ശശി തരൂര്‍ കേരളത്തിലേക്ക്, ഇനി ഉമ്മന്‍ ചാണ്ടിക്കൊപ്പം, രാഹുലിന്റെ ദൗത്യം, കോണ്‍ഗ്രസിന് 2 ലക്ഷ്യം!!
തിരുവനന്തപുരം: കേരളത്തില്‍ ശശി തരൂരിനെ കളത്തിലിറക്കി രാഹുല്‍ ഗാന്ധി. പ്രത്യേക നിര്‍ദേശമാണ് ഇക്കാര്യത്തില്‍ കേരള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. ഇതോടെ ഹൈക്കമാന്‍ഡിന്റെ പ്രതിനിധികള്‍ എല്ലാ അര്‍ത്ഥത്തിലും കേരളത്തില്‍ പിടിമുറുക്കി. ശശി തരൂരിന് കേരളത്തിലേ നേതാക്കളേക്കാളും ശക്തമായ റോളുണ്ടാവും.
ഫെബ്രുവരി 15ന് ശേഷം കേരളത്തില്‍ ഫുള്‍ടൈം റോളില്‍ തരൂരുണ്ടാവും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ഇടപെടലും തരൂരിനുണ്ടാവും. രാഹുലിന്റെ ഡാറ്റ അനലിറ്റിക്സ് ടീമിനെ കേരളത്തില്‍ നയിക്കുന്നതും തരൂരായിരിക്കും.
തരൂരിന്റെ വരവ്
ശശി തരൂരിനെ കോണ്‍ഗ്രസ് രൂപീകരിച്ച മേല്‍നോട്ട സമിതിയിലാണ് ഉള്‍പ്പെടുത്തിയാണ്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യ പ്രകാരമാണിത്. ഫെബ്രുവരി പതിനഞ്ചിന് ശേഷം അദ്ദേഹം കേരളത്തിലെ പ്രചാരണത്തില്‍ സജീവമാകും. തിരുവനന്തപുരം ജില്ലയില്‍ മാത്രമായി ഇത്തവണ ഒതുങ്ങില്ല. രാഹുലിന്റെ ടീമില്‍ നിന്ന് ഇതോടെ മൂന്ന് പേര് കേരളത്തിലെ സമിതിയില്‍ ഇടംപിടിച്ചു. ഉമ്മന്‍ ചാണ്ടി നയിക്കുമെങ്കില്‍ കാര്യങ്ങള്‍ തരൂര്‍ അടക്കമുള്ളവരുടെ കണ്‍ട്രോളിലായിരിക്കും.
എന്തുകൊണ്ട് തരൂര്‍
തരൂരിന് പാര്‍ട്ടിയിലുള്ള ജനപ്രീതി തന്നെയാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കാരണം. യുവാക്കള്‍ക്കിടയിലും സ്വതന്ത്ര നിലപാട് എടുക്കുന്നവര്‍ക്ക് ഇടയില്‍ ശശി തരൂരിന് വലിയ സ്വാധീനമുണ്ടെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലും തരൂര്‍ ജനപ്രിയനാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം രാഹുല്‍ നേരിട്ട് സോണിയയെ അറിയിക്കുകയും ചെയ്തു. ഈ മാസം മുതലാണ് സംസ്ഥാനത്ത് സജീവമാകണമെന്ന് തരൂരിനോട് രാഹുല്‍ ആവശ്യപ്പെട്ടത്. എല്ലാ വിഭാഗം വോട്ടര്‍മാരെയും ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാക്കളെ അണിനിരത്തണമെന്നാണ് രാഹുലിന്റെ ആവശ്യം.
എല്‍ഡിഎഫിനെ മാതൃകയാക്കൂ
രാഹുല്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ അംഗീകരിച്ചിരിക്കുകയാണ്. കേരള നേതാക്കള്‍ക്ക് ഇത് മോഡലയാി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ആ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് അവര്‍ക്ക് വിജയം നേടി കൊടുത്തതെന്നും രാഹുല്‍ പറയുന്നു. അതേസമയം ശശി തരൂരിനായി നേരത്തെ കണ്ടിരുന്ന മാനദണ്ഡങ്ങളില്‍ ഇളവ് നല്കാന് രാഹുല്‍ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് വേറൊരു സമിതി കൂടി ഉണ്ടായിരിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ഈ സമിതിയുണ്ടാവുക.
