വടക്കൻ കേരളം ചുമന്ന് തുടുക്കുമെന്ന് മാതൃഭൂമി; അപ്രതീക്ഷിത വിജയങ്ങളുടെ പ്രവചനം... നിലമ്പൂർ പ്രവചനം ഉപേക്ഷിച്ചു
കോഴിക്കോട്: കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്ത് വിട്ടുതുടങ്ങി. ഇതുവരെ പുറത്ത് വന്ന പ്രവചനങ്ങളില്‍ ഭൂരിഭാഗവും എല്‍ഡിഎഫിന് അനുകൂലമാണ്. ദേശീയ ചാനലുകളുടെ സര്‍വ്വേകളും പ്രവചിക്കുന്നത് കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാകുമെന്നാണ്.
വടക്കന്‍ കേരളത്തില്‍ ഇത്തവണ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നാണ് മാതൃഭൂമി ന്യൂസ്- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയതിനേക്കാള്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. മലപ്പുറം അടക്കമുള്ള ജില്ലകളില്‍ അട്ടിമറി വിജയവും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. വിശദാംശങ്ങള്‍...

ഇടത് തരംഗം
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടിട്ടുള്ളത്. ആകെ 48 നിയമസഭാ സീറ്റുകളാണ് ഈ ജില്ലകളില്‍ ഉള്ളത്. അതില്‍ 32 ഇടത്തും എല്‍ഡിഎഫിന് വിജയം പ്രവചിക്കുകയാണ് മാതൃഭൂമി ന്യൂസ്- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. യുഡിഎഫ് 12 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം.

കഴിഞ്ഞ തവണ
2016 ലെ തിരഞ്ഞെടുപ്പില്‍ ഈ 48 സീറ്റുകളില്‍ എങ്ങനെ ആയിരുന്നു വിജയം എന്ന് കൂടി നോക്കാം. 48 ല്‍ 20 സീറ്റുകളില്‍ ആയിരുന്നു എന്ന് യുഡിഎഫ് വിജയിച്ചത്. എല്‍ഡിഎഫ് വിജയിച്ചത് 28 സീറ്റിലും. എല്‍ഡിഎഫ് ഇത്തവണ സീറ്റുകള്‍ മെച്ചപ്പെടുത്തുമ്പോള്‍, യുഡിഎഫ് ഏറെ താഴെ പോകുമെന്നാണ് പ്രവചനം.

കാസര്‍ഗോഡ് എല്‍ഡിഎഫ്
കാസര്‍ഗോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തെ അതേ ഫലം തന്നെ ആവര്‍ത്തിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. മഞ്ചേശ്വരത്തും കാസര്‍ഗോഡും യുഡിഎഫ് വിജയിക്കും. ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എല്‍ഡിഎഫ് നിലനിര്‍ത്തും.

കണ്ണൂരില്‍ തരംഗം
കണ്ണൂര്‍ ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതില്‍ ഒമ്പതിടത്ത് എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന്റെ വിജയം ഒരിടത്തായി ചുരുങ്ങും. ഒരു മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സര്‍വ്വേ പ്രവചിക്കുന്നു.

പേരാവൂരില്‍ അട്ടിമറി, അഴീക്കോട് ഇഞ്ചോടിഞ്ച്
യുഡിഎഫിന്റെ സിറ്റിങ് സീറ്റായ പേരാവുരില്‍ ഇത്തവണ അട്ടിമറി നടക്കുമെന്നാണ് പ്രവചനം. സിറ്റിങ് എംഎല്‍എ ആയ സണ്ണി ജോസഫിനെ സിപിഎം സ്ഥാനാര്‍ത്ഥിയായ സക്കീര്‍ ഹുസൈന്‍ പരാജയപ്പെടുത്തു. മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റായ അഴീക്കോട് മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് വിലയിരുത്തല്‍. സിറ്റിങ് എംഎല്‍എ ആയ കെഎം ഷാജിയും സിപിഎം സ്ഥാനാര്‍ത്ഥിയായ കെവി സുമേഷും തമ്മിലാണ് ഇവിടെ നേര്‍ക്കുനേര്‍ പോരാട്ടം.

വയനാട്ടില്‍ ക്ലീന്‍ സ്വീപ്
വയനാട്ടില്‍ ഇത്തവണ മൂന്ന് സീറ്റിലും എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ മാനന്തവാടി, കല്‍പറ്റ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആയിരുന്നു ജയിച്ചിരുന്നത്. സുല്‍ത്താന്‍ബത്തേരിയില്‍ യുഡിഎഫിന്റെ സിറ്റിങ് എംഎല്‍എ ഐസി ബാലകൃഷ്ണനെ സിപിഎമ്മിന്റെ എംഎസ് വിശ്വാനാഥന്‍ പരാജയപ്പെടുത്തും.

കോഴിക്കോട്ടും ക്ലീന്‍ സ്വീപ്പ്
എല്‍ഡിഎഫ് പോലും പ്രതീക്ഷിക്കാത്ത ക്ലീന്‍ സ്വീപ്പ് ആണ് മാതൃഭൂമി ന്യൂസ്- ആക്‌സിസ് മൈ ഇന്ത്യ സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോഴിക്കോട് സൗത്തും കുറ്റ്യാടിയും ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കും എന്നാണ് പ്രവചനം. കുന്ദമംഗലത്ത് മാത്രമാണ് എല്‍ഡിഎഫിന് കനത്ത മത്സരം നേരിടേണ്ടി വരിക. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച കുന്ദമംഗലം ഇത്തവണ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നും പ്രവചിക്കുന്നു,

മലപ്പുറത്ത് അട്ടിമറികള്‍
16 നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയില്‍ ഉള്ളത്. കഴിഞ്ഞ തവണ ഇതില്‍ നാലെണ്ണത്തില്‍ ആണ് എല്‍ഡിഎഫിന് വിജയിക്കാനായത്. സിറ്റിങ് സീറ്റ് ആയ താനൂര്‍ ഇത്തവണ എല്‍ഡിഎഫ് പരാജയപ്പെടുമെന്നാണ് സര്‍വ്വേ പ്രവചനം. എന്നാല്‍ മുസ്ലീം ലീഗ് കോട്ടയായ വള്ളിക്കുന്നില്‍ ഇത്തവണ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നാണ് സര്‍വ്വേ പറയുന്നത്. അതുപോലെ പെരിന്തല്‍മണ്ണയിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. തിരൂർ മണ്ഡലത്തിലും ഇത്തവണ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്നാണ് പ്രവചനം

നിലമ്പൂരില്‍ പ്രവചനമില്ല
നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഡിസിസി അധ്യക്ഷനും ആയ വിവി പ്രകാശ് ഹൃദയാഘാതം മൂലം അന്തരിച്ച സാഹചര്യത്തില്‍ മണ്ഡലത്തിലെ സര്‍വ്വേ ഫലം പുറത്ത് വിട്ടിട്ടില്ല. സിറ്റിങ് എംഎല്‍എ ആയ പിവി അന്‍വര്‍ ആണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications