ജോര്‍ജിനെതിരെ സെബാസ്റ്റിയന് കുളത്തിങ്കല്‍, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍, രണ്ടും കല്‍പ്പിച്ച് ജോസ്!!
കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥികളില്‍ ഏകദേശം തീരുമാനമാകുന്നു. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം പിജെ ജോസഫിനെതിരെയും പിസി ജോര്‍ജിനെതിരെ അതിശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഇറക്കുന്നത്. ഇവരുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിനാണ് ജോസ് പക്ഷം ഒരുങ്ങുന്നത്. ജോസഫിനെതിരെ കഴിഞ്ഞ തവണ അദ്ദേഹത്തിനായി പ്രചാരണത്തിനായി ഇറങ്ങിയ നേതാവിനെ തന്നെ ഇറക്കുമെന്ന് ജോസ് വ്യക്തമാക്കിയതാണ്.
പാലായില്‍ ജോസ് തന്നെ
പാലായില്‍ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച കാര്യമാണ്. മണ്ഡലം മാറുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നെങ്കിലും സിപിഎം വേണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇടുക്കിയില്‍ റോഷി അഗസ്റ്റിന് തന്നെ മത്സരിക്കും. ഈ രണ്ട് സീറ്റുകളുമാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ഉറച്ച സീറ്റുകള്‍. കടുത്തുരുത്തി സീറ്റിലേക്ക് അഞ്ച് പേരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. പത്ത് സീറ്റിലേക്കാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.
വിട്ടുകൊടുത്ത സീറ്റുകള്‍
സിപിഎം മത്സരിച്ചിരുന്ന പൂഞ്ഞാര്‍, റാന്നി കുറ്റ്യാടി സീറ്റുകളാണ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കുന്നത്. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍ എന്നീ സീറ്റുകളുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്. കോട്ടയത്ത് ചങ്ങനാശ്ശേരി കൂടി കേരള കോണ്‍ഗ്രസ് ചോദിച്ചിട്ടുണ്ട്. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്തതിനാല്‍ ചങ്ങനാശ്ശേരി തങ്ങള്‍ക്ക് വേണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയം ഇങ്ങനെ
ഓരോ മണ്ഡലത്തിലെയും മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായി മൂന്നംഗ സമിതി ചര്‍ച്ച നടത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, അലക്സ് കോഴിമല, വിപി ജോസഫ് എന്നിവരാണ് കോട്ടയത്ത് സീറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നത്. ഇതിലാണ് ശക്തരായ സ്ഥാനാര്‍ത്ഥികളെ എതിരാളികള്‍ക്കെതിരെ ഇറക്കണമെന്ന് തീരുമാനിച്ചത്. പിസി ജോര്‍ജ് ജോസിനെ വെല്ലുവിളിച്ച സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കും.
ജോസഫിന്റെ വിശ്വസ്തനെതിരെ
പിജെ ജോസഫിന്റെ വിശ്വസ്തനായ മോന്‍സ് ജോസഫിനെ വീഴ്ത്താനുള്ള തന്ത്രങ്ങളും ജോസ് പക്ഷം തയ്യാറാക്കിയിട്ടുണ്ട്. കടുത്തുരുത്തി സീറ്റിലാണ് മോന്‍സ് മത്സരിക്കുന്നത്. ഇവിടെ സ്റ്റീഫന്‍ ജോര്‍ജിനെ ഇറക്കും. സഖറിയാസ് കുതിരവേലി, സിറിയക് ചാഴിക്കാടന്, നിര്‍മല ജിമ്മി എന്നിവരുടെ പേരും പട്ടികയിലുണ്ട്. സ്റ്റീഫന്‍ ജോര്‍ജിനാണ് മുന്‍തൂക്കം. അതേസമയം കാഞ്ഞിരപ്പള്ളിയില്‍ ഡോ എന്‍ ജയരാജിന്റെ സ്ഥാനാര്‍ത്ഥിത്വവും ഉറപ്പായിട്ടുണ്ട്. പാലായും ഇടുക്കിയും കൂടാതെ ഉറപ്പിച്ച സീറ്റാണ് കാഞ്ഞിരപ്പള്ളി.
ജോര്‍ജിനെ പൂട്ടണം
പിസി ജോര്‍ജിനെ പൂട്ടാന്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെയാണ് ഇറക്കുന്നത്. പൂഞ്ഞാറിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് അദ്ദേഹം. ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിളും പിറവത്ത് ജില്‍സ് പെരിയപുറവും, തൊടുപുഴയില്‍ ജോസഫിനെതിരെ കെഐ ആന്റണിയും മത്സരിക്കാനാണ് സാധ്യത. മലബാറില്‍ കുറ്റ്യാടി സീറ്റ് കിട്ടിയ ജോസ് പക്ഷം ഇവിടെ മുഹമ്മദ് ഇഖ്ബാലിനെ മത്സരിപ്പിക്കാനാണ് താല്പര്യപ്പെടുന്നത്. ഇതില്‍ പൂഞ്ഞാര്‍ പിടിക്കുകയാണ് ഇത്തവണ ലക്ഷ്യം. അതിന് സിപിഎമ്മിന്റെ എല്ലാ സഹായവും ഉണ്ടാവും.
റാന്നിയില്‍ ബെന്നി
റാന്നി സീറ്റ് ഇത്തവണ സിപിഎമ്മില്‍ നിന്ന് ജോസ് പക്ഷം ഏറ്റെടുത്തിരിക്കുകയാണ്. ഇവിടെ ബെന്നി കക്കാടിനെ മത്സരിപ്പിക്കാനാണ് ജോസ് തീരുമാനിച്ചിരിക്കുന്നത്. പന്ത്രണ്ട് സീറ്റാണ് മൊത്തത്തില്‍ ജോസ് സിപിഎമ്മിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പത്ത് സീറ്റ് തരാമെന്ന് സിപിഎം പറഞ്ഞിട്ടുണ്ട്. പത്ത് സീറ്റില്‍ തന്നെയാവും ഇത്തവണത്തെ മത്സരം. ജയിക്കുമെന്ന് ഉറപ്പുള്ളവരെ മാത്രം മത്സരിപ്പിച്ചാല്‍ മതിയെന്ന് സിപിഎം ജോസിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ ഭരണം ആവശ്യമായത് കൊണ്ട് പരീക്ഷണം ആവശ്യമില്ലെന്നും ഇവരോട് പറഞ്ഞിട്ടുണ്ട്.
ഇരിക്കൂറില്‍ തര്‍ക്കം
ഇരിക്കൂറില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പകരം പേരാവൂരാണ് ജോസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരിക്കൂറില്‍ സിപിഐ തന്നെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ പേരാവൂര്‍ കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തെ സിപിഐ ശക്തമായി എതിര്‍ത്തു. ഇരിക്കൂറിനേക്കാളും വിജയസാധ്യതയുള്ള മണ്ഡലമാണ് പേരാവൂര്‍. ഇത് പുതിയതായി മുന്നണിയില്‍ വന്ന കക്ഷിക്ക് നല്‍കുന്നത് തെറ്റായ തീരുമാനമാണെന്ന് സിപിഐ നിലപാടെടുത്തു.
മഞ്ഞയിൽ സ്റ്റൈലിഷ് ആയി നടി അമല പോൾ.. ഏറ്റവും പുതിയ ഫോട്ടോകൾ
Recommended Video