ഗണേഷ് കുമാറിന് ഏറ്റവും വലിയ ഭൂരിപക്ഷം, കൊല്ലത്ത് മുകേഷിന് തോൽവി? സിപിഎം കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: ചരിത്രമെഴുതി സംസ്ഥാനത്ത് ഇക്കുറി ഇടതുപക്ഷം തുടര്‍ഭരണം നേടും എന്നാണ് തിരഞ്ഞെടുപ്പിന് മുന്‍പുളള അഭിപ്രായ സര്‍വ്വേകള്‍ എല്ലാം പ്രവചിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞുളള ബൂത്ത് തല കണക്കെടുപ്പുകള്‍ക്ക് ശേഷവും ഇടതുപക്ഷം വന്‍ ആത്മവിശ്വാസത്തിലാണ്.
ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്
തെക്കന്‍ കേരളത്തില്‍ നേട്ടമുണ്ടാക്കുന്ന കക്ഷികള്‍ ഭരണം പിടിക്കുകയെന്നതാണ് കേരളത്തില്‍ പതിവ്. തുടര്‍ഭരണത്തിന് തെക്കന്‍ കേരളത്തില്‍ നിന്നാണ് തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക എന്നാണ് സിപിഎം വിലയിരുത്തുന്നത്. വിശദമായി അറിയാം
ഇടത് തേരോട്ടം
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളം എല്‍ഡിഎഫിനൊപ്പമാണ് നിന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ നാല് ജില്ലകളിലെ 39 മണ്ഡലങ്ങളില്‍ 32ഉം കഴിഞ്ഞ തവണ ചുവന്നു. യുഡിഎഫിന് 6 സീറ്റുകള്‍ മാത്രമാണ് തെക്കന്‍ കേരളം നല്‍കിയത്. ഇത്തവണയും തെക്ക് ഇടത് തേരോട്ടമായിരിക്കും എന്നാണ് സിപിഎമ്മിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നേമം ശിവൻകുട്ടിക്ക്
സംസ്ഥാനം ഉറ്റ് നോക്കുന്ന മണ്ഡലമായ നേമം ബിജെപിയില്‍ നിന്ന് ഇത്തവണ തിരിച്ച് പിടിക്കും എന്നാണ് സിപിഎം വിലയിരുത്തല്‍. അവസാന നിമിഷം കരുത്തനായി ഇറങ്ങിയ കെ മുരളീധരനേയും നേമം നിലനിര്‍ത്താന്‍ ബിജെപി ഇറക്കിയ കുമ്മനം രാജശേഖരനേയും തോല്‍പ്പിച്ച് വി ശിവന്‍കുട്ടി നേമം തിരിച്ച് പിടിക്കും എന്നാണ് സിപിഎമ്മിന്റെ കണക്കുകള്‍.
കഴക്കൂട്ടത്ത് കടകംപള്ളി
ബിജെപി കേരളത്തിലെ ഗുജറാത്ത് എന്ന് വിളിക്കുന്ന നേമത്ത് ബിജെപിയുടെ വോട്ട് കാര്യമായി തന്നെ കുറയും എന്നും സിപിഎം വിലയിരുത്തുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടം മണ്ഡലം കടകംപള്ളി സുരേന്ദ്രന്‍ നിലനിര്‍ത്തും. ശോഭാ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത് എത്തിയേക്കും എന്നും സിപിഎം കരുതുന്നു. മറ്റൊരു ശ്രദ്ധേയ മണ്ഡലമായ വട്ടിയൂര്‍ക്കാവ് വികെ പ്രശാന്ത് നിലനിര്‍ത്തും എന്നും സിപിഎം കണക്ക് കൂട്ടുന്നു.
വാമനപുരത്ത് ശക്തമായ മത്സരം
കാട്ടാക്കട, വര്‍ക്കല, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ എന്നിങ്ങനെ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍ ഇത്തവണ നിലനിര്‍ത്തും എന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. അതേസമയം വാമനപുരത്ത് ശക്തമായ മത്സരമാണ് നടന്നത്.. പാറശ്ശാല, നെടുമങ്ങാട്, കോവളം എന്നീ മണ്ഡലങ്ങളാണ് തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് വിജയസാധ്യത കുറവുളള ഇടങ്ങളായി പാര്‍ട്ടി കണക്കാക്കുന്നത്.
ഇത്തവണ കടുത്ത മത്സര
കൊല്ലം കഴിഞ്ഞ തവണ ഇടതുപക്ഷം തൂത്തുവാരിയ മണ്ഡലമാണ്. എന്നാല്‍ ചില സീറ്റുകളില്‍ ഇത്തവണ കടുത്ത മത്സരമാണ് നടന്നത്. എന്നാലും 9 സീറ്റുകളും നിലനിര്‍ത്താനാവും എന്നാണ് സിപിഎം കണക്കുകള്‍. കൊല്ലത്ത് ബിന്ദു കൃഷ്ണ കടുത്ത മത്സരമാണ് മുകേഷിന് നല്‍കിയത്. എങ്കിലും രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുകേഷ് ജയിക്കുക തന്നെ ചെയ്യും എന്നാണ് സിപിഎം വിലയിരുത്തല്‍.
16,000ത്തിന് മുകളില്‍ ഭൂരിപക്ഷം
കുണ്ടറയിലും ശക്തമായ മത്സരം നടന്നുവെങ്കിലും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അയ്യായിരത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിക്കും എന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. കൊട്ടാരക്കരയില്‍ 16,000ത്തിന് മുകളില്‍ ഭൂരിപക്ഷം നേടി കെഎന്‍ ബാലഗോപാല്‍ വിജയിക്കും. ഷിബു ബേബി ജോണ്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ചവറയില്‍ സുജിത്ത് വിജയന്‍ രണ്ടായിരത്തിന് മുകളില്‍ ലീഡ് നേടി വിജയിക്കും.
ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം
ഇരവിപുരത്ത് 18000ത്തിന് മുകളില്‍ ഭൂരിപക്ഷമാണ് സിപിഎം കണക്ക് കൂട്ടുന്നത്. കെബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് 21,000ത്തിന് മുകളില്‍ വോട്ട് നേടി വിജയിക്കുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. ഗണേഷിനാവും ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമെന്നും സിപിഎം കരുതുന്നു. ചാത്തന്നൂരില്‍ 20000ത്തിന് മുകളിലും കരുനാഗപ്പള്ളിയില്‍ 500ല്‍ താഴെ ഭൂരിപക്ഷവും ആണ് സിപിഎം കണക്കാക്കുന്നത്.
ചെങ്ങന്നൂരില്‍ വന്‍ഭൂരിപക്ഷം
ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളില്‍ സിപിഎമ്മിന് നേരിയ ആശങ്ക ഉണ്ടെങ്കിലും വിജയപ്രതീക്ഷ തന്നെയാണ് ഉളളത്. അരൂര്‍ പിടിച്ചെടുക്കാനാകുമെന്ന് സിപിഎം കരുതുന്നു. 5000ത്തിന് മുകളില്‍ ഭൂരിപക്ഷം അരൂരില്‍ സിപിഎം കണക്ക് കൂട്ടുന്നു. ചെങ്ങന്നൂരില്‍ വന്‍ഭൂരിപക്ഷം ലഭിച്ചേക്കും. ഹരിപ്പാട് ഒഴികെ ചേര്‍ത്തല, കായംകുളം, കുട്ടനാട് എന്നിങ്ങനെ എല്ലാ മണ്ഡലങ്ങളിലും സിപിഎം വിജയം ആണ് കണക്ക് കൂട്ടുന്നത്.
കോന്നിയില്‍ വിജയം ഉറപ്പ്
പത്തനംതിട്ട ജില്ലയിലും വന്‍ മുന്നേറ്റം സിപിഎം പ്രതീക്ഷിക്കുന്നു. കെ സുരേന്ദ്രനും ജനീഷ് കുമാറും റോബിന്‍ പീറ്ററും ശക്തമായ ത്രികോണ മത്സരം കാഴ്ച വെച്ച കോന്നിയില്‍ വിജയം ഉറപ്പാണെന്നാണ് സിപിഎം കണക്ക് കൂട്ടല്‍. ആറന്മുളയിലും ശക്തമായ മത്സരം നടന്നുവെങ്കിലും വീണ ജോര്‍ജ് വിജയിക്കും. റാന്നി, തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് വിജയസാധ്യതയാണ് സിപിഎം വിലയിരുത്തുന്നത്.
ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം