എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി: സിപിഎമ്മിന് 85, സിപിഐയ്ക്ക് 25 കേരള കോൺഗ്രസിന് 13, കണക്കുകൾ ഇങ്ങനെ...
തിരുവനന്തപുരം: സീറ്റ് വിഭജന തർക്കങ്ങൾക്കിടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി. സിപിഐ 25 സീറ്റിലും കേരള കോൺഗ്രസ് എം 13 സീറ്റിലും മത്സരിക്കും. ചങ്ങനാശ്ശേരി സീറ്റിനെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ ഇന്ന് ചേർന്ന സിപിഎം- കേരള കോൺഗ്രസ് ചർച്ചയിൽ ഈ സീറ്റ് കേരള കോൺഗ്രസിന് തന്നെ വിട്ടുനൽകാൻ ധാരണയായിട്ടുണ്ട്.
'കുത്തിയിരുന്ന് കരഞ്ഞിട്ട് കാര്യമില്ല, കുട്ടിക്കളി വിട്ട നേതൃത്വം വേണം', കോൺഗ്രസിനോട് അശോകൻ ചരുവിൽ
സീറ്റ് വിഭജനം പൂർത്തിയായെങ്കിലും കണ്ണൂർ ജില്ലയിൽ ഒറ്റ സീറ്റുപോലും സിപിഐയ്ക്ക് ലഭിച്ചിട്ടില്ല. കോട്ടയത്ത് വൈക്കം കൊണ്ട് സിപിഐയ്ക്ക് തൃപ്തിപ്പെടേണ്ടതായി വരികയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി സിപിഐ മത്സരിച്ച് വരുന്ന കാഞ്ഞിരപ്പള്ളിയും ഇത്തവണ കൈമോശം വന്നിട്ടുണ്ട്. യുഡിഎഫ് വിട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിലെത്തിയതോടെയാണിത്. എന്നാൽ ഇതിന് പകരമായി ചങ്ങനാശ്ശേരി സീറ്റ് വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചെങ്കിലും ഇത് കേരള കോൺഗ്രസ് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
എല്‍ഡിഎഫില്‍ 13 സീറ്റുകകൾ ആവശ്യപ്പെട്ട കേരള കോൺഗ്രസിന്റെ ആവശ്യം പൂർണ്ണമായും അംഗീകരിക്കപ്പെട്ടിരുന്നു. ഇതോടെ സിപിഐ 25 സീറ്റുകളിലും. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സിപിഐ വിട്ടുനല്‍കും. സ്വതന്ത്രര്‍ ഉള്‍പ്പെടെ സിപിഎം 85 സീറ്റുകളിലും മത്സരിക്കും.
സിപിഐഎം -85, സിപിഐ -25, കേരളാ കോണ്‍ഗ്രസ് എം -13, ജെഡിഎസ് -4, എല്‍ജെഡി -3, എന്‍സിപി -3, ഐഎന്‍എല്‍ -3, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് -1, കേരളാ കോണ്‍ഗ്രസ് ബി -1, കോണ്‍ഗ്രസ് എസ് -1, ആര്‍എസ്പി ലെനിനിസ്റ്റ് -1 സീറ്റിലും മത്സരിക്കുമെന്നതാണ് സീറ്റ് വിഭജനത്തിലെ അന്തിമ നില. സീറ്റ് വിഭജനത്തിൽ ധാരണയായതോടെ എൽഡിഎഫ് ബുധനാഴ്ച തന്നെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയംസംബന്ധിച്ച് മിക്ക ജില്ലകളിലും പാർട്ടിയ്ക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകളുയർന്നിട്ടുണ്ട്.