അരുവിക്കരയില്‍ ശബരീനാഥ്, കോവളത്ത് വിന്‍സെന്റ്, ജോസഫിന് 12 സീറ്റില്ല, കോണ്‍ഗ്രസില്‍ ഉറച്ച തീരുമാനം!!
തിരുവനന്തപുരം: ഘടകകക്ഷികളെ അടക്കിനിര്‍ത്താനും നിര്‍ണായകമായ രണ്ട് സീറ്റില്‍ യുവാക്കളുടെ മത്സരവും ഉറപ്പിച്ച് കോണ്‍ഗ്രസ്. പിജെ ജോസഫിനെ അടക്കിനിര്‍ത്താനുള്ള പ്ലാനാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ളത്. ജോസഫ് മുന്നണി വിടുമെന്ന സൂചനകള്‍ നല്‍കിയെങ്കിലും വഴങ്ങേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 12 സീറ്റെന്ന വാദം ഒരിക്കലും നടക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവിലും നേമത്തുമായി കോണ്‍ഗ്രസ് വലിയ ചര്‍ച്ചകളാണ് നടത്തുന്നത്. വനിതകളില്‍ നിന്നും ഇത്തവണ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാവും. ജയിച്ചാല്‍ ഇവരില്‍ ചിലര്‍ മന്ത്രിസഭയിലുമുണ്ടാവും.
ജോസഫിന് 12 ഇല്ല
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനാണ് പിജെ ജോസഫിനെതിരെ ആദ്യം മറുപടിയുമായി എത്തിയത്. കേരള കോണ്‍ഗ്രസിന് 12 സീറ്റ് നല്കാന് കഴിയില്ലെന്ന് സുധാകരന് പറഞ്ഞു. ജോസഫ് പക്ഷം അത്രത്തോളം കരുത്തുള്ളവരല്ല. പന്ത്രണ്ട് സീറ്റിന് എന്ത് വന്നാലും അര്‍ഹതയില്ലാത്തവരാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുസ്ലീം ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ട്. എന്നാല്‍ അത് അനിവാര്യമാണെങ്കില്‍ മാത്രമേ പരിഗണിക്കൂ എന്നും സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് കലിപ്പില്‍
ജോസഫ് വഴങ്ങാതിരിക്കുന്നത് കോണ്‍ഗ്രസ് കലിപ്പിലാണ്. നേരത്തെ തീരേണ്ട ചര്‍ച്ച ജോസഫ് നീട്ടിക്കൊണ്ടുപോകുന്നു എന്നാണ് പരാതി. കേരളാ കോണ്‍ഗ്രസ് സംയുക്തമായി 2016ല്‍ മത്സരിച്ച 15 സീറ്റ് വേണമെന്ന വാശിയിലാണ് ജോസഫ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, എന്നിവ ജോസഫ് കോട്ടയത്ത് ആവശ്യപ്പെട്ട സീറ്റുകളാണ്. എന്നാല്‍ ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും കോണ്‍ഗ്രസ് നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുകയാണ്. പൂഞ്ഞാറും കിട്ടില്ല. കോട്ടയത്ത് മൂന്ന് സീറ്റ് വരെ നല്‍കൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. സുധാകരന്റെ മറുപടി ജോസഫിന് കൃത്യമായ സൂചന നല്‍കുന്നത്.
തരൂര്‍ കേരളത്തില്‍ വേണ്ട
ശശി തരൂരിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ ഐ ഗ്രൂപ്പ് നേരത്തെ തന്നെ ആശങ്കയറിയിച്ചിരുന്നു. എന്നാല്‍ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയും സുധാകരന് തള്ളുന്നു. അദ്ദേഹം കേരളത്തിലേക്ക് വരേണ്ട സാഹചര്യമില്ലെന്നും സുധാകരന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ സാന്നിധ്യം ഇപ്പോള്‍ പാര്‍ലമെന്റിലാണ് ആവശ്യം. കെ മുരളീധരന് അടക്കം ഉള്ളവരോട് പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു. അതേസമയം രമേശ് ചെന്നിത്തലയേക്കാള്‍ ജനപ്രീതി തരൂര്‍ നേടിയ സാഹചര്യത്തില്‍ അദ്ദേഹത്തെ ഹൈക്കമാന്‍ഡ് കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്നായിരുന്നു സൂചനകള്‍.
