മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ വേഗത്തിലാക്കി മുസ്ലീം ലീഗ്. ഇക്കുറി മൂന്ന് സീറ്റുകള്‍ അധികം ലഭിച്ചതോടെ 27 സീറ്റുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക.
ഇതില്‍ പന്ത്രണ്ടോളം സീറ്റുകളില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പരിഗണനയിലുണ്ട്. എംകെ മുനീര്‍, കെഎം ഷാജി, ഷംസുദ്ദീന് എന്നിവര്‍ മണ്ഡലം മാറ്റി നല്‍കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇങ്ങനെ...
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
ലീഗിന് മൂന്ന് സീറ്റ് അധികം
2016 24 സീറ്റുകളില്‍ ആണ് ലീഗ് മത്സരിച്ചിരുന്നത്. ഇക്കുറി 6 സീറ്റുകള്‍ കൂടിയാണ് മുസ്ലീം ലീഗ് കൂടുതലായി ആവശ്യപ്പെട്ടത്. എന്നാല്‍ 3 സീറ്റ് അധികമായി നല്കാന് ആണ് യുഡിഎഫില്‍ ധാരണയായത്. ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര മണ്ഡലങ്ങളാണ് മുസ്ലീം ലീഗിന് അധികമായി നല്‍കിയിരിക്കുന്നത്. പുനലൂരും ചടയമംഗലവും തമ്മിലും ബാലുശേരിയും കുന്ദമംഗലവും തമ്മിലും വെച്ച് മാറാനും ധാരണയായിരുന്നു.
ആ രണ്ട് സീറ്റുകൾ വേണ്ട
എന്നാല്‍ പുതുതായി നല്കിയ ബേപ്പൂര്‍ വേണ്ടെന്ന് ലീഗ് നേതൃത്വം യുഡിഎഫിനെ അറിയിക്കും. മാത്രമല്ല പുനലൂരിന് പകരം വെച്ച് മാറിയ ചടയമംഗലവും വേണ്ടെന്നാണ് ലീഗ് നിലപാട്. ലീഗ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ പട്ടിമ വെളളിയാഴ്ചയോടെ ഉണ്ടാവും. പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും മത്സര രംഗത്തുണ്ടാകും.
വേങ്ങരയില്‍ തന്നെ
ലോക്സഭാ എംപി സ്ഥാനം രാജി വെച്ച് തിരിച്ച് എത്തിയ പികെ കുഞ്ഞാലിക്കുട്ടി തന്റെ പഴയ മണ്ഡലമായ വേങ്ങരയില്‍ തന്നെ ജനവിധി തേടും. കെപിഎ മജീദ് മലപ്പുറം സീറ്റില്‍ മത്സരിച്ചേക്കും. ഈ രണ്ട് നേതാക്കളും സീറ്റുകള്‍ പരസ്പ്പരം വെച്ച് മാറാനും സാധ്യതയുണ്ട്. മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഇത്തവണ മുസ്ലീം ലീഗ് കളമശ്ശേരിയില്‍ ടിക്കറ്റ് നല്‍കില്ലെന്നുറപ്പായി.
ഇബ്രാഹിംകുഞ്ഞിന്റെ മകൻ
മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ പികെ ഗഫൂറിനെ ആണ് കളമശ്ശേരിയിലേക്ക് ലീഗ് പ്രധാനമായും പരിഗണിക്കുന്നത്. ടിഎ അഹമ്മദ് കബീര്‍, അഡ്വക്കേറ്റ് മുഹമ്മദ് ഷാ എന്നിവരേയും പരിഗണിക്കുന്നു. മണ്ഡലം മാറണമെന്ന നേതൃത്വത്തോട് ആവശ്യപ്പെട്ട എംകെ മുനീര്‍ കൊടുവള്ളിയിലേക്കാണ് മാറാനുളള സാധ്യത.
മണ്ഡലം മാറാൻ മുനീർ
എംകെ മുനീര്‍ നിലവില്‍ എംഎല്‍എ ആയിരിക്കുന്ന കോഴിക്കോട് സൗത്ത് സീറ്റില്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ഉമര്‍ പാണ്ടികശാല മത്സരിച്ചേക്കും. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനേയും ഇവിടേക്ക് പരിഗണിക്കുന്നുണ്ട്. പികെ ഫിറോസിനെ പരിഗണിക്കുന്ന മറ്റൊരു മണ്ഡലം താനൂരാണ്. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുളള തന്നെ ഇക്കുറിയും മത്സരിക്കും.
ഷാജി അഴീക്കോട്ടേക്കില്ല
കോഴക്കേസിലടക്കം ആരോപണ വിധേയനായ കെഎം ഷാജി ഇക്കുറി അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ അഴീക്കോട് മത്സരിക്കുമെന്ന് കെഎം ഷാജി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അഴീക്കോട് വേണ്ടെന്നും കാസര്‍കോട് മതിയെന്നുമാണ് കെഎം ഷാജി ഇപ്പോള്‍ പറയുന്നത്. മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്നും ഷാജി വ്യക്തമാക്കി.
മന്ത്രിസ്ഥാനം ലഭിച്ചേക്കും
അതേസമയം കാസര്‍കോഡ് സീറ്റില്‍ സിറ്റിംഗ് എംഎല്‍എ ആയ എന്‍എ നെല്ലിക്കുന്നിന് തന്നെയാണ് പ്രഥമ പരിഗണന. ഇക്കുറി യുഡിഎഫ് അധികാരത്തില്‍ എത്തുകയാണ് എങ്കില്‍ നെല്ലിക്കുന്നിന് മന്ത്രിസ്ഥാനം ലഭിച്ചേക്കും. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന് തന്നെ തന്റെ ജന്മനാടായ തിരൂരില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുറുക്കോളി മൊയ്തീനെയും തിരൂരില്‍ പരിഗണിക്കുന്നു.
മങ്കടയിലേക്ക് മഞ്ഞിളാംകുഴി അലി
മഞ്ചേരി സീറ്റില്‍ പിവി അബ്ദുള്‍ വഹാബിനെ ആണ് ലീഗ് പരിഗണിക്കുന്നത്. രാജ്യസഭാ സീറ്റിലേക്ക് കെപിഎ മജീദിനൊപ്പം അബ്ദുള്‍ വഹാബിന്റെ പേരും പരിഗണിക്കുന്നുണ്ട്. അതിനാല്‍ ഇവരില്‍ ഒരാള്‍ക്കേ നിയമസഭയിലേക്ക് മത്സരിക്കാനാവൂ. മങ്കടയിലേക്ക് മഞ്ഞിളാംകുഴി അലിയെ പരിഗണിക്കുന്നുണ്ട്. നിലവില്‍ പെരിന്തല്‍മണ്ണ എംഎല്‍എ ആണ് മഞ്ഞിളാംകുഴി അലി. ഉമര്‍ അറയ്ക്കലിനെ കൂടി മങ്കടയില്‍ പരിഗണിക്കുന്നു.
Recommended Video
കെഎം ഷാജി ഇല്ലെങ്കില്‍ കരിം ചേല
കൊണ്ടോട്ടിയില്‍ സിറ്റിംഗ് എംഎല്‍എ ആയ ടിവി ഇബ്രാഹിം തന്നെ മത്സരിച്ചേക്കും. എംഎല്‍എമാരായ പികെ ബഷീര്‍ ഏറനാടും സൈനുല്‍ ആബിദ്ദീന് തങ്ങള്‍ കോട്ടക്കലും ഹമീദ് വള്ളിക്കുന്നും തന്നെ മത്സരിക്കും. കെഎം ഷാജി ഇല്ലെങ്കില്‍ അഴീക്കോട് അഡ്വക്കേറ്റ് കരിം ചേലയെ മത്സരിപ്പിച്ചേക്കും. തിരുവനമ്പാടിയില്‍ സികെ കാസിമിനേയും കുന്ദമംഗലത്ത് നജീവ് കാന്തപുരം, സിപി ചെറിയ മുഹമ്മദ് എന്നിവരേയും പരിഗണിക്കുന്നു.