കേരളത്തിലെ കോൺഗ്രസ് പരാജയത്തിന് കാരണം ഇതാണ്; എഐസിസിക്ക് റിപ്പോർട്ട് സമർപ്പിച്ച് താരിഖ് അൻവർ
തിരുവനന്തപുരം; കുറഞ്ഞത് 85 സീറ്റ് നേടി കേരളത്തിൽ അധികാരം തിരിച്ച് പിടിക്കാനാകുമെന്ന വിലയിരുത്തലിലായിരുന്നു ഇത്തവണ യുഡിഎഫ് ക്യാമ്പ്. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുയും ഘടകക്ഷികൾ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയും ചെയ്താൽ വിജയം അനായാസമാണെന്നും നേതൃത്വം കണക്ക് കൂട്ടി. എന്നാൽ ഫലം വന്നപ്പോഴോ കേരള ചരിത്രം തിരുത്തി പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് കേരളത്തിൽ അധികാര തുടർച്ച നേടി, യുഡിഎഫ് ഏറ്റുവാങ്ങിയത് കനത്ത പരാജയവും.
തിരിച്ചടിയിൽ സംസ്ഥാന നേതാക്കൾ പരസ്പരമുള്ള വിഴുപ്പലക്കൽ തുടങ്ങിയിട്ടുണ്ട്. അതിനിടെ കേരളത്തിലെ തോൽവിയുടെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഹൈക്കമാന്റ്. ഇത് സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എഐസിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിശദാംശങ്ങളിലേക്ക്

റിപ്പോർട്ടിലെ കണ്ടെത്തൽ
2016 ന് സമാനമായ ദയനീയമായ തിരിച്ചടിയായിരുന്നു ഇത്തവണ സംസ്ഥാനത്ത് യുഡിഎഫ് നേരിട്ടത്. 41 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. 2016 ൽ 44 സീറ്റുകളിലായിരുന്നു യുഡിഎഫ് വിജയം. കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 21 സീറ്റുകളും. കനത്ത തിരിച്ചടിക്ക് പ്രധാന കാരണമായത് അമിത ആത്മവിശ്വാസമായിരുന്നുവെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

ലോക്സഭ വിജയം
ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. ഇതാണ് തിരിച്ചടി സമ്മാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ പ്രീ പോൾ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം തള്ളി വൻ വിജയമായിരുന്നു യുഡിഎഫ് സംസ്ഥാനത്ത് നേടിയിരുന്നത്. ആകെയുള്ള 20 സീറ്റിൽ 19 ലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

ബിജെപി വിരുദ്ധ വോട്ടുകൾ
ബിജെപി വിരുദ്ധ വോട്ടുകൾ പെട്ടിയിൽ വീണതാണ് യുഡിഎഫിന്റെ കൂറ്റൻ വിജയത്തിന് വഴിവെച്ചത് നരേന്ദ്ര മോദിയെ താഴെയിറക്കി രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണണമെന്ന കേരളത്തിലെ ജനങ്ങളുടെ മോഹവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ ഇതേ ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ് തുടർന്നിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ
പഞ്ചാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. എൽഡിഎഫ് 101 മണ്ഡലങ്ങളിലാണ് മുന്നേറിയത്. പരാജയത്തിന് പിന്നാലെ ഉണർന്ന് പ്രവർത്തിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും അപ്പോഴേക്കും എൽഡിഎഫ് ബഹുദൂരം മുന്നേറിയിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണഅടിക്കാട്ടുന്നു.

ഗ്രൂപ്പ് പോര്
അതേസമയം സംസ്ഥാനത്ത ഗ്രൂപ്പ് പോരും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്നും റിപ്പോർ്ടിൽ ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോയപ്പോൾ കോൺഗ്രസ് ക്യാമ്പിൽ ഗ്രൂപ്പുകളുടെ അതിപ്രസരമായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ ഗ്രൂപ്പ് വടംവലികൾ ശക്തമാണെന്ന ആക്ഷേപം ശക്തമായിരുന്നു.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ്
എൽഡിഎഫ് സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോഴും ഗ്രൂപ്പ് വിഭജനത്തിൽ തട്ടി കേരളത്തിലെ സ്ഥാനാർത്ഥിത്വം ഏറെ വൈകിയിരുന്നു. ഗ്രൂപ്പ് കളി അവസാനിപ്പിക്കാൻ ഇനിയെങ്കിലും നേതൃത്വം തയ്യാറായില്ലേങ്കിൽ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിന് കേരളത്തിൽ രക്ഷ ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് നേതൃത്വം നൽകുന്നത്.

കൊവിഡ് സാഹചര്യം
അതേസമയം പിണറായി സർക്കാരിന് അധികാര തുടർച്ച നേടാൻ സാധിച്ചതിന് പിന്നിൽ കൊവിഡ് സാഹചര്യം കൂടി ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധി നേരിടുന്നതിലും സർക്കാർ സേവനങ്ങൾ മികച്ച രീതിയിൽ ജനങ്ങളിൽ എത്തിക്കാനും എൽഡിഎഫിന് സാധിച്ചു.
Recommended Video

തിരിച്ചടിയായി
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്തരം കാര്യങ്ങളെല്ലാം കൊണ്ട് എൽഡിഎഫ് മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ കൊവിഡ് പ്രതിസന്ധി കോൺഗ്രസ് പ്രചരണത്തിന് തിരിച്ചടിയായി. അതേസമയം പരാജത്തിന്റെ കാര്യങ്ങൾ കൂടിതൽ പഠനവിധേയമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications