ഇടതില്‍ നേട്ടം കൊയ്യാന്‍ ജോസ്; 13 സീറ്റുകള്‍ ലഭിച്ചേക്കും; യുഡിഎഫില്‍ ജോസഫിന് 8 സീറ്റുകള്‍ മാത്രമെന്ന്
കോട്ടയം: പാര്‍ട്ടി പിളര്‍ന്ന് രണ്ട് മുന്നണികളിലായ കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് കിട്ടും എന്ന കാര്യത്തിലെ ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സീറ്റുകള്‍ വാങ്ങിയെടുക്കാനുള്ള ശ്രമം ഇരുവിഭാവങ്ങളും തങ്ങളുടെ മുന്നണികളില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പുതുതായി വന്ന കേരള കോണ്‍ഗ്രസ് എമ്മിന് എത്ര സീറ്റുകള്‍ നല്‍കണം എന്ന് ആലോചിക്കുമ്പോള്‍ കൂടെ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫിന് എത്ര സീറ്റുകള്‍ കുറച്ച് നല്‍കാം എന്നതാണ് യുഡിഎഫിലെ ആലോചന.
കഴിഞ്ഞ തവണ മത്സരിച്ചത്
കഴിഞ്ഞ തവണ യുഡിഎഫിന്‍റെ ഭാഗമായി നിന്നുകൊണ്ട് 15 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്നത്. പാലാ (കോട്ടയം), ചങ്ങനാശേരി (കോട്ടയം), കാഞ്ഞിരപ്പള്ളി (കോട്ടയം) , കടുത്തുരുത്തി (കോട്ടയം), ഏറ്റുമാനൂർ (കോട്ടയം) , പൂഞ്ഞാർ (കോട്ടയം), തൊടുപുഴ (ഇടുക്കി), ഇടുക്കി (ഇടുക്കി) തിരുവല്ല (പത്തനംതിട്ട) , കുട്ടനാട് (ആലപ്പുഴ ) , കോതമംഗലം (എറണാകുളം ), ഇരിങ്ങാലക്കുട (തൃശൂർ), ആലത്തൂർ (പാലക്കാട് ) പേരാമ്പ്ര (കോഴിക്കോട് ), തളിപ്പറമ്പ് (കണ്ണൂർ ) എന്നിവയായിരുന്നു സീറ്റുകള്‍.
കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും
പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഇടുക്കി, കാഞ്ഞിരപ്പള്ളി എന്നിങ്ങനെ 5 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ പത്തിടത്ത് പരാജയപ്പെട്ടു. ഉപതിരഞ്ഞെടുപ്പില്‍ പാലായും കേരള കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. എല്‍ഡിഎഫില്‍ 12 അല്ലെങ്കില്‍ പതിമൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പ്രതീക്ഷ. ഇതിനായുള്ള നീക്കങ്ങള്‍ അവര്‍ ശക്തമാക്കിയിട്ടുണ്ട്.
മധ്യകേരളത്തില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ മുന്നണിക്ക് മികച്ച വിജയം നേടാനായത് ഉയര്‍ത്തിക്കാട്ടിയാണ് കൂടുതല്‍ സീറ്റിനായുള്ള അവകാശവാദം അവര്‍ ശക്തമാക്കുന്നത്. അര്‍ഹിക്കുന്ന പരിഗണന ഉണ്ടാവുമെന്ന സൂചന സിപിഎമ്മും നല്‍കിയതോടെ നേതാക്കളില്‍ ആത്മവിശ്വാസം കൂടുതലാണ്. ജോസിനും കൂട്ടര്‍ക്കും കോട്ടയത്ത് തന്നെ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാണ് ഇടതുപക്ഷത്തിന്‍റെ ആലോചന.
പിസി ജോര്‍ജിനെ വീഴ്ത്താന്‍
മാണി സി കാപ്പന്‍ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നുണ്ടെങ്കിലും പാലാ സീറ്റ് എന്‍സിപിയില്‍ നിന്നും ഏറ്റെടുത്ത് കേരള കോണ്‍ഗ്രസിന് നല്‍കും. ഇതിന് പുറമെ കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ സീറ്റുകള്‍ കൂടി അവര്‍ക്ക് ലഭിച്ചേക്കും. കാഞ്ഞിരപ്പള്ളി സിപിഐ സീറ്റാണെങ്കിലും സീറ്റ് വിട്ടുനല്‍കാന്‍ അവരും സമ്മതം മൂളിയിട്ടുണ്ട്. പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ വീഴ്ത്താന്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
റോഷി വിജയിച്ച ഇടുക്കിയും
റോഷി അഗസ്റ്റിന്‍ വിജയിച്ച ഇടുക്കി സീറ്റും അവര്‍ക്ക് നല്‍കും. പത്തനംതിട്ടയില്‍ റാന്നിയാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. അഞ്ച് തവണ സിപിഎമ്മിലെ രാജു അബ്രഹാം വിജയിച്ച മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ വരെ കേരള കോണ്‍ഗ്രസ് എം കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരും പിറവും കൂടി അവര്‍ക്ക് ലഭിച്ചേക്കും.
ചാലക്കുടി ലക്ഷ്യം
തൃശൂര്‍ ജില്ലയില്‍ ബിഡി ദേവസ്സിയിലൂടെ മൂന്ന് തവണ സിപിഎം വിജയിക്കുന്ന ചാലക്കുടിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ലക്ഷ്യം. എന്നാല്‍ ഇത് വിട്ടു നല്‍കുന്നതില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്. മലബാറില്‍ രണ്ട് സീറ്റുകള്‍ ലഭിച്ചേക്കും. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിന് പകരം ഇരിക്കൂറിനാണ് സാധ്യത. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി ഏകദേശം ഉറപ്പിച്ച തരത്തിലാണ് പ്രവര്‍ത്തനം.
തൊടുപുഴയില്‍
തൊടുപുഴയില്‍ പിജെ ജോസഫിനെതിരെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന അഭിപ്രായം സിപിഎം ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജില്ലയില്‍ ഇടുക്കിക്ക് പുറമെ രണ്ടമതൊരു മണ്ഡലം കൂടി കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും. പാലാ തന്നെയാണ് ജോസ് കെ മാണി ലക്ഷ്യം വെക്കുന്നതെങ്കിലും കടുത്തുരുത്തിയും പരിഗണിച്ച് കൂടായ്കയില്ല.
കടുത്തുരുത്തിയില്‍
പാലായേക്കാള്‍ സുരക്ഷിതമായ മണ്ഡലമായാണ് കേരള കോണ്‍ഗ്രസ് കടുത്തുരുത്തിയെ കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലായേക്കാള്‍ ഭൂരിപക്ഷം ഇടതുമുന്നണിക്ക് കടുത്തുരുത്തിയിലുണ്ട്. കടുത്തുരുത്തിയിൽ ജോസ് മത്സരിച്ചാൽ ഇടുക്കിയിൽ നിന്നു റോഷി അഗസ്റ്റിൻ പാലായിൽ വന്നേക്കും. അങ്ങനെയെങ്കില്‍ ഇടുക്കിയില്‍ പുതുമുഖത്തെ പരിഗണിക്കും.
പിജെ ജോസഫിന്‍റെ ആവശ്യം
യുഡിഎഫില്‍ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് തന്നെ വേണമെന്നാണ് മറുവശത്ത് പിജെ ജോസഫിന്‍റെ ആവശ്യം. 15 ല്‍ ഒരു സീറ്റ് പോലും കുറയാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. എന്നാല്‍ ഏഴ് അല്ലെങ്കില്‍ എട്ട് സീറ്റുകള്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം എന്നീ സീറ്റുകള്‍ ജോസഫിന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു.
ഇരിങ്ങാലക്കുടയും തിരുവല്ലയും
പാര്‍ട്ടിയുമായുള്ള തര്‍ക്കത്തില്‍ ജോസ് വിഭാഗത്തില്‍ നിന്നും ജോസഫ് പക്ഷത്തേക്ക് എത്തിയ സിഎഫ് തോമസ് മത്സരിച്ച് വിജയിച്ച ചങ്ങനാശ്ശേരി, തോമസ് ഉണ്ണിയാടനും ജോസഫ് എം പുതുശ്ശേരിയും മത്സരിച്ച് പരാജയപ്പെട്ട ഇരിങ്ങാലക്കുട തിരുവല്ല സീറ്റുകളും ജോസഫ് ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ 7 സീറ്റ് ഉറപ്പായും അവകാശപ്പെടാം....
ഇടുക്കി സ്റ്റീഫന്‍ ജോര്‍ജിന്
ഇതിന് പുറമെ ഇടുക്കി സീറ്റ് സ്റ്റീഫന്‍ ജോര്‍ജിനായും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓരോ സീറ്റും ജോസഫ് അധികം ചോദിക്കുന്നു. മലബാറില്‍ ഒരു സീറ്റും പാര്‍ട്ടി ലക്ഷ്യമിട്ടുണ്ട്. പിസി ജോര്‍ജ് യുഡിഎഫില്‍ എത്തിയില്ലെങ്കില്‍ പൂഞ്ഞാറില്‍ മത്സരിക്കാനും ജോസഫ് വിഭാഗത്തിന് ആഗ്രഹമുണ്ട്. ഏത് സാഹചര്യത്തിലും പത്ത് മുതല്‍ പതിനൊന്ന് സീറ്റുകള്‍ വരെ ലഭിക്കണമെന്നാണ് ജോസഫ് യുഡിഎഫിനോട് ആവശ്യപ്പെടുന്നത്.
Recommended Video
ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?