അരുവിക്കരയും കോവളവും
തിരുവനന്തപുരത്ത് രണ്ടിടത്ത് സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അരുവിക്കരയില്‍ കെഎസ് ശബരീനാഥനെയാണ് മത്സരിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ട്. കോവളത്ത് എം വിന്‍സെന്റിന്റെയും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച മട്ടാണ്. മികച്ച പ്രതിച്ഛായയുള്ള എംഎല്‍എയാണ് വിന്‍സെന്റ്. നേരത്തെ തന്നെ ശബരീനാഥന്റെ പേര് രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്രയില്‍ പ്രഖ്യാപിച്ചിരുന്നു. വട്ടിയൂര്‍ക്കാവിലും നേമത്തുമായി പല പേരുകളാണ് ഉയരുന്നത്. ത്രികോണ മത്സരം നടക്കുന്നത് കൊണ്ട് ആരെ ഇറക്കുമെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ട്.
ലീഗിന് കൂടുതല്‍ സീറ്റ്
മുസ്ലീം ലീഗിന് മൂന്ന് സീറ്റ് ഇത്തവണ അധികമായി നല്‍കും. 30 സീറ്റില്‍ വരെ മത്സരിക്കാനായിരുന്നു ലീഗിന്റെ തീരുമാനം. എന്നാല്‍ മൂന്ന് സീറ്റിലേക്ക് കാര്യം മാറുകയായിരുന്നു. ഇനി ജോസഫിന്റെ പ്രശ്നം മാത്രമാണ് തീര്‍ക്കാനുള്ളത്. ഒമ്പത് സീറ്റാണെങ്കില്‍ ജോസഫിന് സ്വീകരിക്കാം. അല്ലെങ്കില്‍ പുറത്തുപോവാം എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തും. ഞായറാഴ്ച്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഈ തീരുമാനമുണ്ടാവും. നാളെ നാല്‍പ്പതംഗം കമ്മിറ്റിയും കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നാളെ തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.
സ്ഥാനാര്‍ത്ഥി പട്ടിക വരുന്നു
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച്ച വരും. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. ഉറപ്പായ സീറ്റില്‍ ധാരണയ്ക്കാണ് ശ്രമം. അതേസമയം കെപിസിസി ഒറ്റയ്ക്കല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. അത് ഹൈക്കമാന്‍ഡാണ്. രാഹുലിന്റെ ടീം നടത്തുന്ന സര്‍വേ ഫലം പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കുക. നിലവില്‍ സിറ്റിംഗ് സീറ്റിലെ സ്ഥാനാര്‍ത്ഥികളെ ഈ മാസം അവസാനം തന്നെ പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്. ഇതില്‍ പത്മജ അടക്കമുള്ളവരുടെ പേരുണ്ടാവും.
മത്സരിക്കുന്നവര്‍ ഇവര്‍
ഷാനിമോള്‍ ഉസ്മാന് അരൂരില്‍ നിന്ന് മത്സരിക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, പത്മജാ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ മത്സരിക്കും. ലതികാ സുഭാഷ് ഏറ്റുമാനൂരിലും, പത്മജ തൃശൂരിലും മത്സരിക്കും. ബിന്ദു കൃഷ്ണ കൊല്ലത്താണ് മത്സരിക്കുക. അതേസമയം ജയിച്ചാല്‍ ഇതിലൊരാള്‍ മന്ത്രിയാവും. മൂന്ന് നേതാക്കള്‍ ജയിച്ചാല്‍ അത് പാര്‍ട്ടിക്ക് വലിയ തലവേദനയാവും. പത്മജ ജയിച്ചാല്‍ മന്ത്രിയാകുമെന്ന് ഉറപ്പ് വരുത്താനാണ് നീക്കം. ഷാനിമോളും ലതികയും തോല്‍ക്കേണ്ടതും അത്യാവശ്യമാണ്. 2011ല്‍ ഏഴ് പേര്‍ക്കാണ് വനിതകള്‍ക്കായി കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചത്. ഇത്തവണ അത് പന്ത്രണ്ട് വരെ നീളാം. രാഹുല്‍ ഗാന്ധി ഇടപെട്ടത് കൊണ്ടാണിത്.