റാന്നിയില്‍ എന്‍എം രാജുവിനെ ഇറക്കാന്‍ കേരള കോണ്‍ഗ്രസ്, ചാലക്കുടിയും നേടിയെടുത്ത് ജോസ്!!
തിരുവനന്തപുരം: എല്‍ഡിഎഫില്‍ വീണ്ടും ഗ്ലാമര്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന്. റാന്നിയിലെ സീറ്റില്‍ പ്രതിഷേധം പുകയുമ്പോഴും അതെല്ലാം തണുപ്പിച്ച് ഗംഭീര സ്ഥാനാര്‍ത്ഥിയെയും ജോസ് കെ മാണി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. ഇവിടെ എസ്എന്‍ഡിപിയുടെ അടക്കം പിന്തുണ ഉറപ്പിക്കാനുള്ള നീക്കമാണ് ജോസ് നടത്തുന്നത്. ഇനിയും രണ്ട് സീറ്റിലെ തര്‍ക്കം അവസാനിച്ചിട്ടില്ല. എല്‍ഡിഎഫില്‍ ഇത്തവണ ഏറ്റവും നേട്ടമുണ്ടാക്കുന്ന കക്ഷിയായി കേരള കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്.
തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
ചാലക്കുടിയും നേടിയെടുത്തു
ചാലക്കുടി സീറ്റും കേരള കോണ്‍ഗ്രസിന് നല്കാന് സിപിഎം തീരുമാനിച്ചിരിക്കുകയാണ്. അമ്പരിപ്പിക്കുന്ന തീരുമാനമാണ് ഇത്. സിപിഎമ്മുമായി നടത്തിയ ഉഭയ ചര്‍ച്ചയെ തുടര്‍ന്നാണ് ജോസിന് അനുകൂലമായി തീരുമാനമുണ്ടായത്. പെരുമ്പാവൂരിനും ചങ്ങനാശ്ശേരിക്കുമായിട്ടാണ് ജോസ് ഇനി സമ്മര്‍ദം ചെലുത്തുന്നത്. കോട്ടയത്ത് നാല് സീറ്റുകളാണ് ജോസ് പക്ഷത്തിന് കിട്ടിയത്. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസ് എം മത്സരിക്കും.
നോട്ടം പന്ത്രണ്ട് സീറ്റില്‍
ജോസ് കെ മാണി 12 സീറ്റാണ് സിപിഎമ്മിനോട് ആവശ്യപ്പെട്ടത്. വിചാരിച്ച സീറ്റുകളില്‍ പലതും അവര്‍ നേടിയെടുത്തിട്ടുണ്ട്. ഇടുക്കി, തൊടുപുഴ എന്നീ സീറ്റുകള്‍ ഇടുക്കി ജില്ലയിലും പത്തനംതിട്ടയില്‍ റാന്നിയും, കണ്ണൂരില്‍ ഇരിക്കൂറും കോഴിക്കോട്ട് കുറ്റ്യാടിയും തൃശൂരില്‍ ചാലക്കുടിയുമാണ് നിലവില്‍ കേരളാ കോണ്‍ഗ്രസ് എം മത്സരിക്കാന്‍ ഉറപ്പിച്ച മണ്ഡലം. പെരുമ്പാവൂര്‍ ഇത്തവണ സിപിഎം വിട്ടുനല്‍കുമോ എന്നറിയില്ല. സിപിഎമ്മിനും കോണ്‍ഗ്രസിനും സ്വാധീനമുള്ള മണ്ഡലമാണ് ഇത്. ചങ്ങനാശ്ശേരി സീറ്റിനായി സിപിഐയും രംഗത്തുണ്ട്.
