എന്‍സിപിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി, ഇടതുമുന്നണി വിടുന്നത് ഒഴിവാക്കും, പാലായില്‍ ചർച്ചയില്ല!!
കോട്ടയം: എന്‍സിപി മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുന്നു. പാലാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എകെ ശശീന്ദ്രനുമായും മാണി സി കാപ്പനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഇവരെ ഇടതുമുന്നണിയില്‍ തന്നെ പിടിച്ചുനിര്‍ത്തണമെന്നാണ് സിപിഎം കരുതുന്നത്. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ഇവരെ കാണും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റിലാണ് എന്‍സിപി വിജയിച്ചത്. ഇതില്‍ രണ്ടിടത്ത് വിജയിച്ചിരുന്നു. പിന്നീട് പാലായില്‍ ഉപതിരഞ്ഞെടുപ്പ് കൂടി വിജയിച്ചതോടെ എന്‍സിപിക്ക് മൂന്ന് എംഎല്‍എമാരുടെ അംഗബലമുണ്ട്.
ഇതിനിടെ യുഡിഎഫിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് ടിപി പീതാംബരനും രംഗത്ത് വന്നു. പാലാ അടക്കമുള്ള നാല് സീറ്റിലും എന്‍സിപി മത്സരിക്കുമെന്നും പീതാംബരന് ആവര്‍ത്തിച്ചു. ഇടതുമുന്നണിയില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെയു പീതാംബരന്റെയും നിലപാടുകള്‍ വ്യത്യസ്തമല്ലെന്ന് എകെ ശശീന്ദ്രന് പറഞ്ഞു. മുന്നണി മാറ്റത്തെ കുറിച്ചൊന്നും ചര്‍ച്ച ചെയ്ത്തിട്ടില്ല. ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല. മാണി സി കാപ്പനും താനും പീതാംബരനും പറയുന്നത് ഒരേ കാര്യമാണ് പാര്‍ട്ടിയില്‍ തലമുറ മാറ്റം ഒരാള്‍ക്ക് മാത്രമല്ല ബാധകം. പീതാംബരന് മാറണമെന്ന് അഭിപ്രായമില്ലെന്നും ശശീന്ദ്രന് വ്യക്തമാക്കി.
അതേസമയം പാലാ സീറ്റിന്റെ കാര്യത്തില്‍ അടക്കം എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഇടതുമുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ട് പോലുമില്ല. ഇപ്പോള്‍ അതേ കുറിച്ചൊന്നും പറയാനാവില്ല. എന്‍സിപി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഒരു പാര്‍ട്ടിയും മുന്നണി വിട്ട് പോകേണ്ടി വരരുതെന്നാണ് ആഗ്രഹമെന്നും ജോസ് പറഞ്ഞു. സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫ് ഇതിലും വലിയ പ്രതിസന്ധികള്‍ പരിഹരിച്ചിട്ടുണ്ട്. ഇതും അതുപോലെ പരിഹരിക്കപ്പെടുമെന്നും ജോസ് പറഞ്ഞു.
എല്‍ഡിഎഫില്‍ സീറ്റുകള്‍ വെച്ചുമാറുന്ന കാര്യം എന്‍സിപിയുടെ പരിഗണനയിലുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ സമയത്ത് പോലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എന്‍സിപി. പാര്‍ട്ടിയേക്കാള്‍ മാണി സി കാപ്പന് ഇക്കാര്യത്തില്‍ കടുത്ത നിലപാടിലാണ്. എന്‍സിപി സംസ്ഥാന നേതൃത്വവും ഇതോടൊപ്പം നില്‍ക്കുന്നുണ്ട്. ശരത് പവാര്‍ ഈ മണ്ഡലം കൈവിടേണ്ടെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം പവാര്‍ അടുത്തയാഴ്ച്ച കേരളത്തിലെത്താനാണ് സാധ്യത. പ്രഫുല്‍ പട്ടേലും ഒപ്പമുണ്ടാകും. ഇതിന്റെ കൂടി സാഹചര്യത്തിലാണ് അനുനയ ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങിയത്.