ആര്‍എസ്പി എല്‍, സ്കറിയ തോമസ് വിഭാഗം, കേരള കോണ്‍ഗ്രസ് ബി; സമീപകാല കേരളം കണ്ട 9 'വന്‍' പിളര്‍പ്പുകള്‍
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ചെറുതും വലുതുമായ പല രാഷ്ട്രീയ നീക്കങ്ങള്‍ക്കുമാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടികളിലേക്ക് പുതുതായി അംഗത്വം എടുക്കുന്ന പ്രമുഖര്‍, സീറ്റ് വിഭജനത്തിലെ തര്‍ക്കം, മുന്നണി മാറ്റം, പാര്‍ട്ടികളിലേ പിളര്‍പ്പ് അങ്ങനെ തടങ്ങി കേരള രാഷ്ട്രീയ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവം ശ്രദ്ധേയം രാഷ്ട്രീയ പാര്‍ട്ടികളില്‍ രൂപപ്പെട്ടിരിക്കുന്ന പിളര്‍പ്പുകളാണ്. ചെറുതും വലുതുമായി നിരവധി പിളര്‍പ്പുകളാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
പിളര്‍പ്പിന്റെ ആശാന്
സമീപകാലത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിളര്‍പ്പിന് തുടക്കം കുറിച്ചത് പിളര്‍പ്പുകളുടെ ആശാനായാ കേരള കോണ്‍ഗ്രസ് എം ആണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ പിളര്‍പ്പ്. കെഎം മാണിയുടെ നിര്യാണത്തിന് പിന്നാലെ പാര്‍ട്ടിയുടെ അധികാരത്തിന് വേണ്ടി ജോസ് കെ മാണിയും പിജെ ജോസഫും തമ്മില്‍ രൂപ്പെട്ട തര്‍ക്കമാണ് പിളര്‍പ്പിലേക്ക് നയിച്ചത്.
ജോസഫ് വിഭാഗം യുഡിഎഫില്‍
ദീര്‍ഘനാളത്തെ കോടതി വ്യവഹാരങ്ങള്‍ക്ക് വരെ സാക്ഷ്യം വഹിച്ച തര്‍ക്കങ്ങളില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കിട്ടുകയും ചെയ്തു. ഇതിനിടയില്‍ ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് മാറുകയും ചെയ്തു. ജോസഫ് വിഭാഗം യുഡിഎഫില്‍ തുടര്‍ന്നു. ജോസ് കെ മാണിയുടെ മുന്നണി മാറ്റം തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നല്‍കുകയും ചെയ്തു.
മാണി സി കാപ്പനും എന്‍സിപിയും
കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനമാണ് എന്‍സിപിയെ പിളര്‍പ്പിലേക്ക് നയിച്ചത്. പാലാ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എന്‍സിപി ഒന്നാകെ ഇടതുമുന്നണി വിടുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്. എന്നാല്‍ ദേശീയ നേതൃത്വം ഇടതുമുന്നണിയില്‍ ഉറച്ച് നില്ക്കാന് തീരുമാനിച്ചതോടെ മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മാത്രം മുന്നണി വിടുകയായിരുന്നു.
കാപ്പന്റെ പുതിയ പാര്‍ട്ടി
ഇടതുമുന്നണി വിട്ട മാണി സി കാപ്പന് പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫ് ഘടകക്ഷിയാകാനുള്ള നീക്കത്തിലാണ്. അധികം താമസിയാതെ തന്നെ പാര്‍ട്ടി രൂപീകരണം ഉണ്ടാവുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്നും ചില നേതാക്കളും അദ്ദേഹത്തോടൊപ്പം പാര്‍ട്ടിയും മുന്നണിയും വിട്ടിട്ടുണ്ട്. മൂന്ന് സീറ്റുകളാണ് യുഡിഎഫില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത്.
