മധ്യകേരളം വഴി സംസ്ഥാനം പിടിക്കാന്‍ യുഡിഎഫ്; 30 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള തന്ത്രം അണിയറയില്‍
കോട്ടയം: സംസ്ഥാനം ഇടതും വലതും മാറി മാറി ഭരിക്കുമെങ്കിലും മധ്യകേരളം എക്കാലത്തും യുഡിഎഫ് കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. മധ്യകേരള യുഡിഎഫിലെ കൈവിട്ടപ്പോഴൊക്കെയാവട്ടെ അവര്‍ക്ക് വലിയ തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ട്. േകാട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നി ജില്ലകളാണ് മധ്യകേരളത്തില്‍ വരുന്നത്. ആകെ 42 സീറ്റുകള്‍. ഇതില്‍ ഏറ്റവും കുറഞ്ഞത് മുപ്പതിലേറെ സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ സംസ്ഥാന ഭരണം പിടിക്കാന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. അതുകൊണ്ട് തന്നെ മധ്യകേരളത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
അസമില്‍ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു, തേസ്പൂരില്‍ നിന്നുള്ള ചിത്രങ്ങള്‍
കോട്ടയത്തും എറണാകുളത്തും
2016 ലെ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ നേരിയ മേല്‍ക്ക ഇടത് മുന്നണിക്കായിരുന്നു. കോട്ടയത്തും എറണാകുളത്ത് യുഡിഎഫ് ലീഡ് പിടിച്ചപ്പോള്‍ മറ്റ് ജില്ലകളില്‍ എല്‍ഡിഎഫും മുന്നേറി. കോട്ടയത്ത് ആകെയുള്ള 9 സീറ്റില്‍ ആറിടത്തായിരുന്നു യുഡിഎഫ് വിജയിച്ചത്. ശേഷിക്കുന്ന മൂന്ന് സീറ്റില്‍ രണ്ടിടത്ത് ഇടതുമുന്നണിയും പൂഞ്ഞാറില്‍ പിസി ജോര്‍ജും വിജയിച്ചു.
എറണാകുളത്ത് യുഡിഎഫ്
എറണാകുളത്തേക്ക് വരുമ്പോള്‍ യുഡിഎഫിന് വലിയ പരിക്കുകള്‍ ഏല്ക്കാതെ പിടിച്ച് നില്ക്കാന് സാധിച്ചു. അകെയുള്ള 14 സീറ്റുകളില്‍ 9 ലും യുഡിഎഫ് വിജയിച്ചപ്പോള്‍ അഞ്ചിടത്ത് എല്‍ഡിഎഫ് വിജയിച്ചു. തൃപ്പൂണിത്തുറയും കൊച്ചിയും കോതമംഗലവും ഉള്‍പ്പടെ യുഡിഎഫിന്റെ സീറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും പെരുമ്പാവൂര്‍ തിരിച്ച് പിടിക്കാന്‍ യുഡിഎഫിനും സാധിച്ചു.
ആലപ്പുഴയില്‍ ഹരിപ്പാട് മാത്രം
ആലപ്പുഴയില്‍ ആകെയുള്ള 9 ല്‍ എട്ട് സീറ്റിലും കഴിഞ്ഞ തവണ ഇടതുമുന്നണിക്കായിരുന്നു വിജയം. കോണ്‍ഗ്രസ് വിജയിച്ചതാവട്ടെ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രം. ഇടുക്കിയില്‍ 5 ല്‍ മൂന്ന് സീറ്റില്‍ ഇടതുമുന്നണി വിജയിച്ചപ്പോള്‍ യുഡിഎഫ് വിജയം തൊടുപുഴയിലും ഇടുക്കിയിലും ഒതുങ്ങി. പത്തനംതിട്ടയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
പത്തനംതിട്ടയിലെ അഞ്ചില്‍ നാല്
പത്തനംതിട്ടയിലെ അഞ്ചില്‍ നാല് സീറ്റിലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ നേട്ടം കോന്നിയില്‍ ഒതുങ്ങി. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലൂടെ കോന്നിയും സിപിഎം പിടിച്ചതോടെ ജില്ലയില്‍ യുഡിഎഫ് സംപൂജ്യരായി. ഇത്തവണ കേരള കോണ്‍ഗ്രസ് എം കൂടി വന്നതോടെ മധ്യകേരളത്തില്‍ കഴിഞ്ഞ തവണത്തേതില്‍ മികച്ച വിജയം ഉണ്ടാവുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്.
