മുസ്ലിം ലീഗിനെ കൂടെ ചേര്‍ക്കുമോ? ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും രണ്ടഭിപ്രായം... ഒരു ചര്‍ച്ചയുമില്ല
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയ ചര്‍ച്ചയാണ് ബിജെപിയില്‍ നടക്കുന്നത്. മുസ്ലിം ലീഗിനെ ഉപാധികളോടെ ബിജെപിക്കൊപ്പം ചേര്‍ക്കാന്‍ തയ്യാറാണ് എന്നാണ് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. മുസ്ലിം ലീഗുമായി ഒരു ചര്‍ച്ചയും തങ്ങള്‍ നടത്തില്ലെന്നാണ് ഇതിനോട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. ഈ വിവാദത്തില്‍ ഏറെ രസകരമായ ഒരു വശം, മുസ്ലിം ലീഗ് നേതാക്കള്‍ ഇക്കാര്യം അറിയുക പോലുമില്ല എന്നതാണ്.
എന്‍ഡിഎയിലേക്ക് ആര് വന്നാലും സ്വീകരിക്കും. മുസ്ലിം ലീഗ് വന്നാലും സ്വീകരിക്കും. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ദേശീയധാര സ്വീകരിച്ച് വന്നാല്‍ അവരെ അംഗീകരിക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. ഈ വഴിയില്‍ ലീഗ് ആലോചിച്ചാല്‍ മുസ്ലിം ലീഗ് നേതൃത്വത്തിനും മുസ്ലിം സമൂഹത്തിനും ഗുണമാണ് എന്നും അവര്‍ പറഞ്ഞു. ബിജെപിക്ക് മറ്റു മതസ്ഥരോട് വിരോധമില്ല. കശ്മീരില്‍ ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സുമായി ബിജെപി സഖ്യമുണ്ടാക്കിയ കാര്യവും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍
ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് കെ സുരേന്ദ്രന്‍ മറിച്ചുള്ള അഭിപ്രായം പറഞ്ഞത്. മുസ്ലിം ലീഗുമായി ഒരു ചര്‍ച്ചയും ബിജെപി നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി സിപിഎം ചര്‍ച്ച നടത്തും. ഞങ്ങള്‍ അതിന് തയ്യാറല്ല. ശോഭാ സുരേന്ദ്രന്റെ പ്രസ്താവന കേട്ടിട്ട് മറുപടി നല്‍കാമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
ബിജെപിയില്‍ കെ സുരേന്ദ്രന്റെ അപ്രമാദിത്വത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു ശോഭാ സുരേന്ദ്രന്‍. മാസങ്ങളോളം പാര്‍ട്ടി സംസ്ഥാന നേതാക്കളുമായി അവര്‍ ഉടക്കി നിന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന് ശേഷമാണ് ശോഭ വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മല്‍സരിക്കാനില്ല എന്നാണ് ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചത് എന്നാണ് വിവരം.
അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം