുഖ്യമന്ത്രി പദത്തിന് അര്‍ഹതയുണ്ടെന്ന് അറിയിക്കുക മാത്രമാണ് ചെന്നിത്തലയ്ക്ക് മുന്നിലുള്ള വഴി.
രാഹുല്‍ സജീവമാകും
ഫെബ്രുവരി മുതല്‍ കേരളത്തില്‍ സജീവമാകാനാണ് രാഹുലിന്റെ തീരുമാനം. വന്‍ പട തന്നെ കേരളത്തിലെത്തും. പ്രിയങ്കാ ഗാന്ധിയും സച്ചിന് പൈലറ്റും അടുത്ത മാസം തന്നെ എത്തിയേക്കും. പ്രചാരണത്തിനായി ഇവര്‍ ഏപ്രിലില്‍ വേറെയുമെത്തും. അശോക് ഗെലോട്ട് സംസ്ഥാനത്ത് ക്യാമ്പ് ചെയ്യും. അടുത്ത ഒരു മാസം പ്രചാരണം നടത്താനായി കേരളത്തില്‍ നില്‍ക്കുമെന്ന് എകെ ആന്റണിയും അറിയിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനും ഏകദേശം ധാരണയായിട്ടുണ്ട്. രാഹുല്‍ വരുന്നത് മുന്നില്‍ കണ്ടാണ് വയനാട്ടില്‍ മാറ്റമുണ്ടായിരിക്കുന്നത്.
ഗ്രൂപ്പ് കളി പറ്റില്ല
രാഹുല്‍ കര്‍ശനമായി ചില കാര്യങ്ങള്‍ കേരള നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സീറ്റ് വിഭജനം മാനദണ്ഡങ്ങള്‍ തകര്‍ത്തുള്ള ഗ്രൂപ്പ് വീതം വെപ്പാകരുതെന്നാണ് നിര്‍ദേശം. നേതാക്കളുടെ പിന്തുണ ഇല്ലാത്തവരെ വെട്ടിനിരത്തരുത്. പൊതുസമ്മതരായ പുതുമുഖങ്ങള്‍ കൂടുതല്‍ വേണമെന്നും രാഹുല്‍ നിര്‍ദേശിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരുമായി പാര്‍ലമെന്റ് സമ്മേളനത്തിനിടെ രാഹുല്‍ ചര്‍ച്ച നടത്തും. രാഹുലിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുവെന്ന് പരിശോധിക്കാന്‍ അദ്ദേഹത്തിന്റെ ഡാറ്റ അനലിസ്റ്റ് ടീമും കേരളത്തില്‍ സജീവമായി ഉണ്ടാകും.
ഉമ്മന്‍ ചാണ്ടി വരുന്നതെന്തിന്
ഉമ്മന്‍ ചാണ്ടി വരുന്നതിലൂടെ ഹൈക്കമാന്‍ഡ് ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാമെന്ന് കരുതുന്നുണ്ട്. ക്രിസ്ത്യന്‍ സഭകളെ പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ അവരെ കൈവിടാതെ നിര്‍ത്തേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യമാണ്. പത്തംഗ കമ്മിറ്റിയില്‍ താരിഖ് അന്‍വറും കെസി വേണുഗോപാലും ഉള്ളത് ചെന്നിത്തലയുടെ ഗെയിം നടക്കില്ലെന്നതിന്റെ സൂചനയാണ്. ഇവര്‍ അറിയാതെ ഒരു കാര്യവും നടക്കില്ല. അശോക് ഗെലോട്ടും സംഘവും 22ന് കേരളത്തില്‍ എത്തും.
ഹൈക്കമാന്‍ഡില്‍ നടന്നത്
താന്‍ സാധാരണ പ്രവര്‍ത്തകനായി തുടര്‍ന്നോളാം എന്ന നിലപാടിലായിരുന്നു ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ തിരിച്ചുവരവ് ചെന്നിത്തലയുടെ കഴിവുകേട് കൊണ്ടാണെന്ന് സ്ഥാപിക്കാനും ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചു. വേണുഗോപാലിന്റെ വസതിയില്‍ വെച്ചായിരുന്നു ചര്‍ച്ച ആദ്യം നടന്നത്. എകെ ആന്റണി അടക്കം ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിച്ച് കൊണ്ടുവരികയായിരുന്നു. ആന്റണിയുടെ വീട്ടിലേക്ക് പോയി പിന്നീട് ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്നാണ് രാഹുലും സോണിയയും ഇവരെ കണ്ടത്. ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചത് എല്ലാ നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തിന് നല്കി എന്നതാണ് ശരിക്കും നടന്നത്.