മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പടെ 6 പ്രമുഖര്‍ ഇത്തവണ മത്സര രംഗത്തുണ്ടാവില്ല; അടിമുടി മാറ്റവുമായി സിപിഐ
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ടേം നിബന്ധനകളില്‍ ആര്‍ക്കും ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം കടുപ്പിച്ച് സിപിഐ. രണ്ട് ടേം മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കേണ്ടെതില്ലെന്നതാണ് പാര്‍ട്ടിയിലെ പൊതു ധാരണ. എന്നാല്‍ മന്ത്രിമാര്‍ ഉള്‍പ്പടെ ചിലര്‍ മൂന്ന് തവണയായി മത്സരിച്ച് വിജയിച്ചവരാണ്. ഇതോടെ വിഎസ് സുനില്‍ കുമാര്‍, കെ രാജു പി തിലോത്തമന്‍ അടക്കമുള്ള മന്ത്രിമാര്‍ ഇത്തവണ മത്സര രംഗത്ത് ഉണ്ടാവില്ലെന്ന കാര്യം ഉറപ്പായി. തൃശൂശില്‍ വിജയ സാധ്യത കണക്കിലെടുത്ത് സുനില്‍ കുമാറിന് ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
മുല്ലക്കര രത്നാകരനും ഇഎസ് ബിജി മോളും
മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ പ്രമുഖ നേതാക്കളായ സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍, ഇഎസ് ബിജി മോള്‍ എന്നിവര്‍ക്കും ഇത്തവണ മത്സര രംഗത്ത് നിന്നും മാറി നില്‍ക്കേണ്ടി വരും. കഴിഞ്ഞ തവണ ജില്ലാ നേതൃത്വങ്ങളുടെ അഭ്യര്‍ത്ഥനയു വിജയ സാധ്യതയും മുന്‍ നിര്‍ത്തിയാണ് ഇവര്‍ക്ക് മൂന്നാം ഊഴത്തിനായി സംസ്ഥാന നേതൃത്വം ഇളവ് നല്‍കിയത്.
നാല് മന്ത്രിമാരില്‍ മൂന്ന് പേര്‍
പാര്‍ട്ടി മാര്‍ഗരേഖ തന്നെ അപ്രസക്തമാക്കുന്ന ഇളവ് വേണ്ടെന്നാണ് സംസ്ഥാന നേതൃതലത്തിലുള്ള ഇപ്പോഴത്തെ ധാരണം. പാര്‍ട്ടി ദേശീയ നിരവാഹക കൗണ്‍സില്‍ യോഗങ്ങല്‍ ഹൈദരബാദില്‍ ചേര്‍ന്നപ്പോള്‍ ഇക്കാര്യത്തിലെ കേന്ദ്ര നേതൃത്വത്തിന്‍റെ അംഗീകാരവും പാര്‍ട്ടി നേടിയെടുത്തിട്ടുണ്ട്. ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയിലെ നാല് മന്ത്രിമാരില്‍ മൂന്ന് പേരും തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും ഒഴിവാക്കപ്പെടും.
നാദാപുരവും അടൂരും
മൂന്ന് തവണ പൂര്‍ത്തിയാക്കിയവരെ മാത്രമല്ല, രണ്ട് ടേം പൂര്‍ത്തിയാക്കിയവരേയും മാറ്റണമെന്ന അഭിപ്രായത്തിനും പാര്‍ട്ടിയില്‍ മുന്‍തൂക്കം ഉണ്ട്. രണ്ട് ടേം നിബന്ധന കര്‍ശനമായി നടപ്പാക്കുകയാണെങ്കില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുന്നവരില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍, ഡപ്യൂട്ടി സ്പീക്കര്‍ വി ശശി, നാദാപുരം എംഎല്‍എ ഇകെ വിജയന്‍, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍, ഗീതാ ഗോപി, ജിഎസ് ജയലാല്‍ എന്നിവരും രണ്ട് ടേം പൂര്‍ത്തിയാക്കിയവരാണ്.
ഇകെ വിജയന് അവസരം നല്‍കണം
അത് മണ്ഡലങ്ങളില്‍ ഇവരുടെ സാന്നിധ്യം വിജയത്തിന് അനിവാര്യമാണന്ന് പറഞ്ഞ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മൂന്നാം ടേം പരിഗണിച്ചേക്കും. നാദാപുരത്ത് ഇകെ വിജയന് ഒരു അവസരം കൂടി നല്‍കി സീറ്റ് നിലനിര്‍ത്തണമെന്ന് ആവശ്യം സിപിഎം കൂടി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പുതുമുഖത്തെയെ സ്ത്രീയെ മണ്ഡലത്തില്‍ പരിഗണിക്കാനാണ് സിപിഐ ആലോചിക്കുന്നത്.
അടൂരില്‍ ചിറ്റയം ഗോപകുമാര്‍
അടൂരില്‍ ചിറ്റയം ഗോപകുമാര്‍ മാറിയാല്‍ മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍റെ പേരിനാണ് സിപിഐയില്‍ പരിഗണന. എന്നാല്‍ വിജയ സാധ്യത മുന്‍നിര്‍ത്തി ചിറ്റയം ഗോപകുമാറിന് ഒരു അവസരം കൂടി നല്‍കാനാണ് സാധ്യത. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയിലടക്കം തിരിച്ചടി നേരിട്ടതും എല്‍ഡിഎഫിന് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ സീറ്റ് ചിറ്റയം ഗോപകുമാറിന് ലഭിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
സതീശനെതിരെ വിഎസ് സുനില്‍കുമാര്‍
അതേസമയം, കഴിഞ്ഞ തവണ ചിലര്‍ക്ക് മൂന്നാം ടേം അനുവദിച്ചതിനാല്‍ ഇത്തവണയും ചില വിട്ട് വീഴ്ചകള്‍ ഉണ്ടാവും. മൂന്ന് തവണ കഴിഞ്ഞവര്‍ക്ക് വീണ്ടും അവസരം നല്‍കാനുള്ള ഏക സാധ്യത ഏതെങ്കിലും മണ്ഡലം യുഡിഎഫിൽ നിന്നു തിരിച്ചു പിടിക്കാൻ ആരെയെങ്കിലും നിയോഗിച്ചുവെങ്കിൽ മാത്രമാണ്. പറവൂരില്‍ വിഡി സതീശനെതിരെ വിഎസ് സുനില്‍ കുമാറിനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശം ഉയര്‍ന്ന് വന്നതും ഇതിന്‍റെ അടിസ്ഥാനത്തിലാണ്.
ഓരോ മണ്ഡലത്തിലേക്കും പാനല്‍
എന്നാല്‍ യുഡിഎഫിന്‍റെ കോട്ടകളില്‍ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും മത്സരത്തിന് ഇറങ്ങി ഒരു പരീക്ഷണത്തിന് തയ്യാറാവുമോയെന്നത് അവരുടെ നിലപാടിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. നാളെ മുതല്‍ 13 വരെ ചേരുന്ന നിര്‍വാഹക സമിതി, കൗണ്‍സില്‍ യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച പൊതു മാനദണ്ഡം രൂപപ്പെടുത്തും. തുടര്‍ന്ന് ജില്ലാ നേതൃത്വത്തില്‍ നിന്നും ഓരോ മണ്ഡലത്തിലേക്കും 3 പേരുടെ പാനല്‍ ആവശ്യപ്പെടും.
പ്രകാശ് ബാബു മത്സരിക്കുമോ
സ്ഥാനാര്‍ത്ഥി ലിസ്റ്റുകള്‍ പരിശോധിച്ച് അടുത്ത കൗൺസിൽ യോഗം പട്ടിക അന്തിമമാക്കും. അസിസ്റ്റന്‍റ് സെക്രട്ടറിമാരെ ആരെയെങ്കിലും മല്‍സരിപ്പിക്കുന്നതിനും സംസ്ഥാനകൗണ്‍സിലില്‍ തീരുമാനമുണ്ടാവും. അസിസ്റ്റന്‍റ് സെക്രട്ടറിമാരില്‍ കെ.പ്രകാശ്ബാബു മല്‍സരിക്കുന്നത് പരിഗണനയിലുണ്ട്. പൊതുവില്‍ പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം നല്‍കണമെന്ന ചിന്തയ്ക്കാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം.
കാഞ്ഞിരപ്പള്ളി കൊടുക്കുന്നതില്‍
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ സ്വീകരിക്കേണ്ട പൊതുനിലപാടും ചര്‍ച്ചയായേക്കും. കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ കോട്ടയം ജില്ലാനേതൃത്വത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ സമവായം എന്ന നിലയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. പകരം ചങ്ങനാശ്ശേരി ഏറ്റെടുത്തേക്കും.
Recommended Video
കൊല്ലത്ത് സീറ്റ് വേണം
കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഏതെങ്കിലും വിജയ സാധ്യതയുള്ള സീറ്റ് ചോദിച്ച് വാങ്ങണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ സിപിഎം ഇതിന് വഴങ്ങിയിട്ടില്ല. സീറ്റ് വിഷയത്തിനൊപ്പം കൊല്ലം, എറണാകുളം ജില്ലകളിലെ സംഘടനാപ്രശ്നങ്ങളും സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ചയാകും. ജില്ലാ ഘടകങ്ങളുടെ തദ്ദേശ തിരഞ്ഞെടുപ്പ് വിശകലനവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.