യുഡിഎഫ് മുഖ്യമന്ത്രി ആര്? തർക്ക പരിഹാരത്തിന് ഹൈക്കമാന്റ്.. രാഹുൽ ഗാന്ധി നേരിട്ട് ഇടെപെടുന്നു
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭരണതുടർച്ച ലഭിച്ചാൽ പിണറായി വിജയൻ തന്നെയാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ യുഡിഎഫിനാണ് ഭരണം ലഭിക്കുന്നതെങ്കിലോ? പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മത്സരിക്കാനിറങ്ങുന്നതോടെ ഇരുവരും സ്ഥാനത്തിനായി ചരടുവലിക്കുമെന്ന കാര്യം വ്യക്തമാണ്. അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തർക്കം ഉടലെടുക്കാതിരിക്കാൻ കേരളത്തിൽ തന്ത്രപൂർവ്വം ഇടപെട്ടിരിക്കുകയാണ് ഹൈക്കമാന്റ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക്
യുഡിഎഫിന് അധികാരം ലഭിച്ചാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടത്. എന്നാൽ ചെന്നിത്തലയ്ക്ക് ഒപ്പം തന്നെ ഉമ്മൻചാണ്ടിയുടെ പേരും മുഖ്യമന്ത്രി ചർച്ചകളിൽ സജീവമാണ്. ഉമ്മൻചാണ്ടിയെ ഉയർത്തിക്കാട്ടിയുള്ള ചർച്ചകൾ കോണ്ഗ്രസിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാണ്.
ഹൈക്കമാന്റിന്റെ കണക്ക് കൂട്ടൽ
ഉമ്മൻചാണ്ടിയെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യങ്ങൾ ഘടകക്ഷികളും ഉന്നയിച്ചിരുന്നു. യുഡിഎഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദങ്ങൾ ഉയരുമെന്ന നിഗമനം ഹൈക്കമാന്റിനുണ്ട്. ഇതോടെ ഗ്രൂപ്പ് പോര് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ട് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിർദ്ദേശമാണ് ഹൈക്കമാന്റ് നൽകിയിരിക്കുന്നത്.
തർക്കം ഇല്ലാതിരിക്കാൻ
അത്തരം ഒരു തർക്കം ഉടലെടുക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളാണ് ഹൈക്കമാന്റ് മുന്നോട്ട് വെയ്ക്കുന്നത്. നേരത്തേ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് കനത്ത തലവേദന സൃഷ്ടിച്ചിരുന്നു. 15 വർഷത്തിന് ശേഷം അധികാരം പിടിച്ച മധ്യപ്രദേശിൽ അധികാരം നഷ്ടപ്പെടാനുണ്ടായപ്രധാന കാരണം തന്നെ ജ്യോതിരാദിത്യ സിന്ധ്യയും മുതിർന്ന നേതാവ് കമൽനാഥും തമ്മിൽ മുഖ്യമന്ത്രി കസേരയ്ക്കായി ഉടലെടുത്ത തർക്കമായിരുന്നു.
മധ്യപ്രദേശിൽ സംഭവിച്ചത്
സംഭവത്തിൽ കോൺഗ്രസുമായി ഇടഞ്ഞ് സിന്ധ്യ പാർട്ടി വിടുന്ന അവസ്ഥ പോലുമുണ്ടായി. സമാന സാഹചര്യമായിരുന്നു രാജസ്ഥാനിലും കോൺഗ്രസ് നേരിട്ടത്. അവിടെ മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലായിരുന്നു തർക്കം. പിന്നീട് ഹൈക്കമാന്റ് ഇടപെട്ട് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കി.
കരുതലോടെ ഹൈക്കമാന്റ്
എന്നാൽ പിന്നീട് ഗെഹ്ലോട്ടിനെതിരെ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ കലാപക്കൊടി ഉയർത്തിയ സാഹചര്യവും ഉണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ കേരളത്തിലും ആവർത്തിക്കാതിരിക്കാനാണ് ഹൈക്കമാന്റ് കരുതലോടെ ഇടപെടുന്നത്.
രാഹുൽ ഗാന്ധി നേരിട്ടിറങ്ങും
ഇക്കുറി രാഹുൽ ഗാന്ധി നേരിട്ടായിരിക്കും പ്രശ്നങ്ങളിൽ ഇടപെടുക. അനാരോഗ്യ മൂലം സോണിയ ഗാന്ധി പാർട്ടി കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. രാഹുലിനൊപ്പം സംസ്ഥാനത്തേക്കുള്ള മുതിർന്ന നിരീക്ഷകനായി നിയോഗിക്കപ്പെട്ട രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്,കെസി വേണുഗോപാൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ചർച്ചകൾ നയിക്കും.
രണ്ടുപേരും യോഗ്യർ
രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുപോലെ യോഗ്യരാണെന്ന് നേതൃത്വം കരുതുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോൺഗ്രസിന് ഇല്ലെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.
പിന്തുണ ആർക്ക്
എന്നാൽ തർക്കം ഉടലെടുത്താൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നയാൾക്കാകും ആ പദവി നൽകുകയെന്നാണ് ഹൈക്കമാന്റും പറയുന്നത്. അതേസമയം തർക്കം മുറുകിയാൽ സമാവയ സ്ഥാനാർത്ഥിയായി ഹൈക്കമാന്റ് തന്നെ പരിഗണിച്ചേക്കുമെന്ന സാധ്യത കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കരുതുന്നുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിൽ
ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി വടകരയിൽ നിന്ന് മത്സരിക്കാതിരുന്നത് ഈയൊരു ലക്ഷ്യം വെച്ചാണ്. നിലവിൽ കൊയിലാണ്ടി സീറ്റിൽ നിന്ന് മുല്ലപ്പള്ളി മത്സരിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് അദ്ദേഹം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി; വൈജ്ഞാനിക വിസ്ഫോടനത്തിന് കേരളം കാതോർക്കുകയാണെന്ന് ജലീൽ
മമതയുടെ കൗണ്ടര് അറ്റാക്ക്, ശതാബ്ദി ടിഎംസി വിടില്ല, ബിജെപിക്ക് ഷോക്ക്, ഇനി 2 വെല്ലുവിളി!!