ഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടിക
കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ ഇക്കുറിയും ഇടതുപക്ഷം തന്നെ നേട്ടമുണ്ടാക്കും എന്നാണ് ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. സിപിഎമ്മിനെ ഒരു കാലത്തും ചതിക്കാത്ത ഇടത് കോട്ടയായ കണ്ണൂരില്‍ ഇക്കുറിയും വിഐപി ജില്ലയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുതല്‍ സിപിഎമ്മിലെ പ്രമുഖ നേതാക്കള്‍ പലരുടേയും മത്സരക്കളരി കണ്ണൂരിലാണ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കവേ കണ്ണൂരിലേക്കുളള സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ..
തമിഴ്നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍
ഇടത് കോട്ട തൂത്തുവാരാൻ
11 നിയമസഭാ സീറ്റുകള്‍ ഉളള കണ്ണൂരില്‍ എട്ടിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇടത് സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. സണ്ണി ജോസഫിന്റെ പേരാവൂര്‍, കെസി ജോസഫിന്റെ ഇരിക്കൂര്‍, കെഎം ഷാജിയുടെ അഴീക്കോട് സീറ്റുകള്‍ മാത്രമാണ് കണ്ണൂരില്‍ യുഡിഎഫിന് വിജയിക്കാനായത്. ഇക്കുറി ഈ മൂന്ന് സീറ്റ് കൂടി പിടിച്ച് ജില്ല മുഴുവനായും തൂത്തുവാരാനാണ് ഇടത് മുന്നണി കച്ച മുറുക്കുന്നത്.
മത്സരിക്കാനില്ലെന്ന് ഇപി
കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മട്ടന്നൂരില്‍ നിന്നും മത്സരിച്ച് നിയമസഭയില്‍ എത്തിയ, മന്ത്രിസഭയിലെ രണ്ടാമനായ വ്യവസായ മന്ത്രി ഇപി ജയരാജന് ഇക്കുറി മത്സര രംഗത്തേക്ക് ഇല്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഘടനാ രംഗത്തേക്ക് തിരിയാനാണ് ഇപി ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.
മട്ടന്നൂരിൽ കെകെ ശൈലജ
ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് പകരം പാര്‍ട്ടി സെക്രട്ടറിയായി ഇപി ജയരാജന് എത്തിയേക്കും എന്നാണ് കരുതുന്നത്. ഇപി ജയരാജന് മത്സര രംഗത്ത് നിന്ന് ഒഴിയുന്നതോടെ മട്ടന്നൂര്‍ സീറ്റില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ പേരാവൂര്‍ പിടിച്ചെടുക്കാന്‍ കെകെ ശൈലജയെ നിയോഗിക്കണം എന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.
പാർട്ടി തീരുമാനിക്കും
രണ്ട് തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മത്സരിച്ചവരെ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ കല്യാശേരിയില്‍ ഇക്കുറി ടിവി രാജേഷന് അവസരം ഉണ്ടായേക്കില്ല. കല്യാശേരിയിലേക്കും കെകെ ശൈലജയെ പരിഗണിക്കണം എന്ന് സിപിഎമ്മില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. താന്‍ എവിടെ മത്സരിക്കണം എന്നതില്‍ പാര്‍ട്ടി സംസ്ഥാന സമിതിയാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് കെകെ ശൈലജയുടെ പ്രതികരണം.
പേരാവൂരിൽ പുതുമുഖം
കല്യാശേരിയില്‍ എസ്എഫ്ഐ നേതാവായ എം വിജിന്റെ പേരും പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കെകെ ശൈലജയുടെ സിറ്റിംഗ് സീറ്റായ കൂത്തുപറമ്പ് ഇടത് മുന്നണിയിലെ ഘടകകക്ഷിയായ എല്‍ജെഡിക്ക് വിട്ട് കൊടുക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. പേരാവൂരില്‍ ശൈലജ ഇല്ലെങ്കില്‍ പൊതുസമ്മതനായ ഒരു പുതുമുഖത്തെ സ്വതന്ത്രനായി നിര്‍ത്തി മത്സരിപ്പിക്കാനും സിപിഎം ആലോചിക്കുന്നു.
അഴീക്കോട്ടെ പോരാട്ടം
കെഎം ഷാജിയുടെ അഴീക്കോട് മണ്ഡലത്തില്‍ ഇക്കുറി പുതുമുഖത്തെ ആവും സിപിഎം പരീക്ഷിക്കുക. മാധ്യമ പ്രവര്‍ത്തകനായ നികേഷ് കുമാറിനെ ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം അഴീക്കോട് മത്സരിപ്പിച്ചിരുന്നത്. കെഎം ഷാജിക്കെതിരെയുളള ആരോപണങ്ങളും കേസുകളും മണ്ഡലത്തില്‍ ഇക്കുറി ഇടതിനെ തുണയ്ക്കും എന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. അഴീക്കോട് കെഎം ഷാജി മത്സരിക്കുമോ എന്നത് തീരുമാനമായിട്ടില്ല.
പയ്യന്നൂരിൽ എംവി ഗോവിന്ദൻ
കെവി സുമേഷിന്റെ പേരാണ് അഴീക്കോട് പരിഗണിക്കുന്നത് എന്നാണ് വിവരം. ഇരിക്കൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനും ഇടത് മുന്നണിയില്‍ ധാരണ ആയിട്ടുണ്ട്. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചതിന്റെ പേരില്‍ പയ്യന്നൂരില്‍ സി കൃഷ്ണനും തളിപ്പറമ്പില്‍ ജയിംസ് മാത്യുവിനും ഇക്കുറി സീറ്റ് ലഭിച്ചേക്കില്ല. അങ്ങനെയെങ്കില്‍ തളിപ്പറമ്പില്‍ എംവി ഗോവിന്ദന് മാസ്റ്ററും പയ്യന്നൂരില്‍ ടിഐ മധുസൂദനനും ആവും മത്സരിക്കുക.
തീരുമാനം സംസ്ഥാന കമ്മിറ്റിക്ക്
തലശ്ശേരിയില്‍ നിലവിലെ എംഎല്‍എ എഎന്‍ ഷംസീറിന് തന്നെ അവസരം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മ്മടത്ത് തന്നെ മത്സരിക്കാനിറങ്ങും. കണ്ണൂരിന്റെ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പി ജയരാജനെ മത്സരിപ്പിക്കണമോ എന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കുക. വടകരയില്‍ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയരാജന് പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റി വിട്ടിരിക്കുന്നത്.
Recommended Video