കേരളത്തില്‍ അഞ്ച് സീറ്റ് പിടിക്കുമെന്നുറപ്പിച്ച് ബിജെപി; വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കൃഷ്ണദാസ് കാട്ടാക്കട
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ബിജെപി. സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുന്നതിനോടൊപ്പം അഞ്ചോളം സീറ്റുകള്‍ ഇത്തവണ കൂടുതലായി നിലനിര്‍ത്തണം എന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇത്തവണ മത്സര രംഗത്ത് ഉണ്ടായേക്കില്ലെന്നാണ് സൂചന. പകരം കേന്ദ്രമന്ത്രി വി മുരളീധരന് ആയിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കുക.
നേമത്ത് കുമ്മനം രാജശേഖരന്
കെ സുരേന്ദ്രന് മത്സരത്തിന് ഇല്ലെങ്കിലും പാര്‍ട്ടിയിലെ മറ്റ് പ്രമുഖര്‍ എല്ലാം തന്നെ സ്ഥാനാര്‍ത്ഥികളാവും. കഴക്കൂട്ടത്താണ് വി മുരളീധരന് മത്സരിക്കുക. നേമത്ത് ഇത്തവണ ഒ രാജഗോപാല്‍ ഉണ്ടായിരിക്കില്ല. പകരം പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന് നേമത്ത് സ്ഥാനാര്‍ത്ഥിയായേക്കും.
പാലക്കാട് ശോഭാ സുരേന്ദ്രനില്ല
പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമവും നേതൃതലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച പാലക്കാട് നിന്നും അവരെ മാറ്റിയേക്കും. തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തിലേക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കാനാണ് സാധ്യത.
അഭിപ്രായം തേടും
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ഓരോ മണ്ഡലത്തിലേയും പ്രവര്‍ത്തകരുടേയും അഭിപ്രായം പാര്‍ട്ടി തേടുന്നുണ്ട്. ഇതിനായി ബിജെപിയിലെ കോര്‍കമ്മിറ്റിയംഗങ്ങളോ അവര്‍ ചുമതലപ്പെടുത്തുന്നവരോ ഓരോ ജില്ലയിലും എത്തും. ഏറ്റവും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാന്‍ പഞ്ചായത്ത് തല ഭാരവാഹികളുടെ ശുപാര്‍ശയും പാര്‍ട്ടി പരിഗണിച്ചേക്കും.
അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളും
പ്രാദേശിക തലത്തില്‍ നിന്നും രൂപീകരിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജില്ലാ തലത്തില്‍ ഏകീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും കോര്‍കമ്മിറ്റിയിലും വെക്കും. തുടര്‍ന്നായിരിക്കും അന്തിമ പട്ടികയുടെ അംഗീകാരത്തിനായി ദേശീയ നേതൃത്വത്തിന് പട്ടിക കൈമാറുക. മുന്‍ നിര്‍ദേശങ്ങളിലും വെട്ടും തിരുത്തും കൂട്ടിച്ചേര്‍ക്കലുമുണ്ടാകുന്നതോടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളും പട്ടികയില്‍ ഇടംപിടിച്ചേക്കും.
പാര്‍ട്ടി മുഖങ്ങള്‍
പാര്‍ട്ടി മുഖങ്ങള്‍ക്ക് പുറമെ ജനസമ്മതിയുള്ള പൊതുപ്രവർത്തകരും മുൻഉദ്യോഗസ്ഥരുമായ അപ്രതീക്ഷിതസ്ഥാനാർഥികൾ വരുമെന്നുറപ്പാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരംഗത്തുണ്ടായിരുന്നവര് ഇക്കുറിയും അതേ മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കും. ചിലര്‍ക്ക് മാത്രമായിരിക്കും മാറ്റം ഉണ്ടാവുക. മത്സരിക്കുമെന്ന് ഉറപ്പുള്ളവര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്കി മാസങ്ങള്‍ക്ക് മുമ്പേ രംഗത്തുണ്ട്.
കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ് ബാധിച്ചതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അല്പം മന്ദഗതിയിലാണ്. എന്നാല്‍ സുരേന്ദ്രന് ക്വാറിന്റീന് പൂര്‍ത്തിയാക്കിയതിന് പിന്നാലെ യോഗങ്ങള്‍ നടക്കും. നേമത്ത് കുമ്മനം രാജശേഖരന് സീറ്റ് ഉറപ്പിക്കുമ്പോള്‍, മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പികെ കൃഷ്ണദാസ് കാട്ടാക്കടയില്‍ നിന്നാവും ജനവിധി തേടുക.
കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശ്
എഎന്‍ രാധാകൃഷ്ണന് പാലക്കാട് ജില്ലയിലെ മണലൂരും എംടി രമേശ് കോഴിക്കോട് നോര്‍ത്തിലും സി കൃഷ്ണകുമാർ മലമ്പുഴയിലും പ്രവർത്തനം ഊർജിതമാക്കി. ബി ഗോപാലകൃഷ്ണന് തൃശ്ശൂരോ കൊടുങ്ങല്ലൂരിലോ ആണ് സാധ്യത. തൃശൂരില്‍ ബി ഗോപാലകൃഷ്ണനാണ് ഏറ്റവും കൂടുതല്‍ സാധ്യത. കൊടുങ്ങല്ലൂരിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലേക്ക് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിനാണ് പ്രഥമ പരിഗണന.
കഴക്കൂട്ടവും കരമനയും
ജയന് പാറശ്ശാലയെ കരമനയിലേക്കാണ് പരിഗണിക്കുന്നത്. ജനറൽ സെക്രട്ടറി സുധീർ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി, തുടങ്ങിയവർക്കും സീറ്റുണ്ടാകും. വി മുരളീധരന് കഴക്കൂട്ടം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പേരിന് പാലക്കാടാണ് പ്രഥമ പരിഗണന. ബിജെപിയുടെ എപ്ലസ് മണ്ഡലമാണ് പാലക്കാട്.
മലമ്പുഴ മണ്ഡലം
പാലക്കാട് നഗരസഭയില്‍ തുടര്‍ഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ട് വിഹിതത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതും ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. സി കൃഷ്ണകുമാറിനെ ആദ്യം പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചിച്ചതെങ്കിലും മലമ്പുഴയില്‍ മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമതെത്തിയിരുന്നു.
അച്യുതാനന്ദന് ഇല്ല
മലമ്പുഴയില്‍ ഇത്തവണ എല്‍ഡിഎഫിന് വേണ്ടി വിഎസ് അച്യൂതാനന്ദന് ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ തദ്ദേശിയ നേതാക്കള്‍ വേണമെന്ന വികാരവും പാര്‍ട്ടിയില്‍ ശക്തമായിരുന്നു. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് വലിയ മേല്‍ക്കൈ ആണ് ഉള്ളത്. ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിനുള്ളത്.
Recommended Video