ജെഡിഎസിലെ പിളര്‍പ്പ്
വടകര എംഎല്‍എയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സികെ നാണുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടിയില്‍ വിമത നീക്കം തുടങ്ങിയതോടെയാണ് ജെഡിഎസിലെ പ്രശ്നങ്ങള്‍ ഉടലെടുത്ത് തുടങ്ങിയത്. ഈ തര്‍ക്കത്തിനൊടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടി വിടുകയും യുഡിഎഫിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
ജോര്‍ജ് തോമസ് വിഭാഗം
ദേശീയ അധ്യക്ഷന്‍ ദേവഗൗഡ സമീപകാലത്തായി സ്വീകരിച്ച് വരുന്ന ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് തങ്ങളുടെ രാജിയെന്നാണ് ജോര്‍ജ് തോമസ് പറയുന്നത്. സികെ നാണു ഉള്‍പ്പടേയുള്ള നേതാക്കളും തങ്ങളുടെ കൂടെ വരുമെന്നും ഇവര്‍ അവകാശപ്പെട്ടു. യുഡിഎഫുമായി സഹകരിക്കുന്ന തമ്പാന് ജോസഫിന്റെ ഉള്‍പ്പടേയുള്ള മുന്ന് വിഭാഗം ദളുകളേയും ഒരുമിച്ച് ഒരു പാര്‍ട്ടിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
ബിഡിജെഎസില്‍ ബിജെഎസ്
ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് പിളര്‍ന്നും ഒരു വിഭാഗം യുഡിഎഫിന്റെ ഭാഗമായി. ഭാരതീയ ജന സേന എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് ഒരു വിഭാഗം ബിഡിജെഎസ് നേതാക്കള്‍ യുഡിഎഫില്‍ എത്തിയത്. മുൻ ബിഡിജെഎസ് നേതാവ് എൻ.കെ.നീലകണ്ഠനാണ് ബിജെഎസ് പ്രസിഡന്റ്. എൻ കെ നീലകണ്ഠൻ , വി ഗോപകുമാർ എന്നിവരാണ് മറ്റ് പ്രമുഖ നേതാക്കള്‍.
കേരള കോണ്‍ഗ്രസ് ബി
കെബി ഗണേഷ് കുമാറിനോടുള്ള എതിര്‍പ്പാണ് കേരള കോണ്‍ഗ്രസ് ബിയിലെ പിളര്‍പ്പിന് ഇടയാക്കിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മധു എണ്ണയ്ക്കാട്, ജനറൽ സെക്രട്ടറി നജീം പാലക്കണ്ടി എന്നിവരുടെ നേതൃത്വത്വത്തില്‍ രണ്ട് പിളര്‍പ്പുകളാണ് കേരള കോണ്‍ഗ്രസ് ബിയില്‍ ഉണ്ടായിട്ടുള്ളത്. മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇടതു മുന്നണിക്കൊപ്പം തുടരുമ്പോള്‍ നജീം പാലക്കണ്ടി വിഭാഗം യുഡിഎഫിലേക്ക് മാറി. മധു എന്‍സിപിയുമായി നജീം മാണി സി കാപ്പനുമായും ചര്‍ച്ചകള്‍ നടത്തുവെന്നാണ് സൂചന.
കോവൂര്‍ കുഞ്ഞുമോന്റെ പാര്‍ട്ടി
പി എസ് സി അഗംത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി എല്ലിലെ പിളര്‍പ്പിന് ഇടയാക്കിയത്. കുഞ്ഞുമോന് കുന്നത്തൂരില്‍ വീണ്ടും സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് വിജയരാഘവന് കത്ത് നല്‍കിയതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബലദേവിനെ കുഞ്ഞുമോന് പുറത്താക്കി. എന്നാല്‍ തന്നെ പുറത്താക്കാന്‍ കുഞ്ഞുമോന് കഴിയില്ലെന്നാണ് ബലദേവിന്റെ വാദം.
സ്കറിയ തോമസ് വിഭാഗത്തില്‍
എല്‍ഡിഎഫിന്റെ ഭാഗമായ സ്കറിയ തോമസ് വിഭാഗത്തിലാണ് മറ്റൊരു പിളര്‍പ്പ് ഉണ്ടായത്. സംസ്ഥാന വൈസ് ചെയര്മാന് ഡീക്കന്‍ തോമസ് കയ്യത്രയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിട്ടത്. കേരള കോണ്‍ഗ്രസ് ബി ക്ക് ഒപ്പം ചേര്‍ന്ന് പ്രവത്തിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. സ്കറിയ തോമസിന് ഇത്തവണ സീറ്റ് നല്‍കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ജോണി നെല്ലൂരും ഫ്രാന്‍സിസ് ജോര്‍ജും
കേരള കോണ്‍ഗ്രസ് ജേക്കബ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളും അടുത്തിടെ പിളര്‍പ്പുകള്‍ക്ക് സാക്ഷ്യം വിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവായ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുകയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളും ജോസഫ് വിഭാഗത്തില്‍ ലയിച്ചു.
ഹോട്ട്
ലുക്കില്‍
നേഹ
ശര്‍മ്മ-ചിത്രങ്ങള്‍
കാണാം