ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടുമോ? ഹൈക്കമാന്‍ഡ് മറുപടി ഇങ്ങനെ, മുഖ്യമന്ത്രിയെ അവർ തീരുമാനിക്കും!!
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി പുതുപള്ളി വിട്ട് നേമത്ത് മത്സരിക്കുമോ?. കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറച്ച് ദിവസമായി സജീവമായ ചോദ്യത്തിന് ഒടുവില്‍ ഹൈക്കമാന്‍ഡ് മറുപടി നല്‍കിയിരിക്കുകയാണ്. പുതുപ്പള്ളിയില്‍ നിന്ന് മാറി ഉമ്മന്‍ ചാണ്ടി മത്സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടേയില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ഇതോടെ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കി. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി വെച്ച ചര്‍ച്ച ഐ ഗ്രൂപ്പും യുഡിഎഫ് ഘടകകക്ഷികളും ഏറ്റെടുത്തിരുന്നു. എന്നാല്‍ താന്‍ പുതുപ്പള്ളി വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
അതേസമയം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി അവസാനത്തോടെ പുറത്തുവിടുമെന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര സമാപിച്ചാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കും. ഇനിയും തിരഞ്ഞെടുപ്പ് സമിതികള്‍ കേരളത്തിലുണ്ടാവുമെന്ന് ഹൈക്കമാന്‍ഡ് സൂചിപ്പിക്കുന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ വലിയ പ്രാമുഖ്യമുണ്ടാവും. രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നത്. പല തവണ ജയിച്ച സീനിയര്‍ നേതാക്കളെ പൂര്‍ണമായും ഒഴിവാക്കില്ല. പക്ഷേ ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തന്നെ യുവാക്കള്‍ക്ക് നല്‍കും.
രാഹുല്‍ ഗാന്ധിയുടെ പ്രചാരണം എങ്ങനെയായിരിക്കുമെന്ന് കേരള നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുവ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനും ഏതാനും മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങാനുള്ള താല്‍പര്യം രാഹുല്‍ അറിയിച്ചിട്ടുണ്ട്. കേരലം ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രമുഖര്‍ക്കെതിരെ ശക്തരായ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അണിനിരത്തും. അതേസമയം കേരളത്തില്‍ മുഖ്യമന്ത്രി ആരാകും എന്നത് എംഎല്‍എമാരുടെ താല്‍പര്യം അറിഞ്ഞ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. അതിന് മുമ്പ് ആരാണെന്ന് പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതം വെപ്പ് അനുവദിക്കില്ലെന്ന് അന്‍വര്‍ പറയുന്നു. ഗ്രൂപ്പ് കളികള്‍ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. ഹൈക്കമാന്‍ഡ് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. അതേസമയം ഐശ്വര്യ കേരള യാത്രയ്‌ക്കൊപ്പം കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ശക്തമാക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. രാഹുല്‍ ഗാന്ധിയുടെ അടുത്ത വരവ് പ്രചാരണത്തിനായിരിക്കുമെന്നാണ് സൂചന. ചെന്നിത്തലയുടെ യാത്ര കഴിയുമ്പോഴേക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാകണമെന്നാണ് നിര്‍ദേശം.
Recommended Video