ഐസകിനും സുധാകരനും പകരക്കാർ, മണ്ഡലം മാറി ശൈലജ, നേതാക്കളുടെ ഭാര്യമാർക്ക് സീറ്റ്, സിപിഎം പട്ടികയായി
തിരുവനന്തപുരം: തുടര്‍ഭരണം ലക്ഷ്യമിടുന്ന സിപിഎം നിയമസഭാ തിരഞ്ഞടുപ്പിനുളള സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. 87 സീറ്റുകളിലേക്കാണ് സിപിഎം മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയുടെ നിര്‍ദേശം സിപിഎം സംസ്ഥാന സമിതി അംഗീകരിച്ചു.
രണ്ട് ടേം തുടര്‍ച്ചയായി മത്സരിച്ച മന്ത്രിമാരും എംഎല്‍എമാരും അടക്കമുളളവര്‍ക്ക് ഇക്കുറി സീറ്റില്ല. തോമസ് ഐസകിനും ജി സുധാകരനും ഇളവ് നല്‍കണം എന്നുളള ആവശ്യത്തിന് അംഗീകാരം ലഭിച്ചില്ല. മന്ത്രി എകെ ബാലന്, എ വിജയരാഘവന് എന്നിവരുടെ ഭാര്യമാര്‍ മത്സര രംഗത്തുണ്ട്. പി ജയരാജന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ
ഇരുപതിലേറെ പുതുമുഖങ്ങള്‍
ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിച്ച പേരുകള്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്താണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക നിശ്ചയിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിച്ചവയില്‍ ചിലത് മാത്രമാണ് അന്തിമ പട്ടികയില്‍ മാറ്റം വന്നിരിക്കുന്നത്. കൂടുതലും പുതുമുഖങ്ങളെ ആണ് പാര്‍ട്ടി ഇക്കുറി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഇരുപതിലേറെ പുതുമുഖങ്ങള്‍ ആണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയിലുളളത്.
5 മന്ത്രിമാർക്ക് സീറ്റില്ല
എസ്എഫ്ഐ നേതാക്കള്‍ അടക്കമുളള യുവാക്കള്‍ക്ക് ഇക്കുറി പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്. മന്ത്രിമാരായ ജി സുധാകരന്, തോമസ് ഐസക്, സി രവീന്ദ്രനാഥ്, എകെ ബാലന്, ഇപി ജയരാജന് എന്നിവര്‍ മത്സരിക്കുന്നില്ല. എംഎല്‍എമാരായ വികെസി മമ്മദ് കോയ, കെയു അരുണന്, പികെ ശശി എന്നിവര്‍ക്കും പാര്‍ട്ടി ഇത്തവണ ടിക്കറ്റ് നല്‍കിയിട്ടില്ല.
നേതാക്കളുടെ ഭാര്യമാർ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി രാജീവ്, എംബി രാജേഷ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന് എന്നിവര്‍ക്ക് ടിക്കറ്റ് നല്കിയപ്പോള് പി ജയരാജനെ പാര്‍ട്ടി ഒഴിവാക്കി. മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീല തരൂരില്‍ നിന്ന് മത്സരിക്കും. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ഡോ. ബിന്ദു ഇരിങ്ങാലക്കുടയില്‍ നിന്നാണ് മത്സരിക്കുന്നത്. ഡോ. ബിന്ദു നേരത്തെ തൃശൂര്‍ മേയര്‍ ആയിരുന്നു.
തിരുവനന്തപുരത്തെ സ്ഥാനാർത്ഥികൾ
തിരുവനന്തപുരം ജില്ലയില്‍ പാറശ്ശാലയില്‍ സികെ ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കരയില്‍ കെ ആന്‍സലന്‍, വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത്, കാട്ടാക്കടയില്‍ ഐബി സതീഷ്, കഴക്കൂട്ടത്ത് കടകംപളളി സുരേന്ദ്രന്, വര്‍ക്കലയില്‍ വി ജോയ്, വാമനപുരത്ത് ഡികെ മുരളി എന്നീ സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കും. നേമം പിടിച്ചെടുക്കാന്‍ ഇത്തവണയും വി ശിവന്‍കുട്ടിയെ തന്നെയാണ് സിപിഎം നിയോഗിച്ചിരിക്കുന്നത്.
കൊല്ലത്ത് ഇവരൊക്കെ
അരുവിക്കരയിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വികെ മധുവിന്റെ പേരാണ് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ജി സ്റ്റീഫനാണ് അരുവിക്കരയില്‍ മത്സരിക്കുക. ആറ്റിങ്ങലില്‍ ഒഎസ് അംബിക സ്ഥാനാര്‍ത്ഥിയാകും. കൊല്ലം ജില്ലയില്‍ കുണ്ടറയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ തന്നെ മത്സരിക്കും. കൊല്ലത്ത് മുകേഷ്, ഇരവിപുരത്ത് എം നൗഷാദ് എന്നിവരും മത്സരിക്കും.
കൊട്ടാരക്കയില്‍ ബാലഗോപാൽ
ചവറയില്‍ വിജയന്‍പിളളയുടെ മകന് ഡോ. സുജിത്ത് വിജയന് സ്ഥാനാര്‍ത്ഥിയാകും. മുന്‍ എംപി കെഎന്‍ ബാലഗോപാലാണ് കൊട്ടാരക്കയില്‍ മത്സരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ കെയു ജനീഷ് കുമാറും രണ്ടാം വട്ടം ജനവിധി തേടും. കോട്ടയത്ത് ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്, പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ജെയ്ക് സി തോമസ്, കോട്ടയത്ത് കെ അനില്‍ കുമാര്‍ എന്നിവര്‍ മത്സരിക്കും.