മധ്യകേരളം പിടിക്കണം
ഈ സാഹചര്യത്തില്‍ മധ്യകേരളത്തിൽ പിടിമുറുക്കിയില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ച മണ്ഡലങ്ങളില്‍ അവര്‍ വലിയ ആത്മവിശ്വാസത്തിലാണ്. ജോസിന്റെയും കൂട്ടരുടേയും വരവിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റമാണ് അവരുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം.
കോട്ടയത്തെ സിപിഎം പ്രതീക്ഷ
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഒരു മണ്ഡലത്തില്‍ പോലും ലീഡ് നേടാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകള്‍ ഒഴിവാക്കുകയും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്താല്‍ ഈ തിരിച്ചടി മറികടക്കമാമെന്നാണ് യുഡിഎഫ് നേതൃത്വം അഭിപ്രായപ്പെടുന്നത്. ജയസാധ്യതക്ക് മുൻഗണന നൽകി മത്സരിച്ചവരെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം.
മൂവാറ്റുപുഴ ജോസഫിനില്ല
ഇതിന് പുറമെ കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ എല്ലാം അവര്‍ക്ക് നല്കാന് തീരുമാനിച്ചതും യുഡിഎഫിന് വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ജോസഫ് വിഭാഗത്തിനടക്കം ജയസാധ്യത നോക്കിമാത്രം സീറ്റ് നല്‍കാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും കോൺഗ്രസ് ഏറ്റെടുത്ത് മുവാറ്റുപുഴ അവര്‍ക്ക് നല്‍കാനുള്ള ആലോചന ഉയര്‍ന്നത്.
ജോണി നെല്ലൂരിന് ചോദിച്ചു
മൂവാറ്റുപുഴ ജോസഫിന് നൽകിയാൽ അവിടെ ജോണി നെല്ലൂരിനെയും ചങ്ങനാശ്ശേരിയില്‍ കെസി ജോസഫ്, ജോസഫ് വാഴക്കന് എന്നിവരില്‍ ആരെങ്കിലേയും മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ ചങ്ങനാശ്ശേരി എന്ന ആവശ്യത്തില്‍ ജോസഫ് വിഭാഗം ഉറച്ച് നിന്നതോടെ ഈ ചര്‍ച്ച അലസി. ഏറ്റവും ഒടുവില്‍ പുഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് കോണ്‍ഗ്രസിന് കൊടുക്കാന്‍ ജോസഫ് തയ്യാറായിട്ടുണ്ട്.
ഇടതിന്റെ പ്രതീക്ഷ
മറുവശത്ത് എല്‍ഡിഎഫും ഇത്തവണ മധ്യകേരളത്തില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നു. പത്തനംതിട്ടയിലും ആലപ്പുഴയിലും നിലവിലെ സ്ഥിതി തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇടുക്കിയില്‍ ഒരു സീറ്റ് കൂടി കൂടുതല്‍ പ്രതീക്ഷിക്കുന്നു. എറണാകുളത്തും കോട്ടയത്തുമാണ് വലിയ പ്രതീക്ഷകള്‍ ഇടതുമുന്നണിക്ക് ഉള്ളത്.
പുതുപ്പള്ളിയും പിടിക്കും
കോട്ടയത്ത് കഴിഞ്ഞ തവണ ലഭിച്ച രണ്ട് സീറ്റെന്നത് ഇത്തവണ ആറിന് മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി അടക്കം പിടിക്കാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു. എറണാകുളത്ത് കളമശ്ശേരി ഉള്‍പ്പടേയുള്ള സീറ്റുകളില്‍ ഇത്തവണ അട്ടിമറി വിജയമാണ് സിപിഎം ലക്ഷ്യമിടുന്നത്.
നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം
Recommended Video