സീറ്റുകളെല്ലാം ജോസ് വിഭാഗത്തിന്‍റെ കൈകളിലേക്ക്; അസംതൃപ്തിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസും എല്‍ജെഡിയും മുന്നണിയിലേക്ക് വന്നത് എല്‍ഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുകയാണ്. ഇരുകക്ഷികള്‍ക്കുമായി പതിനഞ്ചിലേറെ സീറ്റുകളാണ് കണ്ടെത്തേണ്ടത്. ഇതോടെ സിപിഎം ഉള്‍പ്പടെ മുന്നണിയിലെ മിക്ക കക്ഷികള്‍ക്കും സീറ്റുകള്‍ കുറയുമെന്ന കാര്യം ഉറപ്പാണ്. സീറ്റുകള്‍ വിട്ടുനല്‍കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് സിപിഎം ഒരോ കക്ഷികളേയും ബോധ്യപെടുത്തി വരികയാണ്. ഇതില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള ചെറിയ കക്ഷികള്‍ക്ക് വലിയ നഷ്ടമാണ് ഇത്തവണ ഉണ്ടാവാന്‍ പോവുന്നതെന്നാണ് സൂചന. ഇതോടെ സീറ്റുകള്‍ ഏറ്റെടുക്കുന്നതിലെ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍.
ജനാധിപത്യ കേരള കോണ്‍ഗ്രസ്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ മുന്നണി വിട്ടു വന്നവര്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. യുഡിഎഫ് വിട്ടു വന്ന ഇവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച പരിഗണന നല്‍കുകുയം ചെയ്തിരുന്നു. നാല് സീറ്റുകളായിരുന്നു മുന്നണിയില്‍ ഇവര്‍ക്ക് ലഭിച്ചത്.
പരാജയപ്പെട്ടു
തിരുവനന്തപുരം, ചങ്ങനാശ്ശേരി, ഇടുക്കി എന്നിങ്ങനെയായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകള്‍. പ്രമുഖ നേതാക്കളായ ആന്‍റണി രാജും തിരുവനന്തപുരത്തും ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയിലും മത്സരിച്ചെങ്കിലും ഇതുള്‍പ്പടേ എല്ലാ സീറ്റിലും പരാജയപ്പെട്ടു. എങ്കിലും ഇടതുപക്ഷത്തിന്‍റെ ശക്തമായ ഘടകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ് തുടരുന്നു.
പിളർപ്പുണ്ടായത്
എന്നാല്‍ ഇതിനിടയിലാണ് കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുന്നത്. സ്ഥാപക നേതാവ് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ചു. അതേസമയം, ആന്‍റണി രാജു, കെസി ജോസഫ് തുടങ്ങിയവര്‍ ഇടതുമുന്നണിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
വലിയ കുറവ് വരുത്തും
പാര്‍ട്ടിയിലെ ഈ പിളര്‍പ്പും കൂടുതല്‍ ശക്തമായ കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതടക്കം പരിഗണിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ സീറ്റുകളില്‍ ഇത്തവണ വലിയ കുറവ് സിപിഎം വരുത്തിയേക്കുമെന്ന സൂചന തുടക്കം മുതല്‍ ശക്തമായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കുക എന്ന നിര്‍ദേശം വന്നെങ്കിലും നേതാക്കള്‍ ഇതിനെ തള്ളി.
സീറ്റ് നൽകാം
നിലവില്‍ ആന്‍റണി രാജുവിന് മാത്രം സീറ്റ് നല്‍കാം എന്ന നിലപാടിലാണ് സിപിഎം എന്നാണ് സൂചന. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇടത് മുന്നണിയില്‍ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളും ആവശ്യപ്പെടുമെന്നും ഏതാനും നേതാക്കള്‍ പോയെങ്കിലും പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്നാണ് അവകാശ വാദം.
സീറ്റ് നൽകിയേക്കും
തിരുവനന്തപുരം, ചങ്ങനാശേരി, പൂഞ്ഞാർ, ഇടുക്കി സീറ്റുകളാണ് ആവശ്യപ്പെടുക. എന്നാല്‍ മുന്നണിയിലേക്ക് വന്ന കേരള കോണ്‍ഗ്രസിന് ചങ്ങനാശ്ശേരിയും ഇടുക്കിയും കിട്ടുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. തിരുവനന്തപുരം സീറ്റ് ഏറ്റെടുത്ത് ആന്‍റണി രാജുവിന് പകരം ഏതെങ്കിലും സീറ്റ് നല്‍കാനുള്ള സാധ്യതയും സിപിഎം തേടുന്നുണ്ട്.
ചങ്ങനാശേരി മണ്ഡലത്തിൽ
പാര്‍ട്ടി ചെയര്‍മാനായ കെസി ജോസഫ് കഴിഞ്ഞ തവണ മത്സരിച്ചത് ചങ്ങനാശ്ശേരി മണ്ഡലത്തിലാണ്. ഈ സീറ്റ് ജോസ് വിഭാഗം കൊണ്ടുപോയാല്‍ പകരം കുട്ടനാട് ചോദിക്കാനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ നീക്കം. നേരത്തെ കുട്ടനാടില്‍ നിന്നുമുള്ള എംഎല്‍എ ആയിരുന്നു കെസി ജോസഫ്.
പരമാവധി മൂന്ന്
എന്നാല്‍ കുട്ടനാട് സീറ്റ് എന്‍സിപിയില്‍ നിന്നും ഏറ്റെടുത്ത് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള സാധ്യത വിരളമാണ്. ഇടുക്കി ഏറ്റെടുക്കുകയാണെങ്കില്‍ പകരം ഇരിക്കൂറാണ് ചോദ്യം. നാല് ആവശ്യപ്പെടുമെങ്കിലും പരമാവധി മൂന്ന് എങ്കിലും കിട്ടണമെന്നാണ് നേതാകള്‍ ശക്തമായി തന്നെ ആവശ്യപ്പെടുന്നത്.
ഞെട്ടിക്കാന്‍ സിപിഎം; മന്ത്രി കെകെ ശൈലജ തിരുവനന്തപുരത്തേക്ക്? മത്സരം ശിവകുമാറിനെതിരെ
തെരഞ്ഞെടുപ്പിനു മുമ്പ് അക്രമം അഴിച്ചുവിട്ട് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കം: എ വിജയരാഘവന്‍
എല്‍ഡിഎഫ് വീണ്ടും ഭരണത്തിലെത്തുമ്പോൾ പാലായുടെ വികസനം പുതിയ തലങ്ങളിലേക്ക് കടക്കും: ജോസ് കെ മാണി