Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ...

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവം തെരഞ്ഞെടുപ്പ് കാലത്ത് വൻ വിവാദമായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. അന്തിമ പോളിങ് ശതമാനവും കമ്മീഷൻ 'സീൽ ചെയ്ത്’ വെച്ചിരിക്കുകയാണോ എന്ന ചോദ്യമാണ് ഇടത്-വലത് മുന്നണികൾ ചോദിക്കുന്നത്. അന്തിമ കണക്കുകള്‍ പുറത്തുവിടാൻ വൈകുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പോലെതന്നെ ഗൗരവമേറിയതാണ് വോട്ട് കണക്കിലെ അവ്യക്തതയെന്നും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ പോളിങ് 79.63 ശതമാനമാണെന്നാണ് തെരഞ്ഞൈടുപ്പ് കമ്മിഷന്‍ ഏറ്റവും ഒടുവില്‍ വ്യക്തമാക്കുന്നത്. സര്‍വീസ് വോട്ടുകള്‍ ഇനിയും വരാനുണ്ടെന്നും അപ്പോൾ അന്തിമ കണക്കുകളില്‍ മാറ്റം ഉണ്ടാകാമെന്നുമാണ് കമ്മീഷൻ്റെ വാദം. ജനാധിപത്യ പ്രക്രിയയിൽ വോട്ടെടുപ്പ് പോലെതന്നെ അതിൻ്റെ സുതാര്യതയും പ്രധാനമാണ്. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്ര നാൾ ആയിട്ടും അന്തിമ കണക്കുകൾ പുറത്തുവിടാത്തത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട കാര്യമാണെന്നും വിശ്വാസ്യത സംരക്ഷിക്കാൻ കമ്മീഷൻ തയാറാകണമെന്നും ഇരു മുന്നണികളും ആവശ്യപ്പെട്ടത് രാഷ്ട്രീയ കേരളത്തിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.

keralapoll

ബാലറ്റില്‍ നിന്നും ഇവിഎമ്മിലേക്ക് വോട്ടെടുപ്പ് പ്രക്രിയകൾ മാറിയതിൻ്റെ പ്രധാന കാരണം തന്നെ എല്ലാം സുഗമമാക്കാനും സുതാര്യത ഉറപ്പ് വരുത്താനുമാണ്. കേരളത്തിൽ അന്തിമ പോളിങ് ശതമാനം വെളിപ്പെടുത്താത്തത് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ​പ്രക്രിയകളെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുമെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 'വോട്ട് ചോരി’ ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചതിന്റെയൊക്കെ പശ്ചാത്തലത്തിൽ, കമ്മീഷന്റെ ഈ നിലപാട് പലതരത്തിലുള്ള വ്യാഖ്യാനത്തിലേക്കും സംശയത്തിലേക്കും നീങ്ങുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വോട്ടെടുപ്പ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച കൃത്യമായ സമയപരിധി ജനപ്രാതിനിധ്യ നിയമം അഥവാ Representation of the People Act, 1951ൽ പറയുന്നില്ല. എങ്കിലും, ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കിയില്ലെങ്കിൽ അത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് നിയമവിദഗ്ധർ പറയുന്നു. വോട്ടെണ്ണൽ ദിവസം ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, നേരത്തെ നൽകിയ ഫോം 17C-യിലെ കണക്കുകളുമായി അവ ഒത്തുനോക്കാൻ സ്ഥാനാർഥികൾക്ക് അവകാശമുണ്ട്. അന്തിമ കണക്ക് വൈകുന്നത് ഈ പരിശോധനയെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

അന്തിമ പോളിങ് ശതമാനം കണക്കാക്കുന്നത് ഇങ്ങനെ-

വോട്ടെടുപ്പ് അവസാനിച്ചാലുടൻ ഓരോ പോളിങ് സ്റ്റേഷനിലെയും പ്രിസൈഡിങ് ഓഫിസർ ഫോം 17C (Account of Votes Recorded) തയ്യാറാക്കണം. ആ ബൂത്തിലെ ആകെ വോട്ടർമാരുടെ എണ്ണം, രജിസ്റ്റർ ചെയ്‌ത വോട്ടർമാരുടെ എണ്ണം (Form 17A പ്രകാരം), വോട്ട് രേഖപ്പെടുത്താത്തവരുടെ എണ്ണം, ഇവിഎം മെഷീനിൽ രേഖപ്പെടുത്തിയ ആകെ വോട്ടുകൾ, ടെൻഡേഡ് വോട്ടുകളുടെ എണ്ണം എന്നിവ ഇതിൽ രേഖപ്പെടുത്തണം.

ഫോം 17Cയുടെ പകർപ്പ് അവിടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടി ഏജൻ്റുമാർക്കും നൽകണം. ഇത് വോട്ടെണ്ണൽ ദിവസം ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണക്കുമായി ഒത്തുനോക്കാൻ അത്യന്താപേക്ഷിതമാണ്. നിലവിൽ 'Voter Turnout App' വഴിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തത്സമയ വിവരങ്ങൾ ശേഖരിക്കുന്നത്. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും പ്രിസൈഡിങ് ഓഫിസർമാർ നൽകുന്ന കണക്കുകൾ സെക്‌ടറൽ ഓഫിസർമാർ വഴി ആപ്പിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. വോട്ടെടുപ്പ് ദിവസം വൈകുന്നേരം കാണുന്ന കണക്കുകൾ ഈ ആപ്പിലെ ഏകദേശ കണക്കുകളാണ്.

വോട്ടെടുപ്പിൻ്റെ പിറ്റേന്ന് രാവിലെ റിട്ടേണിങ് ഓഫിസറുടെയും തെരഞ്ഞെടുപ്പ് നിരീക്ഷകൻ്റെയും സാന്നിധ്യത്തിൽ എല്ലാ ബൂത്തുകളിൽ നിന്നുമുള്ള രേഖകൾ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കും. പ്രിസൈഡിങ് ഓഫിസറുടെ ഡയറിയിലെ വിവരങ്ങളും ഫോം 17C-യിലെ കണക്കുകളും ഒത്തുനോക്കുന്നു. ഏതെങ്കിലും ബൂത്തിൽ റീ-പോളിങ് ആവശ്യമുണ്ടോ എന്ന് ഈ ഘട്ടത്തിലാണ് തീരുമാനിക്കുന്നത്. പോസ്റ്റൽ ബാലറ്റുകൾ, സർവീസ് വോട്ടുകൾ എന്നിവയുടെ എണ്ണവും ഇതിനൊപ്പം ചേർക്കുന്നു.

സൂക്ഷ്‌മ പരിശോധനയ്ക്ക് ശേഷം എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും കണക്കുകൾ ക്രോഡീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ (ജില്ലാ കലക്ടർ) മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് (CEO) സമർപ്പിക്കുന്നു. അവിടെ നിന്ന് ഡാറ്റ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും കമ്മീഷൻ ഔദ്യോഗികമായി അന്തിമ പോളിങ് ശതമാനം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+