അടവ് മാറ്റി പിജെ ജോസഫ്; പുതിയ പാര്‍ട്ടിക്ക് 2 പേര് പരിഗണനയില്‍, കോട്ടയത്ത് തിരക്കിട്ട നീക്കങ്ങള്‍
കോട്ടയം: മുന്നണിയിലും കോടതിയിലും തിരിച്ചടി നേരിട്ട കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് പുതിയ വഴി തിരയുന്നു. യുഡിഎഫില്‍ നിന്ന് വിലപേശി കൂടുതല്‍ സീറ്റ് നേടാനുള്ള നീക്കം നടക്കവെയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ ചിഹ്നമായ രണ്ടില ജോസ് കെ മാണി പക്ഷത്തിന് അനുവദിക്കുകയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചെയ്തത്.
ഇതോടെ ബദല്‍മാര്‍ഗം തേടുകയാണ് പിജെ ജോസഫ്. അപ്പീല്‍ സമര്‍പ്പിക്കുന്ന കാര്യം പരിഗണനയിലാണ്. അതേസമയം, ഇക്കാര്യത്തില്‍ അല്‍പ്പം കാത്തിരിക്കും. അതിനിടെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. രണ്ടു പേരുകള്‍ കണ്ടിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....
രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍
വിട്ടുവീഴ്ച ചെയ്യാതെ ജോസഫ്
യുഡിഎഫില്‍ നിന്ന് 12 സീറ്റ് കിട്ടണമെന്നാണ് പിജെ ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്. 15 സീറ്റില്‍ കേരള കോണ്‍ഗ്രസ് മല്‍സരിക്കാറുണ്ടെങ്കിലും രണ്ടു സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാമെന്നും പാലായില്‍ മാണി സി കാപ്പനെ പിന്തുണയ്ക്കുമെന്നും ജോസഫ് പറയുന്നു. ബാക്കിയുള്ള 12 സീറ്റുകള്‍ വിട്ടുവീഴ്ചയില്ല എന്നുമാണ് ജോസഫിന്റെ നിലപാട്.
ശക്തി കുറഞ്ഞെന്ന് കോണ്‍ഗ്രസ്
ജോസഫ് പക്ഷത്തിന് പഴയ കേരള കോണ്‍ഗ്രസിന്റെ ശക്തിയില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നു. ഇതോടെ ജോസഫിന്റെ ആവശ്യത്തിന് വേണ്ടത്ര പരിഗണന നല്‍കേണ്ട എന്നാണ് കോണ്‍ഗ്രസിലെ ധാരണ. ഏറിയാല്‍ എട്ട് സീറ്റ് കൊടുക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. ഇതിനിടെയാണ് മറ്റൊരു തിരിച്ചടി കൂടി ജോസഫിന് കിട്ടിയത്.
ഹൈക്കോടതി വിധി
കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ചിരുന്നു. ഇതിനെതിരെ ജോസഫ് പക്ഷം ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെക്കുകയാണ് സിംഗിള്‍ ബെഞ്ച് ചെയ്തത്. ജോസഫ് പക്ഷം അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍ ഡിവിഷന് ബെഞ്ച് വിധി ഇന്ന് വന്നു. രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് നല്‍കിയാണ് വിധി.
അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസ്
പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ജോസ് പക്ഷത്തേക്ക് പോയത് ജോസഫ് പക്ഷത്തിന് തിരിച്ചടിയാണ്. കൂടാതെ ചിഹ്നവും നഷ്ടമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫില്‍ ജോസഫ് പക്ഷം കൂടുതല്‍ പരുങ്ങലിലാകാനാണ് സാധ്യത. എട്ട് സീറ്റില്‍ കൂടുതല്‍ വിട്ടുകൊടുക്കില്ലെന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം കടുപ്പിച്ചേക്കും.
പുതിയ പാര്‍ട്ടിയുടെ പേരുകള്‍
നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള വഴി ആരായുകയാണ് പിജെ ജോസഫ് പക്ഷം. പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. കേരള കോണ്‍ഗ്രസ് (ജെ), കേരള കോണ്‍ഗ്രസ് എം (ജെ) എന്നീ പേരുകളാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടുദിവസത്തിനകം യോഗം വിളിക്കാന്‍ തീരുമാനിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുന്ന കാര്യവും ആലോചിക്കും.
സ്പീക്കറുടെ തീരുമാനം
വിപ്പ് ലംഘിച്ച വിഷയത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അടുത്ത വ്യാഴാഴ്ച തീരുമാനമെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ആഗസ്റ്റില്‍ വിപ്പ് ലംഘിച്ചതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ഇരുവിഭാഗവും സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇരുഭാഗത്തിന്റെയും പ്രതികരണം സ്പീക്കര്‍ കേട്ടു. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം അറിഞ്ഞ ശേഷമാകും ചിഹ്നത്തിന്റെ കാര്യത്തില്‍ അപ്പീല്‍ നല്‍കുക.
രാഹുല്‍ ഗാന്ധിയുടെ വരവ്
രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയിട്ടുണ്ട്. അദ്ദേഹം വൈകാതെ യുഡിഎഫ് നേതാക്കളെ കാണും. അതുകൊണ്ടുതന്നെ സീറ്റ് വിഭജനം വേഗത്തില്‍ തീര്‍ക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ജോസഫ് പക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണ് വെല്ലുവിളി നേരിടുന്നത്. കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കാനാണ് സാധ്യത എന്നാണ് വിവരം.
കോട്ടയത്താണ് പ്രതിസന്ധി
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് പിജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടു സീറ്റുകള്‍ പോര എന്നും ആറ് സീറ്റുകള്‍ വേണമെന്നുമാണ് ജോസഫിന്റെ ആവശ്യം. പാലാ ഒഴിച്ചാല്‍ മൂന്ന് സീറ്റുകള്‍ കൂടി വേണമെന്നും ജോസഫ് പക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ അധികം വൈകാതെ യുഡിഎഫില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
സ്ഥാനാര്‍ഥി പട്ടിക തയ്യാര്‍
ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പിജെ ജോസഫ് പ്രത്യേക സര്‍വ്വെ നടത്തിയിരുന്നു. ഇതുപ്രകാരം സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി. ഇടുക്കിയിലെ തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ പിജെ ജോസഫ് തന്നെ മല്‍സരിക്കും. കോട്ടയത്തെ കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മല്‍സരിക്കും.
ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്
കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റില്‍ നാല് തവണയായി ജയിച്ചുവരുന്ന ഇടുക്കി മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ കളത്തിലിറക്കാനാണ് ജോസഫ് പക്ഷം ആലോചിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന് സ്ഥാനാര്‍ഥിയാകും. കോതമംഗലം സീറ്റില്‍ ഷിബു തെക്കുംപുറത്തിനാണ് സാധ്യത. ചങ്ങനാശേരിയില്‍ വിജെ ലാലിക്കാണ് സാധ്യത.
പരിഗണിച്ചത് മൂന്നുപേരെ
ഏറ്റുമാനൂരില്‍ പ്രിന്‍സ് ലുക്കോസ്, പൂഞ്ഞാറില്‍ സജി മഞ്ഞക്കടമ്പന്, കാഞ്ഞിരപ്പള്ളിയില്‍ അജിത് മുതരമല, തിരുവല്ലയില്‍ ജോസഫ് എം പുതുശേരി, കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടിക എന്നറിയുന്നു. സര്‍വ്വെയില്‍ ഓരോ മണ്ഡലത്തിലും മൂന്നു പേരെയാണ് പരിഗണിച്ചത്.
മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസ
പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ
Recommended Video