ആലപ്പുഴയിലെ സ്ഥാനാർത്ഥികൾ
ആലപ്പുഴയില്‍ സിറ്റിംഗ് എംഎല്‍എമാരായ സജി ചെറിയാന് ചെങ്ങന്നൂരിലും യു പ്രതിഭ കായംകുളത്തും മത്സരിക്കും. ഐസകിന്റെ ആലപ്പുഴ സീറ്റില്‍ പിപി ചിത്തരജ്ഞനും സുധാകരന്റെ അമ്പലപ്പുഴ സീറ്റില്‍ എച്ച് സലാമും മത്സരിക്കും. അരൂരില്‍ ഗായിക ദലീമയാണ് സിപിഎം സ്ഥാനാര്‍ത്ഥി. മാവേലിക്കരയില്‍ എംഎസ് അരുണ്‍ കുമാര്‍ മത്സരിക്കും. ഇടുക്കി ഉടുമ്പന്‍ചോലയില്‍ എംഎം മണിയും ദേവികുളം എ രാജ എന്നിവരാണ് മത്സരിക്കുക.
തൃശൂരിൽ ഇവരൊക്കെ
തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയില്‍ യുപി ജോസഫ്, ഇരിങ്ങാലക്കുടയില്‍ ആര് ബിന്ദു, വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പളളി, മണലൂരില്‍ മുരളി പെരുനെല്ലി, ചേലക്കരയില്‍ യുആര്‍ പ്രദീപ്, പുതുക്കാട് കെകെ രാമചന്ദ്രന്, കുന്നംകുളം എസി മൊയ്തീന് എന്നിവര്‍ മത്സരിക്കും. ഗുരുവായൂരില്‍ ബേബി ജോണ്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
എറണാകുളത്ത് ഇവർ
എറണാകുളം ജില്ലയില്‍ എസ് ശര്‍മയ്ക്ക് ഇക്കുറി സീറ്റില്ല. തൃപ്പൂണിത്തുറയില്‍ എം സ്വരാജ് തന്നെ മത്സര രംഗത്തുണ്ടാവും. കൊച്ചിയില്‍ കെജെ മാക്സി, വൈപ്പിനില്‍ കെഎന്‍ ഉണ്ണിക്കൃഷ്ണന്, കളമശേരിയില്‍ പി രാജീവ്, കോതമംഗലത്ത് ആന്റണി ജോണ്‍, തൃക്കാക്കരയില്‍ ജെ ജേക്കബ് എന്നിവര്‍ മത്സരിക്കും. കാസര്‍കോട് ജില്ലയില്‍ ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പുവും തൃക്കരിപ്പൂരില്‍ എം രാജഗോപാലും മത്സരിക്കും.
തൃത്താലയിൽ എംബി രാജേഷ്
പാലക്കാട് ജില്ലയില്‍ തൃത്താലയില്‍ എംബി രാജേഷ് ആണ് സ്ഥാനാര്‍ത്ഥി. പികെ ശശിക്ക് പകരം ഷൊര്‍ണൂരില്‍ സികെ രാജേന്ദ്രന് മത്സരിക്കും. വിഎസ് അച്യുതാനന്ദന്റെ സീറ്റായ മലമ്പുഴയില്‍ എ പ്രഭാകരന് മത്സരിക്കും. ഒറ്റപ്പാലത്ത് പി ഉണ്ണി, കോങ്ങാട് പിപി സുമോദ്, തരൂര്‍ പികെ ജമീല, നെന്മാറയില് കെ ബാബു, ആലത്തൂരില്‍ കെഡി പ്രസേനന്‍ എന്നിവരാണ് മത്സരിക്കാന്‍ ഇറങ്ങുക.
കോഴിക്കോട് ജില്ലയിൽ
കോഴിക്കോട് പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണന് തന്നെ മത്സരിക്കും. ബാലുശേരിയില്‍ സച്ചിന്‍ദേവ് ആണ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനും ബേപ്പൂരില്‍ മുഹമ്മദ് റിയാസും മത്സരിക്കും. കൊയിലാണ്ടിയില്‍ പി സതീദേവിയോ കാനത്തില്‍ ജമീലയോ മത്സരിക്കും. തിരുവമ്പാടിയില്‍ ഗിരീഷ് ജോണോ ലിന്റൊ ജോസഫോ ആകും സ്ഥാനാര്‍ത്ഥി.
പിണറായിയും ശൈലജയും
കണ്ണൂര്‍ ജില്ലയില്‍ ധര്‍മ്മടത്ത് പിണറായി വിജയന്, തലശ്ശേരിയില്‍ എഎന്‍ ഷംസീര്‍ എന്നിവരാണ് മത്സരിക്കുന്ന സിറ്റിംഗ് എംഎല്‍എമാര്‍. ആരോഗ്യമന്ത്രി കെകെ ശൈലജ മണ്ഡലം മാറി മട്ടന്നൂരിലാണ് മത്സരിക്കുന്നത്. പയ്യന്നൂരില്‍ പിഐ മധുസൂദനന്, കല്യാശേരിയില്‍ എം വിജിന്, തളിപ്പറമ്പില്‍ എംവി ഗോവിന്ദന്, അഴീക്കോട് കെവി സുമേഷ് എന്നിവര്‍ സിപിഎം സ്ഥാനാര്‍ത്ഥികളാവും.