രാഹുല്‍ തീരുമാനിക്കും
രാഹുല്‍ എല്ലാ നേതാക്കളുടെ ബലവും ദൗര്‍ബല്യവും കുറച്ച് കാലമായി പഠിച്ച് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഏത് കാര്യവും കേരളത്തില്‍ ഇനി രാഹുല്‍ അറിയാതെ നടക്കില്ല. പുതുമുഖങ്ങളെ കൂടുതലായി മത്സരിപ്പിക്കണമെന് നിലപാടിലാണ് രാഹുല്‍. യൂത്ത് കോണ്‍ഗ്രസിനും മഹിളാ കോണ്‍ഗ്രസിനും കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം മുല്ലപ്പള്ളിക്ക് ലഭിക്കുമെങ്കിലും രാഹുല്‍ നിയോഗിച്ച ടീമിന്റെ അംഗീകാരമില്ലാതെ ഇത് മുമ്പോട്ട് കൊണ്ടുപോകാനാവില്ല. അതേസമയം ദില്ലിയില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒരിക്കലും ഉണ്ടാവില്ലെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. താന്‍ മുഖ്യമന്ത്രിയാവുമെന്ന വാദങ്ങളെ തള്ളുന്ന തീരുമാനമാണ് ഇത്.
ഉമ്മന്‍ ചാണ്ടിക്ക് നേട്ടമായത്....
ഉമ്മന്‍ ചാണ്ടി വരാനുള്ള തീരുമാനം കേരളത്തിലെ നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയത് കൊണ്ട് വന്നത്. ഇതിനായി സ്വകാര്യ ഏജന്‍സികളെ വെച്ച് രാഹുല്‍ സര്‍വേ നടത്തിയിരുന്നു. ഇതില്‍ മൂന്നിലും ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ ഫലമാണ് വന്നത്. രണ്ട് ഏജന്‍സികളുടെ റിപ്പോര്‍ട്ടിലും 80 ശതമാനത്തിലേറെ പേര് ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചു. മറ്റൊന്നില്‍ 70 ശതമാനം പേര് പിന്തുണച്ചിട്ടുണ്ട്. ഈ സര്‍വേ റിപ്പോര്‍ട്ട് രാഹുലിന് ലഭിച്ചതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരോട് ദില്ലിയിലെത്താന്‍ രാഹുല്‍ നിര്‍ദേശിച്ചത്.
സര്‍വേ പറയുന്നത്
ഗ്രൂപ്പ് വിലപേശലുകള്‍ ഇത്തവണ രാഹുല്‍ അതിശക്തമായിട്ടാണ് എതിര്‍ത്തത്. അതിന് കാരണം ഗ്രൂപ്പ് വിലപേശലുകള്‍ കാര്യമായ ദോഷം ചെയ്യുമെന്നത് കൊണ്ടാണ്. കെവി തോമസിനൊക്കെ സീറ്റ് കൊടുക്കേണ്ട, വിമത ഭീഷണി കാര്യമാക്കേണ്ട എന്നുമാണ് നിലപാട്. യുവാക്കള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്കാന് രാഹുല്‍ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെയാണ് സര്‍വേ വന്നത്. ജയസാധ്യത മാത്രമാകും ഇനി പരിഗണിക്കുക. രമേശ് ചെന്നിത്തല, കെ സുധാകരന്, മുല്ലപ്പള്ളി രാമചന്ദ്രന്, കെസി വേണുഗോപാല്‍ എന്നിവരുടെസാധ്യതകളും സര്‍വേയില്‍ ഉണ്ടായിരുന്നു. 30 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവര്‍ക്ക് ജയം സാധ്യത.
ഉമ്മന്‍ ചാണ്ടി മതിയാവുമോ?
മധ്യതിരുവിതാംകൂറില്‍ ഉമ്മന്‍ ചാണ്ടി സജീവമാകുന്നത് നേട്ടമുണ്ടാക്കും. പക്ഷേ ജോസ് കെ മാണി മുന്നണി വിട്ടതിലൂടെ ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫില്‍ നിന്ന് അകന്നതാണ്. ഇത് തിരിച്ച് പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി വരവ് കൊണ്ട് മാത്രം ഒന്നുമാകില്ല. കത്തോലിക്കാ വിഭാഗത്തിന്റെ വോട്ടുകളെ തിരിച്ചുപിടിക്കാനും ഇത് കൊണ്ട് മാത്രം സാധിക്കില്ല. ഭൂരിപക്ഷ വോട്ടുകള്‍ കൂടുതല്‍ നഷ്ടപ്പെടുത്താനും ഈ നീക്കം വഴിയൊരുക്കും. കഴിഞ്ഞ രണ്ട് വര്‍ഷം കേരളത്തില്‍ സജീവമായി നിന്നാണ് സര്‍വേ സംഘടിപ്പിച്ചത്. ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുന്ന കാര്യത്തിലും ഇവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.