മുരളീധരന് വേണമെന്ന് മുസ്ലീം ലീഗ്, ഹൈക്കമാന്‍ഡിന് മുന്നിലെത്തി, മലബാറില്‍ ഇറങ്ങിയാല്‍ കളി മാറും!!
കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നില്ക്കുന്ന കെ മുരളീധരന് വേണ്ടി രംഗത്തിറങ്ങി മുസ്ലീം ലീഗ്. അദ്ദേഹത്തെ കളത്തില്‍ ഇറക്കണമെന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മുസ്ലീ ലീഗ്. ഇതോടെ മുരളീധരന് വേണ്ടി സജീവ ഇടപെടല്‍ നടത്താന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ തയ്യാറായേക്കും. ഇത്തവണ മത്സരിക്കുമെന്ന് മുരളീധരന് കരുതിയിരിക്കുന്ന സമയത്തായിരുന്നു സിറ്റിംഗ് എംപിമാരൊന്നും മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ കടുത്ത നിരാശയിലാണ് മുരളീധരന് അതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
മുരളീധരന് കലിപ്പില്‍
വടകര മണ്ഡലത്തില്‍ മാത്രമേ പ്രചാരണത്തിന് ഇറങ്ങൂ എന്നാണ് മുരളീധരന്റെ തീരുമാനം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെയാണ് അദ്ദേഹത്തിന് വേണ്ടി ലീഗ് തന്നെ കളത്തിലിറങ്ങിയത്. മലബാറില്‍ കെ മുരളീധരന് പ്രചാരണ രംഗത്തില്ലെങ്കില്‍ യുഡിഎഫിന് ജയിക്കാനാവില്ലെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. താരിഖ് അന്‍വറിനെ ഇക്കാര്യം ലീഗ് നേതൃത്വം അറിയിച്ചു. രാഹുല്‍ അടക്കം ഇക്കാര്യത്തില്‍ ആശങ്കയിലാണ്.
ലീഗിന് ആശങ്ക
മുരളീധരന് പാര്‍ലമെന്റ് സമ്മേളനത്തിന്റെ പേരില്‍ ദില്ലിയില്‍ തുടരുകയാണ്. അതുകൊണ്ട് ചെന്നിത്തലയുടെ ജാഥയിലും പങ്കെടുത്തിട്ടില്ല. വടകരയ്ക്ക് പുറത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല എന്ന് മുരളീധരന് നേരത്തെ തന്നെ വ്യക്തമാക്കിയാണ്. എന്നാല്‍ ലീഗ് ഇക്കാര്യത്തില്‍ കടുത്ത ആശങ്കയിലാണ്. സിപിഎമ്മിനെ നന്നായി നേരിടുന്ന നേതാവാണ് മുരളീധരന്. അത്തരമൊരു നേതാവ് മാറി നില്‍ക്കുന്നത് മലബാറില്‍ വലിയ തിരിച്ചടിയുണ്ടാക്കും. പാര്‍ട്ടി അണികള്‍ക്ക് ഇത്രയേറെ ആവേശം പകരുന്ന നേതാവ് മലബാറില്‍ കോണ്‍ഗ്രസിന് വേറെയില്ലെന്നും ലീഗ് പറയുന്നു.
ലീഗിനോട് എതിര്‍പ്പില്ല
ലീഗിനോട് എതിര്‍പ്പുകളൊന്നും മുരളീധരനില്ല. ഇ അഹമ്മദ് അനുസ്മരണത്തിന് അദ്ദേഹം എത്തുകയും ചെയ്തു. ആന്റണി, വേണുഗോപാല്‍ എന്നിവരെല്ലാം ഉണ്ടായിട്ടും മുരളീധരനെയായിരുന്നു ക്ഷണിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം കെപിസിസിയുമായി മുരളീധരന് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം മുരളീധരനെ പരിഗണിച്ചെങ്കിലും, അതൊന്നും നടന്നില്ല. ഇതോടെ പരസ്യ പ്രതികരണം നടത്താനുമാവാത്ത സ്ഥിതിയാണ്. തല്ക്കാലം നിസ്സഹകരണ രീതിയാണ് മുരളീധരന് പിന്തുടരുന്നത്.
പഴയ ആവേശമില്ല
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവേശം കാണിച്ചെങ്കില്‍ ഇപ്പോള്‍ നിശബ്ദനാണ് അദ്ദേഹം. വടകര മണ്ഡലത്തില്‍ ലോക്സഭയില്‍ ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്തുകയെന്ന ഉത്തരവാദിത്തം മാത്രമാണ് തനിക്കുള്ളതെന്നാണ് മുരളീധരന്റെ നിലപാട്. എന്നാല്‍ മലബാര്‍ മേഖല ഇത്ര നന്നായി അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസിയില്‍ കുറവാണ്. ജനപ്രീതിയില്‍ മലബാര്‍ മേഖലയില്‍ ഇപ്പോഴുള്ള എല്ലാവരേക്കാളും മുരളീധരന് മുന്നിലാണ്. അതുകൊണ്ട് അദ്ദേഹം ഇറങ്ങിയാല്‍ മാത്രമേ സിപിഎമ്മിനെ നേരിടാനാവൂ എന്നാണ് ലീഗിന്റെ നിലപാട്.
വനിതാ സ്ഥാനാര്‍ത്ഥി വരുമോ?
ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമൊന്നും ഇതുവരെ ആയിട്ടില്ല. ജയന്തി രാജന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. തൃശൂരിലോ തെക്കന്‍ ജില്ലകളിലോ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. സുഹറ മമ്പാടിന്റെ പേരും മുന്നില്‍ തന്നെയുണ്ട്. വനിതാ ലീഗ് അധ്യക്ഷയാണ് ഇവര്‍. മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ഇവര്‍. ഫാത്തിമ തഹ്ലിയക്ക് സീറ്റ് നല്‍കില്ലെന്ന് തന്നെയാണ് സൂചന. വനിതാ ലീഗ് തന്നെയാണ് ഫാത്തിമയുടെ വരവിനെ എതിര്‍ത്തത്.
രാജ്യസഭാ സീറ്റും ലീഗിന്
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയമുറപ്പുള്ള സീറ്റും ലീഗിന് നല്കാന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഇപ്പോള്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന പിവി അബ്ദുള്‍ വഹാബിന് തന്നെയായിരിക്കും ഇത്തവണയും അവസരം നല്‍കും. വയലാര്‍ രവി, കെകെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് കഴിയുന്നത്. ഈ രണ്ട് സീറ്റും ഇടതുപക്ഷത്തിന് തന്നെ ലഭിക്കും. നേരത്തെ ഒഴിവ് വരുന്ന സീറ്റില്‍ ഗുലാം നബി ആസാദിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് താല്പര്യമില്ല.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം