പിജെ ജോസഫിന് കടുംവെട്ടുമായി കോൺഗ്രസ്; 7 സീറ്റിലൊതുക്കും..യുഡിഎഫിൽ സീറ്റ് വെച്ച് മാറാൻ ആർഎസ്പി
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലെ യുഡിഎഫിലെ സീറ്റ് ചർച്ചകൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. പരമാവധി തർക്കങ്ങൾ ഒഴിവാക്കിയുള്ള സീറ്റ് വിഭജനമാണ് മുന്നണി ലക്ഷ്യം വെയ്ക്കുന്നത്. വിജയ സാധ്യത മാത്രം മുന്നിൽ കണ്ട് കൊണ്ടാകണം സീറ്റ് വിഭജനമെന്ന നിർദ്ദേശവും നേതാക്കൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
എന്നാൽ സീറ്റ് ചർച്ചകൾ വളരെ എളുപ്പം പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് മുന്നണിയിലെ ചർച്ചകൾ നൽകുന്ന സൂചന. യുഡിഎഫ് നേതൃത്വത്തിന് കടുത്ത തലവേദനയായിരിക്കുകയാണ് കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം.
കടുംപിടിത്തം തുടർന്ന് ജോസഫ്
ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് പോയതോടെ ജോസിന്റേയും കൂട്ടരേയും സീറ്റിൽ കണ്ണുവെച്ചായിരുന്നു യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ. എന്നാൽ ജോസ് വിഭാഗം ഉൾപ്പെടെ മത്സരിച്ച മുഴുവൻ സീറ്റുകളും തങ്ങൾക്ക് തന്നെ വേണമെന്ന് കടുംപിടിത്തത്തിൽ തുടരുകയാണ് ജോസഫ് വിഭാഗം. സീറ്റുകൾ വെച്ചുമാറാമെങ്കിലും എണ്ണം കുറയ്ക്കാൻ പാടില്ലെന്ന് ജോസഫ് വിഭാഗം ആവർത്തിക്കുന്നു.
അംഗീകരിക്കില്ലെന്ന് കോൺഗ്രസ്
കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം യുഡിഎഫിൽ 15 സീറ്റിലാണ് മത്സരിച്ചിരുന്നത്. എന്നാൽ ഈ സീറ്റുകൾ മുഴുവൻ വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു. പരാമവധി എട്ട് സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് നൽകാൻ കോൺഗ്രസ് ആലോചിക്കുന്നത്. ജോസഫ് വിഭാഗം കഴിഞ്ഞ പ്രാവശ്യം മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം സീറ്റുകൾ അവർക്ക് തന്നെ നൽകും.
ജോസഫിന് വാഗ്ദാനം
കൂടാതെ കഴിഞ്ഞപ്രാവശ്യം മാണിവിഭാഗം മത്സരിക്കുകയും എന്നാൽ സ്ഥാനാർഥികൾ ജോസഫ് വിഭാഗത്തിൽ എത്തുകയും ചെയ്ത ഇരിങ്ങാലക്കുട (തോമസ് ഉണ്ണിയാടൻ), തിരുവല്ല (ജോസഫ് എം. പുതുശ്ശേരി), ചങ്ങനാശ്ശേരി (സി.എഫ്. തോമസ്) മണ്ഡലങ്ങളും നൽകാൻ തയ്യാറാണ്. ഇതിന് പകരമായി ചില മണ്ഡലങ്ങളും ജോസഫ് വിഭാഗത്തിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
കോൺഗ്രസ് ഏറ്റെടുക്കണമെന്ന്
കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച ഏറ്റുമാനൂർ, പാലാ , ചങ്ങനാശേരി സീറ്റുകൾ ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. ഏറ്റുമാനൂരിൽ ഇതിനോടകം തന്നെ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാത്രമല്ല ചങ്ങനാശേരിയിലും ഇത്തവണ കോൺഗ്രസിനാണ് അനുകൂല സാഹചര്യം എന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ചങ്ങനാശേരിക്കും പിടിവലി
സിഎഫ് തോമസ് മരിച്ചപ്പോൾ തന്നെ ഇത്തരം ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ ചങ്ങനാശേരിയുടെ കാര്യത്തിൽ വിട്ട് വീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. അതേസമയം പാലാ മണ്ഡലത്തിന്റെ കാര്യത്തിൽ നിലവിൽ അനിശ്ചിതത്വം തുടരുകയാണ്. എൻസിപി നേതാവ് മാണി സി കാപ്പൻ യുഡിഎഫിലേക്ക് കൂടുമാറിയില്ലേങ്കിൽ ആരാകും പാലായിൽ സ്ഥാനാർത്ഥിയെന്നാണ് ചർച്ചകൾ.
പാലായിൽ ആര്
കാപ്പൻ മത്സരിച്ചാൽ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാൽ കാപ്പൻ എത്തിയില്ലേങ്കിൽ സീറ്റ് ഏറ്റെടുക്കണമെന്ന വികാരം കോൺഗ്രസിൽ ഉണ്ട്. എൽഡിഎഫിൽ ജോസ് കെ മാണി സ്ഥാനാർത്ഥിയായൽ എതിരിടാൻ ശേഷിയുള്ള കരുത്തരായ നേതാക്കൾ ജോസഫ് വിഭാഗത്തിൽ ഇല്ലെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
മധ്യതിരുവിതാംകൂറിൽ
അതേസമയം ജോസഫ് ഗ്രൂപ്പുമായി ധാരണയിൽ എത്തിയാൽ മാത്രമേ മധ്യതിരുവിതാംകൂറിൽ എത്ര സീറ്റുകളിൽ മത്സരിക്കണമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ധാരണ ആവുകയുള്ളൂ. അതേസമയം ഇടുക്കി സീറ്റും മലബാറിലെ ഒരു സീറ്റും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
ആവശ്യവുമായി ആർഎസ്പിയും
അതേസമയം ആർഎസ്പിയും സീറ്റിനായി കടുംപിടിത്തം കാണിക്കുന്നുണ്ട്. കൊല്ലത്തെ ചവറ, ഇരവിപുരം, കുന്നത്തൂര്‍ മണ്ഡലങ്ങളും തിരുവനന്തപുരത്തെ ആറ്റിങ്ങലും തൃശൂരിലെ കയ്പമംഗലത്തുമാണ് ആർഎസ്പി കഴിഞ്‍ഞ തവണ മത്സരിച്ചിരുന്നത്. ഇത്തവണ പക്ഷേ കയ്പമംഗലവും ആറ്റിങ്ങലും വേണ്ടെന്നാണ് പാർട്ടി നിലപാട്.
Recommended Video
ഘടകക്ഷികളോട്
കോൺഗ്രസ് മത്സരിച്ച സീറ്റുകളായ കുണ്ടറയും കൊല്ലവുമാണ് ആർഎസ്പി നോട്ടമിടുന്നത്. അധിക സീറ്റ് തരുന്നില്ലെങ്കിൽ ആലപ്പുഴയിലെ അമ്പലപ്പുഴ സീറ്റാണ് ലക്ഷ്യം. എന്നാൽ മറ്റ് ഘടകക്ഷികളോട് കൂടി ആലോചിച്ച ശേഷം മാത്രം സീറ്റുമാറ്റത്തിൽ തിരുമാനം കൈക്കൊള്ളാനാകൂവെന്നാണ് കോൺഗ്രസ് നൽകുന്ന മറുപടി.
യുഡിഎഫിന് ഞെട്ടൽ; കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക്;സ്ഥിരീകരിച്ച് സ്കറിയ തോമസ്
മലപ്പുറത്ത് ഞെട്ടിക്കാന്‍ ഇടതുപക്ഷം, ലീഗിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അമ്പരിപ്പിക്കുമെന്ന് ജലീല്‍!!