പി മോഹനന് മുതല്‍ റഹീമും ജയ്ക്ക് സി തോമസും വരെ; സിപിഎം സ്ഥാനാര്‍ത്ഥികളാവാന്‍ സംഘടനാ ഭാരവാഹികളും
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയെന്ന ഏക ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സിപിഎമ്മും എല്‍ഡിഎഫും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പാളിച്ചകള്‍ക്കൊന്നും ഇടം നല്‍കാത്ത രീതിയിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള ഒരുക്കത്തിലാണ് സിപിഎം. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പരിഗണന നല്കുന്നതിനോടൊപ്പം നിലവില്‍ പാര്‍ട്ടി ഭാരവാഹികളായിട്ടുള്ള വിവിധ നേതാക്കളേയും മത്സരത്തിന് രംഗത്ത് ഇറക്കാനാണ് സിപിഎം നീക്കം.
സാധ്യതയുള്ള ജില്ലാ സെക്രട്ടറിമാര്‍
കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്, കണ്ണൂർ ജില്ലാസെക്രട്ടറി എംവി ജയരാജൻ തുടങ്ങിയവരാണ് മത്സരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ജില്ലാ സെക്രട്ടറിമാര്‍. ഇതില്‍ തന്നെ മോഹനനും വാസവനും ഏകദേശം സ്ഥാനാര്‍തിത്ഥ്വം ഉറപ്പിച്ചു കഴിഞ്ഞു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പകരം ആര് വരും എന്നതിനെ അടിസ്ഥാനമാക്കിയാവും എംവി ജയരാജന്റെ സാധ്യത.
അരൂരില്‍
ആലപ്പുഴ മുൻ ജില്ലാസെക്രട്ടറി സി.ബി. ചന്ദ്രബാബുവും ഇത്തവണ മത്സരത്തിനിറങ്ങിയേക്കും. അരൂരില്‍ നിന്ന് ഇദ്ദേഹത്തെ മത്സരിപ്പിക്കാനാണ് നീക്കം. എഎം ആരിഫ് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കി അരൂര്‍ തിരികെ പിടിക്കാനാണ് പാര്‍ട്ടി ശ്രമം.
റിയാസും റഹീമും
ഡിവൈഎഫ്ഐയില്‍ നിന്നും ഇത്തവണ കൂടുതല്‍ പേര് മത്സര രംഗത്ത് ഉണ്ടായേക്കും. ഡിവൈഎഫ്ഐ ഭാരവാഹിയായ കെയു ജെനീഷ് കുമാര്‍ തന്നെ കോന്നിയില്‍ വീണ്ടും മത്സരിക്കും. ഇതിന് പുറമെ സംഘടനാ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് സംസ്ഥാന അധ്യക്ഷന്‍ എഎ. റഹീം, എസ്എഫ്ഐ ദേശീയ നേതാവ് വിപി സാനു, ജെയ്ക് സി തോമസ് എന്നിവരും മത്സരിക്കാന്‍ സാധ്യയുള്ളവരെ നിരയിലുണ്ട്.
ബേപ്പൂരും എലത്തൂരും
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, എലത്തൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ് റിയാസിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. ബേപ്പൂര്‍ സിപിഎമ്മിന്റെയും എലത്തൂര്‍ എന്‍സിപിയുടേയും സിറ്റിങ് സീറ്റാണ്. നേരത്തെ എലത്തൂര്‍ സീറ്റ് ഏറ്റെടുക്കാനുള്ള ആലോചന സിപിഎമ്മിന് ഉണ്ടായിരുന്നെങ്കിലും പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പന് ഉയര്‍ത്തിയ വിവാദങ്ങളില്‍ എകെ ശശീന്ദ്രന് എല്‍ഡിഎഫിനൊപ്പം നിന്നതിനാല്‍ സീറ്റ് തല്ക്കാലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.
Recommended Video
കണ്ണൂരിലേക്ക് മാറ്റുമോ
എലത്തൂര്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ബേപ്പൂരില്‍ നിന്ന് തന്നെയാവും മുഹമ്മദ് റിയാസിന്റെ മത്സരം. എന്‍സിപി മുന്നണി വിടുകയും ശശീന്ദ്രന് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് എല്‍ഡിഎഫില്‍ തുടരാനും തീരുമാനിച്ചാല്‍ അദ്ദേഹത്തെ കണ്ണൂരിലേക്ക് മാറ്റി സീറ്റ് ഏറ്റെടുക്കാനുള്ള ആലോചനയും സിപിഎമ്മിനുണ്ട്.