ഇടുക്കിയിലെ പ്രതീക്ഷ
ഇടുക്കിയില്‍ ഇത്തവണ സാന്നിധ്യം വര്‍ധിപ്പിക്കാമെന്ന മോഹത്തിലാണ് സിപിഎം. ജോസിന് പ്രതീക്ഷിച്ച സീറ്റ് തന്നെ നല്‍കുന്നതും ഈ നേട്ടം മുന്നില്‍ കണ്ടാണ്. ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളില്‍ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ദേവികുളം, പീരുമേട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ല. ജോസിന് സ്വാധീനമുള്ള ജില്ലയാണ് ഇടുക്കി. ഹൈറേഞ്ച് മേഖലകളാണ് സിപിഎം ഉന്നമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ ജയം ജോസ് പക്ഷത്തിന് കൂടി അര്‍ഹതപ്പെട്ടതായിരുന്നു. തൊടുപുഴയും ഇടുക്കിയും അവര്‍ക്ക് നല്‍കിയത് തന്നെ ആധിപത്യം മുന്നില്‍ കണ്ടാണ്. ഒപ്പം ക്രൈസ്തവ വോട്ടിലും സിപിഎം നോട്ടമിടുന്നുണ്ട്.
റാന്നിയില്‍ ആരിറങ്ങും
റാന്നിയില്‍ എന്‍എം രാജുവിനെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. സീറ്റ് കിട്ടിയതോടെ രാജുവിനെ പ്രചാരണ രംഗത്ത് സജീവമാക്കാനാണ് ശ്രമം. റാന്നിയില്‍ നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. റാന്നി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് പ്രതിനിധി പ്രസിഡന്റായത് ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ അന്തര്‍ധാര തുടര്‍ന്നേക്കും. അതുകൊണ്ടാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് പ്രതിനിധിക്കെതിരെ എല്‍ഡിഎഫോ കേരളാ കോണ്‍ഗ്രസോ നടപടിയെടുക്കാതിരുന്നത്.
സഹായം ഇങ്ങനെ
ഇവിടെ എസ്എന്‍ഡിപിയുടെ സഹായം ജോസിന് ലഭിക്കും. അതുകൊണ്ട് കൂടിയാണ് ബിജെപി എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തയ്യാറാവുന്നത്. ഇതിലൂടെ സീറ്റ് ഉറപ്പിക്കാനും ജോസ് പക്ഷത്തിന് സാധിക്കും. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനമുണ്ടായിട്ടും റാന്നി പഞ്ചായത്ത് പ്രസിഡന്റ് ഇതുവരെ രാജിവെച്ചിട്ടില്ല. സിപിഐയും സിപിഎമ്മിലെ ഒരു വിഭാഗവും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പിലാണ്. റാന്നി പഞ്ചായത്തില്‍ ഈ എതിര്‍പ്പുകളിലാണ് യുഡിഎഫിനും കോണ്‍ഗ്രസിനും പ്രതീക്ഷയുള്ളത്. പക്ഷേ ജോസ് പക്ഷവും സിപിഎമ്മും ചേരുമ്പോള്‍ പരാജയപ്പെടുത്തുക കഠിനമായ കാര്യമാവും.
സിപിഎം കലിപ്പില്‍
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് റാന്നി. ഇത് വിട്ടുകൊടുത്തതില്‍ ജില്ലാ നേതൃത്വം കടുത്ത നീരസത്തിലാണ്. സിപിഎം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് ഇവര്‍ പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് വരുന്നതോടെ റാന്നി സീറ്റില്‍ എല്‍ഡിഎഫിന്റെ സാധ്യത മങ്ങിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തുന്നത്. സംസ്ഥാന സമിതിയെ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് അറിയിക്കും. ഇവരുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജോസ് തന്നെ നേരിട്ടിറങ്ങുമെന്നാണ് സൂചന.
Recommended Video
റാന്നിയില്‍ പ്രശ്നങ്ങളില്ല
റാന്നിയില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗമായ അനന്തഗോപന്‍ പറയുന്നു. ജോസ് പക്ഷത്തെ വിജയിപ്പിക്കാന്‍ റാന്നിയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനം തന്നെ നടത്തുമെന്ന് അദ്ദേഹം പറയുന്നു. അനുഭാവികള്‍ സ്വന്തം നിലയ്ക്കുള്ള അഭിപ്രായമാണ് പറയുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും എല്‍ഡിഎഫ് തൂത്തുവാരുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 വര്‍ഷം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് റാന്നി. അതേസമയം ജോസിന് വിജയസാധ്യതയുള്ള സീറ്റ് തന്നെ ലഭിക്കുന്നതില്‍ പിണറായിയുടെ താല്പര്യവും ഉണ്ടായിരുന്നു.
ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