ചവറയിൽ ഷിബു ബേബി ജോൺ തന്നെ; ആർഎസ്‌പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ചവറയിൽ ഷിബു ബേബി ജോണും ഇരവിപുരത്ത് ബാബു ദിവാകരനും മത്സരിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർഎസ്‌പി. അഞ്ച് സീറ്റുകളിലാണ് യുഡിഎഫിനുവേണ്ടി പാർട്ടി മത്സരിക്കുന്നത്. ഇതിൽ നാല് സീറ്റുകളിൽ മത്സരിക്കുന്നവരുടെ പട്ടികയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പ്രഖ്യാപിച്ചത്.
ചവറയിൽ ഷിബു ബേബി ജോണും ഇരവിപുരത്ത് ബാബു ദിവാകരനും മത്സരിക്കും. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും ആറ്റിങ്ങളില്‍ അഡ്വ. എ ശ്രീധരനും ജനവിധി തേടുമ്പോൾ അഞ്ചാം മണ്ഡലത്തിലാണ് അനിശ്തചിതത്വം തുടരുന്നത്. കയ്പമംഗലം സീറ്റിന് പകരമായി അമ്പലപ്പുഴ എന്നതില്‍ യുഡിഎഫ് മറുപടി തന്നില്ലെന്നും എ എ അസീസ് പറഞ്ഞു.
മുസ്ലിം ലീഗിന് മൂന്ന് സീറ്റുകള്‍ അധികമായി അനുവദിച്ചതിലാണ് അനിശ്ചിതത്വം തുടരുന്നത്. മുസ്ലിം ലീഗിന് നല്‍കുന്ന സീറ്റുകളില്‍ കൂത്തുപറമ്പില്‍ മാത്രമാണ് തീരുമാനമായത്. പട്ടാമ്പിയുടെയും പേരാമ്പ്രയുടെയും കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. പട്ടാമ്പി വിട്ടുനല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പകരം ചോദിച്ച കോങ്ങാടും നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിൽ മത്സരിച്ച ആർഎസ്പിക്ക് ഒരു സീറ്റിൽപോലും ജയിക്കാനായിരുന്നില്ല. ആർഎസ്‌പി കുത്തക മണ്ഡലമായിരുന്ന ചവറയിൽ വലിയ മാറിജിനിൽ ഷിബു ബേബി ജോൺ പരാജയപ്പെട്ടത് പാർട്ടിക്ക് ക്ഷീണമായിരുന്നു. എന്നാൽ ഇത്തവണ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പാർട്ടി. ചവറ എംഎൽഎ ആയിരുന്ന വിജയന്റെ മരണത്തിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിനുള്ള സൂചന ലഭിച്ചപ്പോൾ മുതൽ ഷിബു ബേബി ജോൺ മണ്ഡലത്തിൽ പ്രചരണം സജീവമാക്കിയിരുന്നു.