സച്ചിന് ദേവിന് ബാലുശ്ശേരി
എസ്എഫ്ഐയില്‍ നിന്നും സംസ്ഥാന സെക്രട്ടറി സച്ചിന് ദേവും മത്സരരംഗത്ത് ഉണ്ടായേക്കും. സിറ്റിങ് സീറ്റായ ബാലുശ്ശേരിയിലേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. സംവരണ സീറ്റായ ബാലുശ്ശേരിയില്‍ കഴിഞ്ഞ രണ്ട് തവണയും പുരുഷന് കടലുണ്ടിയാണ് ജയിക്കുന്നത്. ഇനി അദ്ദേഹത്തിന് അവസരം നല്കാന് സാധ്യതയില്ല. ബാലുശ്ശേരിയും നാദാപുരവും വെച്ച് മാറാനുള്ള നിര്‍ദേശം സിപിഐക്ക് മുന്നില്‍ സിപിഎം വെച്ചിട്ടുമുണ്ട്.
അഴീക്കോട് സുമേഷോ
കണ്ണൂരിൽനിന്നുള്ള യുവനേതാക്കളായ വി. ശിവദാസൻ, കെ.വി. സുമേഷ് എന്നിവരും സ്ഥാനാർഥികളായി സാധ്യതയുള്ളവരാണ്. കഴിഞ്ഞ രണ്ട് തവണയായി കെഎം ഷാജിയിലൂടെ യുഡിഎഫ് വിജയിക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ സുമേഷിനെ രംഗത്തിറക്കിയാല്‍ വിജയസാധ്യത കൂടുതലാണന്നാണ് കണക്ക് കൂട്ടല്‍. അഴീക്കോട് എംവി നികേഷ് കുമാറിന് വീണ്ടും അവസരം നല്‍കാനും സാധ്യതയുണ്ട്.
സ്ത്രീകളില്‍ ആരൊക്കെ
സ്ത്രീകളില്‍ മന്ത്രി കെകെ ശൈലജ, മേഴ്സി കുട്ടിയമ്മ എന്നിവരും വീണ ജോര്‍ജും യു പ്രതിഭയും വീണ്ടും മത്സരിച്ചേക്കും. ഇവര്‍ക്ക് പികെ ശ്രീമതി, എൻ. സുകന്യ, പി. സതീദേവി എന്നിവരേയാണ് സ്ത്രീകളില്‍ നിന്നും പുതുതായി കൊണ്ടുവരാന്‍ ആലോചിക്കുന്നത്. പി. മോഹനൻ മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ എംഎല്‍എയുമായ കെകെ ലതികയ്ക്ക് സീറ്റ് ഉണ്ടാകില്ല.
പി മോഹനന് കുറ്റ്യാടിയില്‍
പി മോഹനന് കുറ്റ്യാടിയില്‍ നിന്നും ജനവിധി തേടാനാണ് സാധ്യത. 2011 ല്‍ കെകെ ലതിക ജയിച്ച മണ്ഡലത്തില്‍ 2016 ല്‍ മുസ്ലിം ലീഗിനായിരുന്നു വിജയം. പി മോഹനന് മത്സര രംഗത്തേക്ക് വരികയാണെങ്കില്‍ എ പ്രദീപ് കുമാര്‍, മുഹമ്മദ് റിയാസ് എന്നിവരെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇവരും മത്സര രംഗത്ത് ഉണ്ടാവുകയാണെങ്കില്‍ ജില്ലാ സെക്രട്ടറിയായി വേരെ ആളുകളെ തേടേണ്ടി വരും.
റഹീമിനെ കളമ്മശ്ശേരിയില്‍
റഹീമിനെ കളമ്മശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന സൂചന നിലനില്‍ക്കുന്നുണ്ട്. കെ സ്വരാജിനെ നിര്‍ത്തി തൃപ്പൂണിത്തുറ പിടിച്ച മാതൃകയില്‍ റഹീമിനെ നിര്‍ത്തി മണ്ഡലം പിടിക്കാനാണ് ആലോചന. ജയ്ക്ക് സി തോമസിനെ വീണ്ടും പുതുപ്പള്ളിയില്‍ മത്സരിപ്പിക്കുമോ അതോ വിജയ സാധ്യതയുള്ള ഏതെങ്കിലും സീറ്റിലേക്ക് മാറ്റുമോ എന്നും വരും ദിവസങ്ങളില്‍ അറിയാം.
ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?